സഹതടവുകാരനെ സ്വവര്‍ഗരതിക്ക് വിധേയമാക്കി; എല്ലാദിവസവും ബിരിയാണി വേണമെന്ന് പറഞ്ഞ് ബഹളം; സിസിടിവി തല്ലി തകര്‍ത്തു; ജീവനക്കാര്‍ക്കുനേരെ മലമെറിഞ്ഞു; മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; ഇനിയും കൊല്ലുമെന്നും കൊലവിളി; ജയിലില്‍ ഗോവിന്ദച്ചാമിയുടെ വിക്രിയകള്‍ ഇങ്ങനെ
ജയിലില്‍ ഗോവിന്ദച്ചാമിയുടെ വിക്രിയകള്‍ ഇങ്ങനെ
കോഴിക്കോട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്, ഗോവിന്ദച്ചാമിയെന്ന കൊടും ക്രിമിനല്‍ ജയില്‍ ചാടിയതിന്റെ എല്ലാ പഴികളും വരുന്നത് ജയില്‍ ജീവനക്കാര്‍ക്ക് നേരെയാണ്. ആവശ്യത്തിന് വേണ്ടതിന്റെ പകുതിപോലും സ്റ്റാഫ് സ്ട്രങ്ത് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ജയിലില്‍, ജീവനക്കാരെ വെള്ളം കുടിപ്പിക്കയാണ് ഗോവിന്ദച്ചാമി ചെയ്തത്. 2011 നവംബര്‍ 11ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചതുമുതല്‍, ഗോവിന്ദച്ചാമി ഉദ്യോഗസ്ഥര്‍ക്ക് തീരാ തലവേദനയായിരുന്നു. ജയില്‍മാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകം നടത്തി. എല്ലാം ദിവസും ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട് അടിയുണ്ടാക്കി. സെല്ലിനുള്ളിലെ സിസിടിവി തല്ലിത്തകര്‍ത്തു. ജയില്‍ ജീവനക്കാര്‍ക്കുനേരെ മലമെറിഞ്ഞു. ഈ അക്രമത്തിന്റെ പേരില്‍ കണ്ണുര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിന് വിധിച്ചു.
2012 മാര്‍ച്ചിലായിരുന്നു ഗോവിന്ദച്ചാമിയുടെ ആത്മഹത്യാ നാടകം. പ്രാഥമിക കൃത്യങ്ങള്‍ക്കായി, സെല്ലില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍, മേല്‍ക്കൂരയിലെ കഴുക്കോല്‍ ഒറ്റക്കെകൊണ്ട് ഉടുമുണ്ട് കെട്ടാന്‍ ശ്രമിച്ചു. ഓടിയെത്തിയ വാര്‍ഡന്‍മാരും സഹതടവുകാരും ചേര്‍ന്ന് പിന്തിരിപ്പിച്ച് ഇയാളെ സെല്ലിലടച്ചു. മറ്റുള്ളവരുടെ കണ്‍മുന്നില്‍ നടത്തിയ ആത്മഹത്യാശ്രമം നാടകമാണെന്ന് വ്യക്തമായത് തൊട്ടുപിന്നാലെ സൂപ്രണ്ടിന് കത്തുകൊടുത്തപ്പോഴാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തരീക്ഷം പിടിക്കുന്നില്ലെന്നും, ബന്ധുക്കള്‍ക്ക് വന്ന് കാണാന്‍ സൗകര്യത്തില്‍ പുജപ്പുരയിലേക്ക് മാറ്റണം എന്നുമായിരുന്നു, ഗോവിന്ദച്ചാമിയുടെ ആവശ്യം. അതിനുശേഷം സ്വദേശമായ തമിഴ്നാട്ടിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും ഗോവിന്ദച്ചാമി അപേക്ഷ നല്‍കി. ഇതും നിരസിക്കപ്പെടുകയായിരുന്നു.
ഭ്രാന്തനായി അഭിനയം
നേരത്തെ ഇയാള്‍ മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീര്‍ത്ത് ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയതിനുശേഷമാണ് സ്വയം മനോരോഗിയായി അഭിനയിക്കുന്നത് നിര്‍ത്തിയത്. അതുവരെ താന്‍ ഇനിയും കുറ്റം ചെയ്യുമെന്നും, അഡ്വ. ആളൂരിനെ കൊല്ലുമെന്നൊക്കെയാണ് ഇയാള്‍ പറഞ്ഞുകൊണ്ടിരുന്നത്. നേരത്തെ ഒരു സഹതടവുകാരനെ ഇയാള്‍ സ്വവര്‍ഗരതിക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു! പക്ഷേ ഇത് പുറം ലോകം അറിഞ്ഞില്ല. അന്ന് ശരിക്കും ഗോവിന്ദച്ചാമിയെ പഞ്ഞിക്കിട്ടു. അതിനുശേഷം കുറച്ചുകാലം മാന്യനായിരുന്നു.
സെക്‌സാണ് ഗോവിന്ദച്ചാമിയുടെ ഏറ്റവും വലിയ പ്രശ്നമെന്നാണ് മുതിര്‍ന്ന ജയില്‍ ജീവനക്കാര്‍ പറയുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ കണ്‍മുന്നില്‍ വരുന്ന ആരെയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണ് ചാമി. ഇപ്പോള്‍ ജയില്‍ ചാടിയ വഴിയില്‍ ആരെയും ഒത്ത് കിട്ടാഞ്ഞത് ഭാഗ്യം! ഗോവിന്ദച്ചാമിയുടെ ഒരു കൈ തന്നെ നാട്ടുകാര്‍ വെട്ടിയതാണെന്നാണ് പറയുന്നത്.
കുമുദവും നക്കീരനും പോലുള്ള തമിഴ് മാധ്യമങ്ങള്‍ ഇക്കാര്യം എഴുതിയിട്ടുണ്ട്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗിക ആസക്തിയുള്ള ആളാണെന്ന് പിന്നീട്, ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലും തൊട്ടടുത്ത ചേരികളിലും ഇയാള്‍ സ്ഥിരമായി സ്ത്രീകളെ തേടി അലയാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ലഹരിക്കും അടിമയാണ്. അമിതമദ്യപാനവുമുണ്ട്. ഇങ്ങനെയിരിക്കെ സംഘത്തിലെ ഒരാളുടെ ഭാര്യയെ ഗോവിന്ദച്ചാമി ബലാത്സഗം ചെയ്തുവെന്നും അയാള്‍ കൈ വെട്ടിയതാണെന്നും പറയുന്നു. ഇതിനൊന്നും യാതൊരു സ്ഥിരീകരണവുമില്ല. പക്ഷേ സ്ത്രീകളെയും പുരുഷന്മാരെയും
ഒരുപോലെ ഉപയോഗിക്കുന്ന ഒരു സെക്സ് സൈക്കോയാണ് ഈ ക്രിമിനല്‍ എന്നതിന് യാതൊരു സംശയവുമില്ല.