അമ്മയും അച്ഛനും നാട്ടിലേക്ക് മടങ്ങി; എന്‍ഐസിയുവില്‍ തനിച്ചായി 23 ദിവസം പ്രായമുള്ള കുഞ്ഞ്: അച്ഛനും അമ്മയും കയ്യൊഴിഞ്ഞതോടെ ആശുപത്രി കിടക്കയില്‍ മാലാഖമാരുടെ തണലില്‍ ഒരു കുഞ്ഞ്

അമ്മയും അച്ഛനും നാട്ടിലേക്ക് മടങ്ങി; എന്‍ഐസിയുവില്‍ തനിച്ചായി 23 ദിവസം പ്രായമുള്ള കുഞ്ഞ്

Update: 2025-02-21 01:01 GMT

കൊച്ചി: ജനിച്ച് ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അനാഥയായി ഒരു കുഞ്ഞ്. അമ്മിഞ്ഞ പാലിന്റെ മാധുര്യം അറിയാതെ അച്ഛന്റെ നെഞ്ചിന്റെ വാത്സല്യ ചൂട് അറിയാതെ ആശുപുത്രി കിടക്കയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് 23 ദവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ്. ലൂര്‍ദ് ആശുപത്രിയിലെ നിയോനേറ്റല്‍ ഐസിയുവില്‍ ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് ആ കുഞ്ഞ് ജീവിതം. പേര്: 'ബേബി ഓഫ് രഞ്ജിത'. അച്ഛനുമമ്മയുമുണ്ടായിട്ടും അനാഥയായവള്‍.

ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിനും രഞ്ജിതയ്ക്കും പിറന്നതാണ് ഈ കുഞ്ഞു മാലാഖ. എന്നാല്‍ അസുഖ ബാധിതയായ കുഞ്ഞിനെ ഉപേക്ഷിച്ച് ഇരുവരും ജനമനാട്ടിലേക്ക് മടങ്ങി. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ഇരുവരും രഞ്ജിതയുടെ പ്രസവത്തിനായി നാട്ടിലേക്കു പോകുന്ന സമയത്തു ട്രെയിനില്‍ വച്ചു രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 29ന് ആശുപത്രിയില്‍ രഞ്ജിത പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലെ എന്‍ഐസിയുവിലേക്കു മാറ്റി. അമ്മ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു. അച്ഛന്‍ രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ 31ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. അന്നുവരെ മകളെ കാണാന്‍ ആശുപത്രിയിലെത്തുമായിരുന്ന അച്ഛന്‍ പിന്നീടു വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങി. ദമ്പതികളെ കാണാതായ ആശുപത്രി അധികൃതര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ജാര്‍ഖണ്ഡില്‍ എത്തിയെന്ന എസ്എംഎസ് സന്ദേശം മാത്രമായിരുന്നു മറുപടി. ഇപ്പോള്‍ വിളിച്ചാല്‍ ഫോണില്‍ കിട്ടാതെയുമായി.

എന്നാല്‍ അച്ഛനും അമ്മയും തന്നെ ഉപേക്ഷിച്ചു പോയതൊന്നും അറിയാതെ ജീവിതത്തോടു പൊരുതുകയാണവള്‍. ആശുപത്രിയിലെ ശിശുരോഗ വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. റോജോ ജോയിയുടെ നേതൃത്വത്തിലുള്ള ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും ഇനിയും ഒരു മാസം എന്‍ഐസിയുവില്‍ തുടരേണ്ടി വരും.

പൊലീസിനു വിവരം കൈമാറിയെങ്കിലും ശിശുക്ഷേമ സമിതിയെ അറിയിക്കാനായിരുന്നു നിര്‍ദേശം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കുഞ്ഞിനെ ഏറ്റെടുക്കാമെന്നു ശിശുക്ഷേമ സമിതി ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സയ്ക്കായി കൂടുതല്‍ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍; രക്തബന്ധത്തെ തേടി അച്ഛനമ്മമാര്‍ മടങ്ങി വരുമെന്ന പ്രതീക്ഷയിലും.

Tags:    

Similar News