'മൈ ഫ്രണ്ടി'ന്റെ പിറന്നാള്‍ ആശംസയില്‍ മഞ്ഞുരുകുന്നു; ഇന്ത്യക്ക് മേല്‍ യു എസ് ചുമത്തിയ 25 ശതമാനം അധിക താരിഫ് നവംബറോടെ പിന്‍വലിച്ചേക്കും; പരസ്പര താരിഫ് 10 മുതല്‍ 15 ശതമാനമായും കുറയ്ക്കാന്‍ സാധ്യത; സൂചന നല്‍കി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ തീരുവകള്‍ വരും ആഴ്ചകളില്‍ അമേരിക്ക പിന്‍വലിക്കുമെന്നും പരസ്പര തീരുവകളില്‍ ഇളവ് വരുത്തുമെന്നും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള പിഴ താരിഫായി ചുമത്തിയ 25 ശതമാനം നവംബറോടെ പിന്‍വലിച്ചേക്കുമെന്നാണ് വിവരം. വ്യാപാര കരാറിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക സൂചനകള്‍ പുറത്ത് വരുന്നത്. ഉയര്‍ന്ന ലെവികള്‍ മൂലം ദുരിതമനുഭവിക്കുന്ന കയറ്റുമതിക്കാര്‍ക്ക് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയാണ് വി. അനന്ത നാഗേശ്വരന്‍ പങ്കുവച്ചത്.
ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, ഓഗസ്റ്റില്‍ വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയ 25% പിഴ താരിഫ് നവംബര്‍ അവസാനത്തോടെ പിന്‍വലിക്കാനാകുമെന്ന് നാഗേശ്വരന്‍ പറഞ്ഞു. ''നവംബര്‍ 30 ന് ശേഷം പിഴ താരിഫുകള്‍ ഉണ്ടാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഏതെങ്കിലും വ്യക്തമായ സൂചകങ്ങളെയോ തെളിവുകളെയോ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്താവനയല്ല, പക്ഷേ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ , അടുത്ത രണ്ട് മാസത്തിനുള്ളില്‍ പിഴ താരിഫിലും പരസ്പര താരിഫിലും ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ''അദ്ദേഹം പറഞ്ഞു.
നിലവില്‍ 25% ആയ പരസ്പര തീരുവ 10 മുതല്‍ 15 ശതമാനമായി കുറയ്ക്കാമെന്ന് സിഇഎ സൂചിപ്പിച്ചു. മൊത്തത്തിലുള്ള താരിഫ് തര്‍ക്കത്തിന് അടുത്ത 8 മുതല്‍ 10 ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, എന്നിരുന്നാലും ഇത് തന്റെ വ്യക്തിപരമായ വിലയിരുത്തലാണെന്നും ഔപചാരിക ഉറപ്പിനെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അമേരിക്ക താരിഫ് പിന്‍വലിക്കുന്നതിനുള്ള സൂചനകള്‍ സാമ്പത്തിക ഉപദേഷ്ടാവ് പുറത്ത് വിട്ടത്. '25 ശതമാനം തീരുവയും അതോടൊപ്പം 25 ശതമാനം പിഴ തീരുവയും പ്രതീക്ഷിച്ചതായിരുന്നില്ല. ചില സാഹചര്യങ്ങളാകാം 25 ശതമാനം പിഴ തീരുവയിലേക്ക് നയിച്ചതെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ നടന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, നവംബര്‍ 30 ന് ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഇത് തന്റെ തോന്നല്‍ മാത്രമാണെന്നാണ് അദ്ദേഹം പറുന്നത്. 'അടുത്ത രണ്ട് മാസത്തിനുള്ളില്‍ അധിക തീരുവകളില്‍ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടര്‍ ചര്‍ച്ചകളെല്ലാം അത് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ മുഖ്യ വ്യാപാര ചര്‍ച്ചക്കാരനായ വാണിജ്യ മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍, ദക്ഷിണ, മധ്യേഷ്യയ്ക്കായുള്ള യുഎസ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവനകള്‍. റഷ്യയുമായുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ഊര്‍ജ്ജ വ്യാപാരം ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം ഇന്ത്യന്‍ കയറ്റുമതിക്ക് കുത്തനെ അധിക തീരുവ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്.
ഇരട്ട ലെയര്‍ താരിഫ് സംവിധാനം ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ തീരുവ ചുമത്താന്‍ കാരണമായിട്ടുണ്ട്, ഇത് തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ തൊഴില്‍ മേഖലകളിലെ കയറ്റുമതിക്കാര്‍ക്ക് ലാഭം കുറയ്ക്കുന്നു. ഭാഗികമായെങ്കിലും ഒരു ഇളവ്, ചെലവ് സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുകയും ഉഭയകക്ഷി വ്യാപാരത്തില്‍ പ്രവചനാതീതത പുനഃസ്ഥാപിക്കുകയും ചെയ്യുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
ചര്‍ച്ചകളിലൂടെയുള്ള ഒരു പരിഹാരം തേടാന്‍ ന്യൂഡല്‍ഹി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, യുഎസിന്റെ ആഭ്യന്തര രാഷ്ട്രീയ കണക്കുകൂട്ടലുകളും ഫലത്തെ രൂപപ്പെടുത്തിയേക്കാമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. സര്‍ക്കാര്‍ ഇപ്പോഴും പ്രതീക്ഷയോടെയാണെങ്കിലും ഒന്നിലധികം സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് നാഗേശ്വരന്‍ അഭിപ്രായപ്പെട്ടു.
നവംബര്‍ അവസാനത്തോടെ യുഎസ് പിഴ തീരുവകള്‍ പിന്‍വലിക്കുന്നത് തുടരുമോ എന്നും പരസ്പര തീരുവകള്‍ കൂടുതല്‍ സുസ്ഥിരമായ തലത്തിലേക്ക് കുറയ്ക്കുമോ എന്നും കയറ്റുമതിക്കാരും വ്യവസായ സ്ഥാപനങ്ങളും ഇപ്പോള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. അതുവരെ, ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര ബന്ധങ്ങളിലൊന്നില്‍ അനിശ്ചിതത്വം തുടരും.
അതേ സമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കും കൂടുതല്‍ നികുതി ചുമത്തണമെന്ന് ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎസ്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാര്‍ റഷ്യയ്ക്കെതിരായ കൂടുതല്‍ ഉപരോധങ്ങളെക്കുറിച്ചും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സാധ്യമായ തീരുവകളെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ യോഗത്തിലാണ് റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് മേല്‍ തീരുവ ചുമത്താന്‍ യുഎസ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടത്. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേര്‍ന്നത്. കനേഡിയന്‍ ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ന്‍ അധ്യക്ഷത വഹിച്ചു.