അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ല; വിചാരണ ഉടന്‍ തീരാനും സാധ്യതയില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം; അരവിന്ദ് കെജ്രിവാളിന് ആശ്വാസം; ഡല്‍ഹി മുഖ്യമന്ത്രി ജയിലിന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് പരമോന്നത കോടതി

മുഖ്യമന്ത്രി ജയിലിന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് പരമോന്നത കോടതി

Update: 2024-09-13 05:20 GMT

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഇനി കെജ്രിവാളിന് ജയില്‍ മോചിതനാകാനാവും. ഇ ഡി കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സി.ബി.ഐ. എതിര്‍ത്തിരുന്നു.

അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാല്‍ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്രിവാള്‍ വാദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സി.ബി.ഐ. കേസില്‍ ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്. ഇപ്പോള്‍ ജാമ്യം കിട്ടുന്നതോടെ കെജ്രിവാളിന് പുറത്തിറങ്ങാന്‍ കഴിയും. അനന്തകാലം ഒരാളെ ജയിലില്‍ ഇടുന്നത് ശരിയല്ലെന്നും ഈ കേസില്‍ വിചാരണ ഉടനൊന്നും തുങ്ങില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതാണ് കെജ്രിവാളിന് ആശ്വാസമാകുന്നത്.

കെജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണോ എന്നതില്‍ ജസ്റ്റിസുമാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. നിയമവിധേയമാണെന്നാണ് ജസ്റ്റീസ് സൂര്യകാന്തിന്റെ പക്ഷം. എന്നാല്‍ അറസ്റ്റ് ചെയ്തത രീതി ശരിയല്ലെന്ന് ജസ്റ്റീസ് ഉജ്വല്‍ ഭുയാനും നിരീക്ഷിച്ചു. ജാമ്യം നല്‍കണമെന്നതില്‍ രണ്ടു ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമായി. അതുകൊണ്ടാണ് കെജ്രിവാളിന് പുറത്തേക്ക് എത്താന്‍ വഴിയൊരുങ്ങുന്നത്.

മദ്യനയക്കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് ഓഗസ്ത് അഞ്ചിന് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ സെപ്തംബര്‍ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി വിധി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ഇ ഡി കസ്റ്റഡിയിലായിരുന്ന കെജ്രിവാളിനെ സിആര്‍പിസി 41 എ പ്രകാരം ചോദ്യംചെയ്യാന്‍ അനുവാദം വാങ്ങിയ ശേഷം സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അഭിഭാഷകന്‍ മനു അഭിഷേക്സിങ്വി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിആര്‍പിസി 41 എയില്‍ അറസ്റ്റ് ആവശ്യമില്ലാത്ത ചോദ്യംചെയ്യലിനാണ് അധികാരം നല്‍കുന്നത്. ഇഡി കേസില്‍ ജാമ്യം ലഭിച്ചാലും കെജ്രിവാള്‍ പുറത്തിറങ്ങരുതെന്ന നിര്‍ബന്ധബുദ്ധിയോടെയായിരുന്നു സിബിഐ നടപടിയെന്നും ആരോപിച്ചിരുന്നു.

'ഇ ഡി കസ്റ്റഡിയിലായിരുന്ന ഒരാളെ വീണ്ടും അറസ്റ്റ് ചെയ്യുംമുമ്പ് കോടതിയുടെ അനുമതി തേടേണ്ടതായിരുന്നു. സിആര്‍പിസിയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്'- ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ഭുയാന്‍ എന്നിവര്‍ അംഗങ്ങളായ വാദം കേട്ടതിന് ശേഷം ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട പിഎംഎല്‍എ കേസില്‍ ഇഡി മാര്‍ച്ച് 21നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags:    

Similar News