'ആയുധ നിര്‍മ്മാണശാലകളുടെ സാമീപ്യം നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കും; ഉടന്‍ സ്ഥലം കാലിയാക്കുക'; ഇറാനില്‍ കനത്ത വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചന നല്‍കി ഐഡിഎഫ് വക്താവിന്റെ മുന്നറിയിപ്പ്; ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ പിന്‍വാങ്ങാമെന്ന നിലപാടില്‍ ഇറാന്‍; യുദ്ധഭീതിക്കിടെ അനുനയ നീക്കങ്ങള്‍

ആയുധശാലകള്‍ക്ക് സമീപമുള്ള ഇറാന്‍ ജനതയ്ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍

Update: 2025-06-15 11:11 GMT

ടെഹ്റാന്‍: ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളുടെയും ആയുധ നിര്‍മാണ ശാലകളുടെയും സമീപത്തുനിന്ന് ഒഴിയണമെന്ന് ഇറാന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐഡിഎഫ് വക്താവ്. ഇറാനിലെ ജനങ്ങള്‍ ആണവായുധ നിര്‍മ്മാണ സംവിധാനങ്ങളുടെ സമീപത്ത് നിന്നും താമസം ഒഴിയണമെന്നാണ് ഇസ്രായേല്‍ സൈന്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ഇറാനില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഇസ്രയേല്‍ കനത്ത വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

'എല്ലാ ഇറാനിയന്‍ പൗരന്മാര്‍ക്കും അടിയന്തര മുന്നറിയിപ്പ്: ഇറാനിലെ സൈനിക ആയുധ നിര്‍മ്മാണശാലകളിലും സഹായ സ്ഥാപനങ്ങളിലും നിലവിലുള്ളവരും വരുംഭാവിയില്‍ അങ്ങോട്ട് പോകാനിരിക്കുന്നവരും ഉടന്‍ തന്നെ ആ പ്രദേശങ്ങള്‍ വിട്ടുപോവുകയും ഇനിയൊരു അറിയിപ്പുണ്ടാകും വരെ തിരികെയെത്തുകയും ചെയ്യരുത്. ഇറാനിലെ ആയുധ നിര്‍മ്മാണശാലകള്‍ക്ക് സമീപമുള്ള സാന്നിധ്യം നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കും'- എന്നാണ് ഐഡിഎഫ് വക്താവിന്റെ മുന്നറിയിപ്പ്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനും, അണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സേന വ്യോമാക്രമണം തുടങ്ങിയത്. ഇതിന് ടെല്‍ അവീവിലേക്ക് അടക്കം ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പടെ പ്രയോഗിച്ച് ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കിയതോടെ ഇസ്രയേല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക സംഭരണിയും എണ്ണപ്പാടങ്ങളും ആക്രമിക്കുന്നതില്‍ ശ്രദ്ധയൂന്നി. ഇറാനിലെ ബുഷ്ഹര്‍ പ്രവിശ്യയിലുള്ള പാര്‍സ് റിഫൈനറിയാണ് ഐഡിഎഫ് ആക്രമിച്ചത്. നഥാന്‍സ് യുറേനിയം സമ്പുഷ്ടീകരണ നിലയത്തിന് പുറമെ മറ്റ് ആണവ നിലയങ്ങളിലേക്കും ഇസ്രയേല്‍ സേന വ്യോമാക്രമണം വ്യാപിപ്പിക്കുകയും ചെയ്തു. ആയുധ ഫാക്ടറികളാണ് ഇസ്രയേല്‍ സേനയുടെ അടുത്ത ലക്ഷ്യം എന്നാണ് സൂചന.

ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീല്‍ഡ് ആയ സൗത്ത് പാര്‍സ്, ഫജ്ര്‍ ജാം ഗ്യാസ് റിഫൈനിംഗ്, അബാദാന്‍ ഓയില്‍ റിഫൈനറി എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍, ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തി. ഇതുവരെ ഇസ്രയേലിന്റെ ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു.

അതേസമയം തുടര്‍ച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വര്‍ഷമുണ്ടായി. മൂന്നാം ദിവസവും ശമിക്കാതെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പശ്ചിമേഷ്യയില്‍ പുകയുകയാണ്. ഇരു രാജ്യങ്ങളിലും കനത്ത നാശം ഇതിനകം വ്യോമാക്രമണങ്ങള്‍ വഴിവെച്ചുകഴിഞ്ഞു.

ഇറാനുമായി അമേരിക്ക ആണവ കരാറില്‍ ഏര്‍പ്പെടുന്നത് കാണാന്‍ ഇസ്രായേല്‍ തയ്യാറല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ടെഹ്റാനില്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നില്‍ സംസാരിക്കുമ്പോഴാണ് അരാഗ്ചിയുടെ പ്രസ്താവന. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ പദ്ധതി കൈവശം വയ്ക്കാനുള്ള ഞങ്ങളുടെ അവകാശം എടുത്തുകളയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇന്നലെ മധ്യ ഇസ്രായേലിലെ ജാഫയിലും തെല്‍ അവീവിലുമുണ്ടായ ഇറാന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ഭീതിയുടെ അന്തരീക്ഷം രൂപപെട്ടുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 35ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങളും പിന്‍വാങ്ങാമെന്ന് ഇറാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷനെ ഇറാന്‍ സമീപിച്ചു. സെക്രട്ടറി ജനറലുമായി ഇറാന്‍ വിദേശകാര്യ മന്ത്രി സംസാരിച്ചു. ഇരു രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പില്‍ എത്തുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Tags:    

Similar News