എഎസ്‌ഐയുടെ ആത്മഹത്യാ കുറിപ്പ് മാറ്റി; പ്രതികളെ മര്‍ദ്ദിക്കാന്‍ നിര്‍ബന്ധിക്കല്‍; സ്ഥലംമാറ്റിയും അവധി നല്‍കാതെയും ബുദ്ധിമുട്ടിക്കല്‍; മുന്‍ എസ്പി സുജിത് ദാസിന് എതിരെ കൂടുതല്‍ ആരോപണങ്ങള്‍

മുന്‍ എസ്പി സുജിത് ദാസിന് എതിരെ കൂടുതല്‍ ആരോപണങ്ങള്‍

Update: 2024-09-05 10:48 GMT

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിന് എതിരെ പി വി അന്‍വര്‍ എം എല്‍ എ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ഉദ്യോഗസ്ഥന് എതിരെ രംഗത്തെത്തുകയാണ്. പിടികൂടുന്ന പ്രതികളെ മര്‍ദ്ദിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും അതിന് വിസമ്മതിച്ചാല്‍, പലതരത്തില്‍ ബുദ്ധിമുട്ടിക്കുമായിരുന്നെന്നുമാണ് ഒരു ആരോപണം. മറ്റൊന്ന് പൊലീസുകാരന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തറിയാതിരിക്കാന്‍ മാറ്റി എന്നാണ്.

എടവണ്ണയില്‍ എഎസ്‌ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നു. ശ്രീകുമാര്‍ മരിക്കുന്നതിന് തലേന്ന് പൊലീസ് സേനയില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ട് തന്നോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്തായ എടവണ്ണ സ്വദേശി നാസര്‍ പറഞ്ഞു. എടവണ്ണ സ്വദേശിയായ ശ്രീകുമാര്‍ 2021 ജൂണ്‍ 10 നാണ് ആത്മഹത്യ ചെയ്തത്.

പിടികൂടുന്ന പ്രതികളെ മര്‍ദ്ദിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. അത് ചെയ്യാതെ വന്നപ്പോള്‍ സ്ഥലം മാറ്റിയും അവധി നല്‍കാതെയും ബുദ്ധിമുട്ടിച്ചുവെന്നും മുന്‍ എസ്പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്നും ശ്രീകുമാര്‍ പറഞ്ഞതായി നാസര്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത അന്ന് ശ്രീകുമാറിന്റെ പുസ്തകത്തില്‍ നിന്ന് ചില പേപ്പര്‍ പൊലീസ് കീറി കൊണ്ട് പോയി. ആത്മഹത്യാ കുറിപ്പാണ് പൊലീസ് കീറികൊണ്ട് പോയതെന്ന് കരുതുന്നു. ജീവിതത്തില്‍ താന്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അതിന്റെ കാരണം ഡയറിയില്‍ എഴുതി വെക്കുമെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. സേനയില്‍ നിന്നും, എസ്പിയില്‍ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നും നാസര്‍ പറഞ്ഞു.

മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന് കാണിച്ചുള്ള പരാതി പൊലീസ് എഴുതി വാങ്ങിയതെന്ന് അയല്‍വാസിയായ ഫരീദ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരം മുറിയെ കുറിച്ചു ആരെങ്കിലും ചോദിച്ചാല്‍ സുജിത്ത് ദാസ് എസ്.പിക്കു മുമ്പ് അബ്ദുള്‍ കരീം എസ്.പിയുടെ കാലത്താണ് മരം മുറിച്ചതെന്ന് പറയണമെന്നും പൊലീസ് പറഞ്ഞതായി ഫരീദ പറഞ്ഞു.

അതിനിടെ, സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊതുപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കോമ്പൗണ്ടില്‍ വെച്ച് സുജിത് ദാസ് സ്വര്‍ണക്കടത്ത് പിടികൂടുന്നത് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണെന്നും പിടിച്ചെടുത്ത സ്വര്‍ണം നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നത് തട്ടിപ്പിന്റെ ഭാഗമായാണെന്നും കെ.എം. ബഷീര്‍ ആരോപിച്ചു.

'സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് നേരിട്ട് ഇടപെടാന്‍ പാടില്ലെന്നും പോലീസ് സ്വര്‍ണം പിടിച്ചാല്‍ അത് കസ്റ്റംസിന് കൈമാറണമെന്നുമാണ് നിയമം. ഈ നിയമത്തിനെതിരായാണ് സുജിത് ദാസിന്റെ പ്രവര്‍ത്തനം. പിടിച്ചെടുക്കുന്ന സ്വര്‍ണം കൊണ്ടോട്ടിയിലുള്ള ഉണ്ണി എന്ന സ്വര്‍ണപ്പണിക്കാരനെക്കൊണ്ടാണ് ഉരുക്കിക്കുന്നത്. ഒരു കിലോ സ്വര്‍ണമാണ് പിടിച്ചതെങ്കില്‍ അത് ഉരുക്കി കോടതിയില്‍ കെട്ടിവെക്കുമ്പോള്‍ 250 ഗ്രാമോളം സ്വര്‍ണത്തിന്റെ കുറവ് ഉണ്ടാകുന്നു എന്ന് വ്യക്തമായിട്ടുണ്ട്.' ഇതില്‍ സുജിത് ദാസിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രവീണ്‍കുമാര്‍ എന്ന കസ്റ്റംസ് സൂപ്രണ്ട് സുജിത്ത് ദാസിന്റെ സംഘത്തിന്റെ ഭാഗമാണെന്നും കെ.എം. ബഷീര്‍ ആരോപിച്ചു. ഐ.പി.എസ്. നേടുന്നതിന് മുമ്പ് സുജിത് ദാസ് കസ്റ്റംസില്‍ ഉണ്ടായിരുന്നു. അന്നുമുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ട്. അനീഷ് എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും നേരത്തെ കരിപ്പൂരില്‍ എസ്.എച്ച്.ഒ. ആയിരുന്ന ഇപ്പോഴത്തെ ഡിവൈ.എസ്.പി. ഷിബുവും ഈ സംഘത്തിന്റെ ഭാഗമാണെന്നും കെ.എം ബഷീര്‍ ആരോപിച്ചു.

പത്തനംതിട്ടയിലിരുന്നുകൊണ്ട് സുജിത്ത് ദാസാണ് ഇവിടുത്തെ സ്വര്‍ണക്കടത്ത് നിയന്ത്രിച്ചിരുന്നതെന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം സുജിത്ത് ദാസിന്റെ നിര്‍ദ്ദേശമനുസരിച്ച് പിടികൂടിയിരുന്നത് കൊണ്ടോട്ടി ഡി.വൈ.എസ്.പി. ഷിബുവായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ദുബായില്‍ സ്വര്‍ണക്കള്ളക്കടത്തിന്റെ എ.ബി.സി. വിഭാഗങ്ങളുണ്ട്. നേരത്തെ രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ഇതിലെ ബി ഗ്രൂപ്പിന് ബന്ധം ഉണ്ട്. ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് സുജിത് വാഗ്ദാനം നല്‍കിയതോടെ എ, സി ടീമുകള്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്ത് വിവരങ്ങള്‍ സുജിത്തിന് കൈമാറി തുടങ്ങിയെന്നും കെ. എം ബഷീര്‍ ആരോപിച്ചു. രാത്രി പത്ത് മണിക്ക് ശേഷം കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ കടകള്‍ അടച്ചിടണമെന്ന് സുജിത്ത് ദാസ് ഉത്തരവിറക്കിയത് കള്ളക്കടത്തിന് കൂട്ടുനില്‍ക്കാനാണെന്നും ഇയാള്‍ക്കെതിരെ നേരത്തെ താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Tags:    

Similar News