ഏഴുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു; മരണം പേ വിഷബാധ മൂലമെന്ന് സംശയം: പ്രതിരോധ കുത്തിവെപ്പ് എടുത്തത് ഒരു ഡോസ് മാത്രം

ഏഴുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു

Update: 2025-08-27 04:45 GMT

കൊട്ടാരക്കര: തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു. ഏഴുമാസം മുന്‍പാണ് ഇയാള്‍ക്ക് നായയുടെ കടിയേറ്റത്. പെരുങ്കുളം നെടിയവിള പുത്തന്‍വീട്ടില്‍ ബിജു(52)വാണ് മരിച്ചത്. പനിയും വിറയലും അനഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പേ വിഷബാധാ ലക്ഷണങ്ങള്ഡ കണ്ടത്.

ബിജുവിന് ഏഴുമാസംമുന്‍പ് തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ് ഒരുഡോസ് എടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ്, ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടത്. പനിയെന്നു കരുതി ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം പൂവറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

അലര്‍ജി പരിശോധനാ കുത്തിവെപ്പ് നല്‍കി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്. ഇദ്ദേഹത്തെ പരിചരിച്ചവരും ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പ്രതിരോധ കുത്തിവെപ്പെടുത്തു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ജീവനക്കാരും സഹായികളും ചേര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണം എടുക്കാതിരുന്നതാകാം അപകടകാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസക്കൂലി തൊഴിലാളിയായിരുന്നു ബിജു. അമ്മ: രാജമ്മ.

Tags:    

Similar News