ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വിജയവാഡയില്‍ എത്തിച്ച് പീഡനം; ബിഹാര്‍ സ്വദേശി പിടിയില്‍; പ്രതിയെ പിടികൂടിയത് സാഹസിക ഓപ്പറേഷനിലൂടെ

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വിജയവാഡയില്‍ എത്തിച്ച് പീഡനം

Update: 2024-10-13 13:08 GMT

കൊച്ചി: കോലഞ്ചേരിയില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി ചന്ദന്‍ കുമാര്‍ (21) നെ പുത്തന്‍കുരിശ് പോലീസ് പിടികൂടി. നാലാം തീയതിയാണ് അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിജയവാഡയില്‍ നിന്നുമാണ് യുവാവിനൊപ്പം കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രലോഭിപ്പിച്ച് യുവാവ് വിജയവാഡയില്‍ എത്തിക്കുകയായിരുന്നു.

പുലര്‍ച്ചെ എറണാകുളത്തേക്ക് ബസില്‍ പോവുകയും അവിടെ നിന്ന് പെണ്‍കുട്ടി തനിച്ച് ട്രെയിനില്‍ യാത്ര ചെയ്ത് വിജയവാഡയില്‍ എത്തിച്ചേരുകയുമായിരുന്നു. യാത്രയില്‍ പെണ്‍കുട്ടി സഹയാത്രക്കാരുടെ മൊബൈലിലാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്. യുവാവിന്റെ നിര്‍ദ്ദേശപ്രകാരം ഫോണ്‍ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി പോയത്. പോലീസ് കണ്ടു പിടിക്കാതിരിക്കാനായിരുന്നു ഇത്.

അവിടെയെത്തിയപ്പോള്‍ യുവാവിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ ജി. ശശീധരന്റെ നേതൃത്വത്തിലുള്ള പോലീസ് ടീം അപകടം നിറഞ്ഞ പ്രദേശത്ത് സാഹസികമായി നടത്തിയ ഓപ്പറേഷനിലാണ് പെണ്‍കുട്ടിയെ മോചിപ്പിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്.

റോഡ് മാര്‍ഗമാണ് പോലീസ് വിജയവാഡയിലെത്തിയത്. വാടക വീട്ടില്‍ വച്ച് യുവാവ് പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പുത്തന്‍കുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജന്‍ , ഇന്‍സ്‌പെക്ടര്‍ കെ.പി ജയപ്രകാശ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജി. ശശീധരന്‍, പീറ്റര്‍പോള്‍ എ.എസ്.ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍ സീനിയര്‍ സി പി ഒ മാരായ പി. ആര്‍ അഖില്‍, കെ. ആര്‍ രാമചന്ദ്രന്‍ ,എ.എ അജ്മല്‍, ബിജി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News