പ്രഗ്നാനന്ദയുടേയും വൈശാലിയുടേയും മനംകവര്‍ന്ന് പൊടി ദോശയും കേരള പൊറോട്ടയും ചിക്കന്‍ കറിയും; ഗുകേഷും കൊനേരു ഹംപിയും പലവട്ടമെത്തി; വിശ്വനാഥന്‍ ആനന്ദിനും ആതിഥ്യമൊരുക്കി; നോര്‍വെയിലെത്തുന്ന ഇന്ത്യന്‍ ചെസ് താരങ്ങള്‍ക്ക് രുചിയുടെ കലവറയൊരുക്കി ഹിറ്റായ കേരള റസ്റ്റോറന്റ്; കോവിഡ് കാലത്ത് തുടക്കമിട്ട സ്റ്റാവഞ്ചറിലെ 'സ്പിസോ' വന്‍ വിജയമായ കഥ

സ്റ്റാവഞ്ചറിലെ 'സ്പിസോ' വന്‍ വിജയമായ കഥ

Update: 2025-06-03 10:13 GMT

സ്റ്റാവഞ്ചര്‍: കായികലോകം ഉറ്റുനോക്കുന്ന നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സൗത്ത് ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങളുടെ കലവറയൊരുക്കി ശ്രദ്ധ നേടുകയാണ് മലയാളികള്‍ നടത്തുന്ന റസ്റ്റോറന്റ്. സ്റ്റാവഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന 'സ്പിസോ' എന്ന റസ്റ്റോറന്റാണ് താരങ്ങളുടെ വയറും മനസും കീഴടക്കുന്നത്. നോര്‍വെയില്‍ നടക്കുന്ന ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ലോക ചാംപ്യന്‍ ഗുകേഷ്, സൂപ്പര്‍ താരങ്ങളായ അര്‍ജുന്‍ എരിഗൈസി, ആര്‍ വൈശാലി, കൊനേരു ഹംപി, എന്നിവരെല്ലാം ഇവിടെ വന്നാണ് ഭക്ഷണം കഴിക്കുന്നത്. മാത്രമല്ല, ടൂര്‍ണമെന്റില്‍ ദൃക്‌സാക്ഷി വിവരണത്തിനായി എത്തിയ മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും കഴിഞ്ഞ ദിവസം സ്പിസോയില്‍ അതിഥിയായി എത്തിയെന്ന സന്തോഷവും ഉടമകളില്‍ ഒരാളായ സതീഷ് കമ്മത്ത് പങ്കുവയ്ക്കുന്നു.


 



കഴിഞ്ഞ തവണ ഇവിടെയെത്തി ഭക്ഷണം കഴിച്ച ആര്‍ പ്രഗ്‌നാനന്ദയാണ് എരിഗൈസിയോട് ഈ റസ്റ്റോറന്റിനെ കുറിച്ച് പറഞ്ഞത്. പിന്നാലെയാണ് താരങ്ങള്‍ എത്തിയത്. മട്ടന്‍ മസാല, ചിക്കന്‍ ബിരിയാണി അടക്കമുള്ളവ താരങ്ങള്‍ കഴിച്ചതായി സ്പിസോയുടെ അഞ്ച് ഉടമകളില്‍ ഒരാളായ സതീഷ് കാമത്ത് പറയുന്നു. വൈശാലിയുടെ ഇഷ്ട ഭക്ഷണം പൊടി ദോശയാണെന്നും സതീഷ് പറയുന്നു. ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള മസാല ചേര്‍ത്ത മട്ടനായിരുന്നു ചിലര്‍ക്ക് താത്പര്യം.


 



ഇന്ത്യന്‍ ചെസ് താരങ്ങളായ ആര്‍.പ്രഗ്നാനന്ദയും, വൈശാലിയും ഇരുവരുടേയും അമ്മയായ നാഗലക്ഷ്മിയും ഇവിടെ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. ചിക്കന്‍ കറിയും, ദോശയും, കേരള പൊറോട്ടയുമാണ് ഇവര്‍ ഇവിടെ നിന്ന് കഴിച്ചത്. സാധാരണയായി ടൂര്‍ണമെന്റുകള്‍ക്ക് വിദേശരാജ്യങ്ങളില്‍ പോകേണ്ടി വരുമ്പോള്‍ പ്രജ്ഞാനന്ദയും വൈശാലിയും വെജിറ്റേറിയന്‍ ഭക്ഷണമാണ് എല്ലായ്പ്പോഴും തിരഞ്ഞെടുക്കാറുള്ളത്. അല്ലാത്തപ്പോള്‍ ഇവരുടെ അമ്മ പാകം ചെയ്യുന്ന ഭക്ഷണമായിരിക്കും കഴിക്കുന്നത്. അതിന് ഒരു ചെറിയ മാറ്റം വരുത്തിക്കൊണ്ടാണ് ഇവര്‍ സ്പിസോയിലെത്തുന്നത്. മെനു കാര്‍ഡ് നോക്കിയ ശേഷം വൈശാലിയും നാഗലക്ഷ്മിയും പൊടിദോശയും പ്രഗ്നാനന്ദ  തമിഴ്‌നാട് സ്റ്റൈല്‍ ചിക്കന്‍ കറിയും കേരള പൊറോട്ടയും ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്ന് സ്പിസോയുടെ ഉടമകളില്‍ ഒരാളായ നിതീഷ് കാമത്ത് പറയുന്നു. വീണ്ടും ഭക്ഷണം കഴിക്കാന്‍ സ്പിസോയില്‍ എത്താമെന്ന് ഉറപ്പ് നല്‍കിയാണ് ഇവര്‍ മടങ്ങിയതെന്നും നിതീഷ് പറയുന്നു.


 



മലയാളികളായ അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് സ്പിസോ ആരംഭിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളോടുള്ള പ്രിയം കാരണമാണ് ഇവര്‍ സൈഡ് ജോബ് എന്ന രീതിയില്‍ റെസ്റ്റോറന്റിന് തുടക്കമിടുന്നത്. നോര്‍വീജിയന്‍ പൗരന്മാരെ ബ്രേക്ക്ഫാസ്റ്റിന് മസാലദോശ കഴിപ്പിക്കാനായി തുടങ്ങിയ ഹോട്ടലെന്നാണ് നിതീഷ് ഈ സംരംഭത്തെ വിളിക്കുന്നത്. വിദേശത്തുള്ളവരെ സംബന്ധിച്ച് ഇന്ത്യന്‍ ഭക്ഷണമെന്നാല്‍ ബട്ടര്‍ ചിക്കന്‍, നാന്‍, ടിക്ക എന്നതൊക്കെ മാത്രമാണ്, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം നാട്ടിലെ രുചികള്‍ കൂടി ഇവിടെയുള്ളവര്‍ക്ക് പരിചയപ്പെടുത്തണമെന്ന ആഗ്രഹവും ഈ റെസ്റ്റോറന്റ് തുടങ്ങിയതിന് പിന്നിലുണ്ടെന്നും നിതീഷ് പറയുന്നു.


 



പ്രഗ്നാനന്ദയും വൈശാലിയും മാത്രമല്ല ചെസ് താരങ്ങളായ ഗുകേഷും, കൊനേരു ഹംപിയുമെല്ലാം ഇവിടുത്തെ ഭക്ഷണത്തിന്റെ ആരാധകരാണ്. ഗുകേഷും കൊനേരു ഹംപിയും പലവട്ടം ഇവിടുത്തെ ഭക്ഷണം കഴിക്കാനായി സ്പിസോയില്‍ എത്തിയിട്ടുണ്ടെന്നും നിതീഷ് പറയുന്നു. ആദ്യത്തെ തവണ വന്നപ്പോള്‍ ചിക്കന്‍ ബിരിയാണിയാണ് ഹംപി ഇവിടെ നിന്ന് കഴിച്ചത്. പിന്നീട് പലവട്ടം ചോറും തക്കാളി രസവും കഴിക്കാനായി ഇവിടെ എത്തിയിട്ടുണ്ട്. ആന്ധ്രാ സ്റ്റൈല്‍ കൊടി വെപ്പുഡുവും ഹംപി ഇവിടെ നിന്ന് പരീക്ഷിച്ചിട്ടുണ്ട്. പലപ്പോഴും മത്സരം കഴിഞ്ഞ് ഇവിടെ എത്തിയാണ് ഹംപി ഭക്ഷണം കഴിച്ചിരുന്നത്.


 



കഴിഞ്ഞ വര്‍ഷം മത്സരത്തിനെത്തിയപ്പോഴാണ് ഗുകേഷ് ആദ്യമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നത്. സൗത്ത് ഇന്ത്യന്‍ രീതിയിലുള്ള ആട്ടിറച്ചി മസാലയാണ് ഗുകേഷ് കഴിച്ചത്. കഴിച്ചവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട വിഭവമായി അത് മാറുകയും ചെയ്തു. പല ദിവസവും ഗുകേഷും കുടുംബവും ഇതേ വിഭവം തന്നെ ഓര്‍ഡര്‍ ചെയ്തിരുന്നു. ഒഴിവ് സമയം കിട്ടുമ്പോള്‍ പരിശീലകനായ ഗ്രെഗാര്‍ഡ് ഗജേവ്സികിക്കൊപ്പവും ഗുകേഷ് ഇവിടെ എത്തിയിരുന്നുവെന്നും നിതീഷ് പറയുന്നു.


 



ഇന്ത്യയുടെ അഭിമാന താരങ്ങളായി ചെസ്സ് ചാമ്പ്യന്‍ഷിപ്പിനെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പാനാകുന്നതിന്റെ സന്തോഷത്തിലാണ് ഹോട്ടല്‍ അധികൃതര്‍. വിദേശികള്‍ക്കിടയില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നത് ഏറെ വെല്ലുവിളിയാണ്. എങ്കിലും അഭിമാനത്തോടെയാണ് അവ ഒരുക്കുന്നതെന്നും അവര്‍ പറയുന്നു. നോര്‍വെ ചെസ് ടൂര്‍ണമെന്റ് സംഘാടകരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്പിസോ ഭക്ഷണം ഒരുക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. നോര്‍വെ ചെസ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ മുണ്ടുടുത്താണ് സ്പിസോ ഉടമകളടക്കം പങ്കടെുത്തത്. കേരള ഡ്രസില്‍ ഇവര്‍ എത്തിയത് നോര്‍വെയിലെ ജനങ്ങള്‍ക്കും കൗതുകമായി. 2013 തൊട്ട് നടക്കുന്ന ചാമ്പ്യന്‍ഷിപ്പാണ് നോര്‍വെ ചെസ് ടൂര്‍ണമെന്റ്. 2013, 14, 15 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് പങ്കെടുത്തിരുന്നു.

നോര്‍വയിലേക്ക് കുടിയേറിയ മലയാളികളായ പുതു തലമുറ കുടിയേറ്റക്കാരുടെ മനസില്‍ വിരിഞ്ഞ ആശയമാണ് റെസ്റ്റോറന്റ് രൂപത്തില്‍ പിറവിയെടുത്തത്. കോവിഡ് കാലത്താണ് ഈ ആശയം തലയില്‍ കയറിയത്. തുടക്കത്തില്‍ ഇരുന്നു കഴിക്കുന്നതിനു പകരം ഓര്‍ഡര്‍ സ്വീകരിച്ച് അതതിടങ്ങളില്‍ എത്തിക്കുന്ന രീതിയിലാണ് ഇത് തുടങ്ങിയത്. പിന്നീടാണ് റസ്റ്റോറന്റായി മാറുകയായിരുന്നു. ഇപ്പോള്‍ എല്ലാ ദിവസവും രാത്രിയിലും ഒഴിവ് ദിവസങ്ങളില്‍ ഉച്ചയ്ക്കും രാത്രിയും റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നു. നിലവില്‍ രണ്ട് സംരംഭങ്ങളും മുന്നോട്ടു പോകുന്നുണ്ടെങ്കിലും ശ്രദ്ധ കൂടുതല്‍ റസ്റ്റോറന്റ് സംവിധാനത്തിനു തന്നെയാണെന്നു ഉടമകള്‍ പറയുന്നു.

ഓസ്‌ലോയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു പാചക വിദഗ്ധനാണ് ഇപ്പോള്‍ റസ്റ്റോറന്റിലെ മുഖ്യ പാചകക്കാരന്‍. കോവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അദ്ദേഹത്തെ അവര്‍ സ്വന്തം സംരംഭത്തിലേക്ക് എത്തിച്ചാണ് റസ്റ്റോറന്റിനു തുടക്കമിട്ടത്. നോര്‍വെയില്‍ ജോലിക്കായി എത്തുന്ന ഇന്ത്യക്കാരായ യുവാക്കളുടെ ഭാര്യമാര്‍ക്ക് സ്പിസോയില്‍ ജോലി നല്‍കി അവര്‍ക്കും ഒരു വരുമാന മാര്‍ഗം ഒരുക്കി അവരുടെ ജീവിതത്തിനും തണലാകുന്നു. സ്ഥാപനത്തിന്റെ ഉടമകളെല്ലാം മലയാളികളാണ്. ഇവര്‍ എന്‍ജിനീയര്‍മാരോ ഓയില്‍ ആന്റ് ഗ്യാസില്‍ ജോലി ചെയ്യുന്നവരോ ആണ്. വരുമാന മാര്‍ഗത്തിന് വേണ്ടിയല്ല ഈ സ്ഥാപനം തുടങ്ങിയതെന്നും ഒരു ഹോബിയാണെന്നും ഇതിന്റെ ലാഭവിഹിതം കൈപ്പറ്റാറില്ലെന്നും ഉടമകള്‍ പറയുന്നു. നിലവില്‍ നോര്‍വെയില്‍ 3500 ഓളം ഇന്ത്യന്‍ കുടുംബങ്ങളുണ്ട്. പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ ഇവിടെ ജോലി ചെയ്ത് ജീവിക്കുന്നു. നോര്‍വെ സൗത്ത് വെസ്റ്റ് ആയിട്ടുള്ള സ്റ്റാവഞ്ചറില്‍ ഒന്നര ലക്ഷത്തോളം താമസക്കാരാണുള്ളത്.

Tags:    

Similar News