'എന്റെ പ്രിയ സുഹൃത്ത് മോദിക്ക് നന്ദി, ഇന്ത്യയുടെ സൗഹൃദം മറക്കില്ല': തകര്‍ന്നടിഞ്ഞ സിനഗോഗിന് മുന്നില്‍ നിന്ന് നെതന്യാഹു എന്‍ഡിടിവിയോട്; ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തെയും തൂത്തെറിയാന്‍ ആഹ്വാനം; പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നു

മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു

Update: 2026-03-02 16:28 GMT

ബെയ്ത് ഷെമേഷ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിനൊപ്പം നിലകൊണ്ടതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ട ബെയ്ത് ഷെമേഷിലെ സിനഗോഗ് (ജൂത ആരാധനാലയം) സന്ദര്‍ശിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കനത്ത സുരക്ഷാ വലയത്തില്‍ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്നാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

'ഞാന്‍ നമ്മുടെ വലിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഇന്നലെ അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിക്കുകയും ഇസ്രായേലിനൊപ്പം നിന്നതിനും സത്യത്തിനൊപ്പം നിലകൊണ്ടതിനും ഭാരതത്തിലെ ജനങ്ങളുടെ വലിയ സൗഹൃദത്തിനും ഞാന്‍ നന്ദി അറിയിക്കുകയും ചെയ്തു,' നെതന്യാഹു പറഞ്ഞു.

'ഇന്ത്യന്‍ ജനത ഇസ്രായേലില്‍ ഏറെ ബഹുമാനിക്കപ്പെടുന്നവരും സ്‌നേഹിക്കപ്പെടുന്നവരുമാണ്. സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. അദ്ദേഹത്തോടും മേഖലയിലെ മറ്റ് പല നേതാക്കളോടും ഞാന്‍ സംസാരിച്ചിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണമാറ്റത്തിനുള്ള ആഹ്വാനം

ഇറാനിലെ ജനങ്ങള്‍ അവിടുത്തെ ഭരണകൂടത്തെ പുറത്താക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. 'ആ ദിവസം അടുത്തു വരികയാണ്. അന്ന് ഇസ്രായേലും അമേരിക്കയും ഇറാനിയന്‍ ജനതയ്‌ക്കൊപ്പം ഉണ്ടാകും,' അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ നിലപാട്

ഇറാനിലെ ജനങ്ങള്‍ തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. അതേസമയം, തിങ്കളാഴ്ച വൈകുന്നേരവും ഇറാന്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചു. ഇതില്‍ മൂന്ന് മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന (IDF) അറിയിച്ചു.

മൊബൈല്‍ ഫോണുകളില്‍ ലഭിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അടുത്ത അറിയിപ്പ് ലഭിക്കുന്നത് വരെ അവിടെ തുടരാനും ഇസ്രായേല്‍ അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Tags:    

Similar News