ഒറ്റദിവസം ഹൈവേകളില്‍ പായുന്നത് ദശലക്ഷക്കണക്കിന് വാഹനങ്ങൾ; ഇനി ഒറ്റ ഇടപാടിലൂടെ ടോള്‍ പേമെന്റ് സാധ്യമാകും; 3000 രൂപ നല്‍കിയാല്‍ ഒരുവര്‍ഷത്തേക്ക് ടോള്‍ഫ്രീ യാത്ര; കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പ്; വമ്പൻ ഓഫർ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ!
ഡൽഹി: യാത്രക്കാർക്ക് ആശ്വാസമായി പുത്തൻ പദ്ധതി ആവിഷ്‌ക്കരിച്ച് കേന്ദ്ര സർക്കാർ. ദേശീയപാതകളിലെ ടോള്‍ പിരിവിന് ഫാസ്റ്റാഗ് അധിഷ്ഠിത വാര്‍ഷിക പാസ് സംവിധാനം പ്രഖ്യാപിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരിയാണ് പദ്ധതി അവതരിപ്പിച്ചത്. 3000 രൂപ അടച്ച് ഒരു വര്‍ഷത്തെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന പദ്ധതി 2025 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ദേശീയ പാതകളില്‍ ചെലവ് കുറഞ്ഞ യാത്രയ്ക്ക് സഹായകമാകുന്നതിനായി ഈ വാര്‍ഷിക പാസ് സംവിധാനം ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷെ, കാറുകള്‍ ജീപ്പുകള്‍ വാനുകള്‍ തുടങ്ങിയ പ്രൈവറ്റ് നോണ്‍ കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 200 യാത്രകള്‍ അനുവദിക്കുന്നതാണ് വാര്‍ഷിക പാസ് സംവിധാനം. കേന്ദ്ര സര്‍ക്കാരിന്റെ രാജ്മാര്‍ഗ് യാത്ര ആപ്പുകളുടെ സഹായത്തോടെയോ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയോ വൈകാതെ തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുള്ള സംവിധാനം ഉറപ്പാക്കുമെന്നും മന്ത്രി സമൂഹ മാധ്യങ്ങളിലൂടെ കുറിച്ചു.
60 കിലോമീറ്റര്‍ ഇടവിട്ട് ടോള്‍ പ്ലാസകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉയരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ നീക്കം. ഹൈവേകളില്‍ ഒറ്റ ഇടപാടിലൂടെ ടോള്‍ പേമെന്റ് സാധ്യമാകുമെന്നും ഇതുവഴി ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ദശലക്ഷക്കണക്കിന് സ്വകാര്യ വാഹനങ്ങള്‍ക്ക് ഏറ്റവും മികച്ച യാത്ര ഈ സംവിധാനത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി പറയുന്നു.
ഹൈവേകളില്‍ തടസ്സമില്ലാതെയുള്ള യാത്രകള്‍ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കഴിഞ്ഞ മാസമാണ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. 3000 രൂപയുടെ വാര്‍ഷിക പാസ് എടുക്കുന്ന വാഹനത്തിന് നാഷണല്‍ ഹൈവേകളിലും എക്‌സ്പ്രസ് ഹൈവേകളിലും അധിക ടോള്‍ നിരക്കുകള്‍ നല്‍കാതെ ഒരു വര്‍ഷത്തേക്ക് യാത്ര ചെയ്യാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, വാര്‍ഷിക ടോള്‍ സംവിധാനം ആവശ്യമില്ലാത്തവര്‍ക്കായി നിലവിലെ ടോള്‍ പ്ലാസയിലെ നിരക്കിന് പകരമായി 100 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള സംവിധാനവും സര്‍ക്കാര്‍ പരിഗണനയിൽ ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഹൈവേ യാത്രകള്‍ ആയാസരഹിതമാക്കുന്നതിനായി ലൈഫ് ടൈം ഫാസ്റ്റാഗ് സംവിധാനം മുമ്പ് മന്ത്രി നിര്‍ദേശിച്ചിരുന്നു. 30000 രൂപ നല്‍കി 15 വര്‍ഷത്തെ കാലാവധിയുള്ള ടോള്‍ സംവിധാനമായിരുന്നു അത്. വാര്‍ഷിക ടോള്‍ സംവിധാനത്തിന്റെ പ്രഖ്യാപനത്തോടെ ഇത് ഉപേക്ഷിച്ചതായാണ് വിലയിരുത്തല്‍.
അതുപോലെ, ദേശീയപാത യാത്ര കൂടുതൽ സുഗമവും യാത്രക്കാർക്ക് ലാഭകരവുമാക്കാൻ കഴിയുന്ന ഒരു പുതിയ ടോൾ നയത്തിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ചർച്ചകൾ ഉണ്ടായിരുന്നു. അന്ന് രണ്ട് തരം പുതിയ പാസുകളെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. 3,000 രൂപയ്ക്ക് ഒറ്റത്തവണ ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്താൽ സ്വകാര്യ വാഹനങ്ങൾക്ക് ദേശീയ പാതകളിലൂടെയും സംസ്ഥാന എക്‌സ്പ്രസ് വേകളിലൂടെയും ഒരു വർഷത്തേക്ക് അധിക ടോൾ നിരക്കുകളില്ലാതെ സഞ്ചരിക്കാൻ കഴിയുന്നതായിരുന്നു ഒരെണ്ണം.
വാർഷിക മോഡൽ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്ക്, നിലവിലെ ടോൾ പ്ലാസ ഫീസ് ഘടനയ്ക്ക് പകരമായി 100 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കിൽ ടോൾ ഏർപ്പെടുത്താൻ കഴിയുന്ന ദൂരാധിഷ്‍ഠിത മോഡലായിരുന്നു രണ്ടാമത്തേത്. ഇപ്പോൾ ആദ്യത്തേത് പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ടാമത്തെ ഓപ്ഷനും പ്രാബല്യത്തിൽ വരുത്തുമോ എന്ന് വ്യക്തമല്ല. 30,000 രൂപ വിലവരുന്നതും എന്നാൽ 15 വർഷത്തേക്ക് മാത്രം സാധുതയുള്ളതുമായ 'ലൈഫ് ടൈം ഫാസ്റ്റ് ടാഗ്' എന്ന മുൻ നിർദ്ദേശം സർക്കാർ ഒഴിവാക്കിയിരുന്നു എന്നതും വളരെ ശ്രദ്ധേയമാണ്.