'എന്റെ പൊന്നോ എന്തിനാ ഇങ്ങനെ കളളത്തരം പറയുന്നെ; വെറുതെ കള്ളം പറയല്ലേ...നാണമില്ലേ മറ്റുള്ളവരുടെ വീഡിയോ അടിച്ചുമാറ്റാന്‍': ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ മാതൃഭൂമിയുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ അടിച്ചുമാറ്റി സ്വന്തം എക്‌സ്‌ക്ലൂസീവാക്കി റിപ്പോര്‍ട്ടര്‍ ടിവി; വാട്ടര്‍ മാര്‍ക്ക് മായ്ച്ചും കടപ്പാട് കൊടുക്കാതെയും മറ്റുചാനലുകളും; ചാനല്‍ മത്സരത്തെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

മാതൃഭൂമിയുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ അടിച്ചുമാറ്റി സ്വന്തം എക്‌സ്‌ക്ലൂസീവാക്കി റിപ്പോര്‍ട്ടര്‍ ടിവി

Update: 2025-07-25 14:46 GMT

കണ്ണൂര്‍: തളാപ്പില്‍ പോലീസിനെ പേടിച്ച് കിണറ്റിലേക്ക് ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടി തൂക്കിയെടുക്കുന്നത് ലോകം മുഴുവന്‍ കണ്ടത് മാതൃഭൂമി ന്യൂസ് പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയായിരുന്നു. അതിസാഹസികമായി ദൃശ്യങ്ങള്‍ പകര്‍ത്തിയത് ക്യാമറമാന്‍ ഷിജിന്‍ നരിപ്പറ്റയാണ്. ഷിജിനോടൊപ്പം റിപ്പോര്‍ട്ടര്‍ രാഹുല്‍ കെ.വിയും ഒപ്പമുണ്ടായിരുന്നു. കൊടുംക്രിമിനല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയെന്ന ബ്രേക്കിങ് വന്നപാടേ ടെലിവിഷന്‍ ചാനലുകളെല്ലാം മറ്റുവാര്‍ത്തകള്‍ വിട്ട് ഗോവിന്ദച്ചാമിയെ കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു.

തളാപ്പില്‍ പോലീസ് പാഞ്ഞ് എത്തിയപ്പോള്‍ മാതൃഭൂമി ന്യൂസ് മാത്രമാണ് കൃത്യസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. മാതൃഭൂമിയിലൂടെ മലയാളികള്‍ മുഴുവന്‍ തത്സമയം ഗോവിന്ദച്ചാമിയെ പിടികൂടുന്നത് കണ്ടു. മറ്റു ചാനലുകള്‍ ആ സമയത്ത് ആശയക്കുഴപ്പത്തിലായിരുന്നു. മാതൃഭൂമി ന്യൂസ് തങ്ങള്‍ക്ക് കിട്ടിയ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ ആഘോഷിച്ചപ്പോള്‍ മറ്റുചാനലുകള്‍ക്ക് മാതൃഭൂമിയുടെ ദൃശ്യങ്ങള്‍ കാട്ടുകയല്ലാതെ ഗത്യന്തരം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇങ്ങനെ ദൃശ്യങ്ങള്‍ കടം കൊണ്ടപ്പോഴും കടപ്പാട് വയ്ക്കാനുളള മര്യാദ കാട്ടാത്തതാണ് സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായത്.

റിപ്പോര്‍ട്ടര്‍ ചാനലാകട്ടെ മാതൃഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി കാട്ടിയ ശേഷം റിപ്പോര്‍ട്ടര്‍ എക്സ്‌ക്ലൂസീവ് എന്ന് വാട്ടര്‍മാര്‍ക്കും ഇട്ടു. ഇതിന് മുകളിലൂടെ മാതൃഭൂമിയുടെ വാട്ടര്‍മാര്‍ക്കും കാണാമായിരുന്നു. അതിനിടയില്‍ 'ദൃശ്യങ്ങള്‍ മാതൃഭൂമിയില്‍ മാത്രം' എന്ന ടെക്സ്റ്റും അബദ്ധത്തില്‍ റിപ്പോര്‍ട്ടര്‍ സ്‌ക്രീനില്‍ വന്നു.

ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് തുടങ്ങിയ ചാനലുകള്‍ ഈ സമയത്ത് കാണിച്ച ദൃശ്യങ്ങളിലും രണ്ട് വാട്ടര്‍മാര്‍ക്കുകള്‍ കാണാം. ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖമടക്കം മങ്ങിയാണ് കാണുന്നത്. മാതൃഭൂമി ന്യൂസിലെ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ പ്രശാന്ത് കൃഷ്ണ ഇങ്ങനെ കുറിച്ചു.

മാതൃഭൂമി ന്യൂസിന്റെ മാത്രം എക്‌സ്‌ക്ലൂസീവ്..

വിഷ്വല്‍ അതേപടി കൊടുക്കുമ്പോള്‍ ഒരു കടപ്പാട് കൊടുക്കുന്നതാണ് മാന്യത..

അല്ലാതെ വാട്ടര്‍മാര്‍ക്ക് മായ്ക്കുന്നതല്ല..




 

 മാതൃഭൂമി ന്യൂസിന് വേണ്ടി അതിസാഹസികമായി ദൃശ്യങ്ങള്‍ പകര്‍ത്തിയത് ക്യാമറമാന്‍ ഷിജിന്‍ നരിപ്പറ്റയാണ്. ഷിജിനോടൊപ്പം റിപ്പോര്‍ട്ടര്‍ രാഹുല്‍ കെ.വിയും ഒപ്പമുണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ അനുഭവം ഷിജിന്‍ പറയുന്നു.

ഗോവിന്ദച്ചാമിയെ കാണാതായെന്ന് അറിയുന്നത് തൊട്ടില്‍പാലത്ത് നില്‍ക്കുമ്പോഴാണ്. അവിടെനിന്ന് നേരെ കണ്ണൂരേക്ക്. ഇവിടെ എത്തുമ്പോള്‍ ഞാന്‍ രാഹുലിനോട് പറഞ്ഞു. ഇവര്‍ തിരയുന്ന തരത്തില്‍, ആ ഫീല്‍ ഉണ്ടാക്കുന്ന വിധത്തിലാണ് നമുക്ക് ഷൂട്ട് ചെയ്യേണ്ടതെന്ന്. ഇവിടെ വന്നപ്പോള്‍ തൊട്ടടുത്ത കാടിനകത്തുണ്ടെന്ന് സംശയം പറയുന്നതോടെ കാട്ടിലേക്കിറങ്ങുന്നു. കാട്ടില്‍ പോലീസുകാര്‍ക്കൊപ്പം ഇറങ്ങണമെന്ന് തീരുമാനിച്ചാണ് ഞങ്ങള്‍ വന്നത്. രണ്ടാളുടെ പൊക്കത്തിലുള്ള കുഴികളാണ്. മതില്‍ കഴിഞ്ഞാല്‍ കുഴി, കുഴി കഴിഞ്ഞാല്‍ ചെറിയ തോടാണ്. ഈ തോട് ഒരുതവണ കേറിയിറങ്ങി കുറേദൂരം നടന്നു. തൊട്ടുമുന്‍പില്‍ പോലീസുകാര്‍ തിരയുന്നു. അവര്‍ പോകുന്ന വഴിയേ പോയി.


അപ്പോഴാണ് ശബ്ദം കേള്‍ക്കുന്നത്. ശബ്ദം കേട്ടപ്പോള്‍ പോലീസ് പോയതിന്റെ പിന്നാലെ തന്നെ പോയി. ഒരു മതില്‍ കണ്ടു. മതില്‍ ചാടി വീഴുന്നത് ഒരു കുഴിയിലേക്കാണ്. ആ കുഴി കഴിഞ്ഞ് ഒരു മതില്‍. അതുകഴിഞ്ഞാണ് ഗോവിന്ദച്ചാമി കിണറ്റിലേക്ക് ചാടിയെന്ന് അറിയുന്നത്. ആദ്യം പോലീസുകാര്‍ ഞങ്ങളെ തടഞ്ഞു. അയാള്‍ താണുപോകുമെന്നായിരുന്നു അവരുടെ ഭയം. ഞങ്ങള്‍ അപ്പുറത്തെ സൈഡില്‍ പോയി. അവിടെനിന്ന് പോരാന്‍ നോക്കുമ്പോഴാണ് ഗോവിന്ദച്ചാമി കൈ ഉയര്‍ത്തുന്നത് കാണുന്നത്. പ്രതീക്ഷിക്കാതെ മുന്നില്‍ വന്ന വിഷ്വലാണത്. അയാളെ കിണറ്റില്‍നിന്ന് വലിച്ചെടുക്കുന്നതുവരെ തുടര്‍ച്ചയായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ലൈവായി പോയി.

വണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്നതു കൂടി എടുക്കാനോടി. പക്ഷേ, അവിടെയൊരു കാനയും കുഴിയുമുണ്ടായിരുന്നു. അവിടെ വീണു. ക്യാമറയുടെ റെക്കോഡിങ് ബട്ടണ്‍ അമര്‍ത്തിയെങ്കിലും വേറെ ഓപ്ഷന്‍സാണ് വന്നത്. എന്തായാലും ഗോവിന്ദച്ചാമിയെ വണ്ടിയില്‍ കയറ്റി. അതുവരെ അവിടെ നിന്നു. ഇതായിരുന്നു ആ എക്‌സ്‌ക്ലൂസീവ് ദൃശ്യത്തിലേക്ക് നയിച്ച യാത്ര.

Tags:    

Similar News