ലാഹോറിലെ വ്യോമ കേന്ദ്രത്തിന് തൊട്ടടുത്ത് മൂന്ന് സ്‌ഫോടനങ്ങള്‍; ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണമെന്ന് ആരോപിച്ച് പാക് മാധ്യമങ്ങള്‍; ഒരു ഡ്രോണ്‍ വെടിവച്ചിട്ടെന്നും അവകാശവാദം; വ്യോമ മേഖല മുഴുവന്‍ അടച്ചിട്ടു; ഭയന്നു വിറച്ച പാക്കിസ്ഥാന് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ; അര്‍ധരാത്രി ആക്രമണത്തിനും ശ്രമം; കുതിച്ചെത്തി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍; വിരണ്ട് തിരിച്ചോടി പാക് വിമാനങ്ങള്‍; ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ഘട്ടത്തിലേക്ക്

Update: 2025-05-08 03:57 GMT

ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ലാഹോറില്‍ മൂന്ന് സ്‌ഫോടനങ്ങളെന്ന് റിപ്പോര്‍ട്ട്. വാള്‍ട്ടന്‍ എയര്‍ ഫീല്‍ഡിന് തൊട്ടടുത്താണ് സ്‌ഫോടനം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതിനിടെ ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ റഡാര്‍ സംവിധാനങ്ങള്‍ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് ഉടന്‍ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് ലാഹോറിലെ പൊട്ടിത്തെറി വാര്‍ത്ത. ഇതെല്ലാം മേഖലയെ സംഘര്‍ഷത്തിലാക്കുന്നതാണ്. അതിനിടെ ഇന്ത്യന്‍ ഡ്രോണിനെ വെടിവച്ചിട്ടു എന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നുണ്ട്. ലാഹോറിന് പുറത്തും സ്‌ഫോടനം കേട്ടുവെന്ന് സൂചനകളുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലെ ആക്രമണത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

തുടര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ലാഹോറില്‍ സൈറണും മുഴങ്ങി. തീവ്രവാദികളുടെ ആക്രമണം ലാഹോറിലുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം ഇന്ത്യയുമായി സമ്പര്‍ക്കം നടത്തുകയാണെന്ന് പാകിസ്ഥാന്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ സമ്പര്‍ക്കത്തിലെന്നാണ് പ്രതികരണം. എന്നാല്‍ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ഇതിനുള്ള മുന്നൊരുക്കം ഇന്ത്യ തുടങ്ങി കഴിഞ്ഞു.

അതിനിടെ ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാന്‍ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ പാക്കിസ്ഥാനിലെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. നേരത്തെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാത്രമെ പാക്കിസ്ഥാന്റെ വ്യോമമേഖലയില്‍ പ്രവേശിക്കുന്നിതിന് വിലക്കേര്‍പ്പെടുത്തിയിരുന്നുള്ളു. എന്നാല്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ നടപടിക്കു പിന്നാലെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിടുകയാണ് പാക്കിസ്ഥാന്‍. സ്വന്തം സിവിലിയന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിടുന്നതായാണ് പ്രഖ്യാപനം. ചില അവശ്യസര്‍വീസ് വിമാനങ്ങള്‍ക്കു മാത്രമേ പറക്കാന്‍ അനുമതിയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. അടുത്ത 48 മണിക്കൂര്‍ നേരത്തേക്കാണ് പാക്കിസ്ഥാന്‍ വ്യോമമേഖല പൂര്‍ണമായും അടച്ചിരിക്കുന്നത്. ഇന്ത്യന്‍ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഒരു മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പാക്കിസ്ഥാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താന്‍ നീക്കമുണ്ടെന്നാണ് സൂചന.

അതിനിടെ പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്ന് വിവരം ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്നുണ്ട്. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനില്‍ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നല്‍കി. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും ഇനി പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരം വീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യ ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. സൈനീക നീക്കത്തിനെ കുറിച്ച് കുറിച്ച് വിശദീകരിച്ച് സംയുക്ത സേന വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദമായി രാജ്യത്തോട് വിശദീകരിച്ചത്. ആക്രമണത്തില്‍ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായിസൈന്യം അറിയിച്ചു.സൈനിക തിരിച്ചടി നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സൈന്യം വാര്‍ത്താസമ്മേളനം നടത്തി. കൃത്യമായ തെളിവുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം.

Tags:    

Similar News