പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ വര്‍ണപ്പകിട്ടാക്കി നേതാക്കളും അണികളും; കനത്ത മഴയിലും അണമുറിയാതെ ആവേശം; ഉത്സവമേളത്തില്‍ ആവേശത്തിരയിളക്കി നിലമ്പൂരിലെ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍; വ്യാഴാഴ്ച വിധിയെഴുതും; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍

Update: 2025-06-17 12:40 GMT

നിലമ്പൂര്‍: കോരിച്ചൊരിയുന്ന മഴയത്തും അണചോരാത്ത ആവേശം. താളമേളങ്ങളുമായി ജനകീയ ഉത്സവം പോലെ അണികളില്‍ ആവേശത്തിരയിളക്കി നിലമ്പൂരിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. ഉപതിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ പരസ്യപ്രചാരണത്തിന്റെ അവസാനദിനം നിറപ്പകിട്ടാക്കിയാണ് വിവിധ മുന്നണികളിലെ പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ആഘോഷമാക്കിയത്. ഇരുപത്തിമൂന്ന് ദിവസത്തെ പരസ്യപ്രചാരണത്തിനാണ് ഇന്ന് അന്ത്യമായത്. നാളെ ഒരു ദിവസത്തെ നിശബ്ദപ്രചരണത്തിന് ശേഷം ബുധനാഴ്ച നിലമ്പൂര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. അത്യന്തം വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിനാണ് ഇത്തവണ നിലമ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്.

റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അന്‍വര്‍ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറില്‍ വോട്ടര്‍മാരെ നേരിട്ടു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രവര്‍ത്തകര്‍ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പില്‍ എം. പി, യുഡിഎഫ് എംഎല്‍എമാര്‍ എന്നിവര്‍ അണിചേര്‍ന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് റിയാസ്, ഉള്‍പ്പടെ നേതാക്കള്‍ ആവേശവുമായെത്തി. പികെ കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന്റെ കലാശക്കൊട്ടിനെത്തി. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം പൂര്‍ത്തിയാകുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം. നിലമ്പൂര്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക് എത്തും.

തിരഞ്ഞെടുപ്പിലെ പ്രചാരണവിഷയങ്ങള്‍ അനൗണ്‍സ് ചെയ്തും തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചും വിവിധ കക്ഷികളുടെ ചിഹ്നമുള്ള തൊപ്പികളും വസ്ത്രങ്ങളും ധരിച്ചും വമ്പന്‍ പതാകകളുമേന്തി ഇതുവരെ നഗരം കാണാത്ത ആഘോഷപ്പൂരത്തിനാണു നിലമ്പൂര്‍ സാക്ഷ്യം വഹിച്ചത്. വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നോടെ തന്നെ പ്രവര്‍ത്തകര്‍ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി. മഴമാറി നിന്ന അന്തരീക്ഷത്തില്‍ വിവിധ കക്ഷികളുടെ പതാകകള്‍ നിറഞ്ഞ വര്‍ണപ്പെരുമഴയായിരുന്നു നിലമ്പൂരിലെ നിരത്തുകളില്‍.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് വഴിക്കടവുനിന്നു നിലമ്പൂരിലേക്ക് റോഡ് ഷോ ആയാണ് എത്തിയത്. വൈകിട്ട് നാലു മണിയോടെ നിലമ്പൂര്‍ നഗരത്തില്‍ പ്രവേശിച്ച ഷൗക്കത്തിന് ആവേശം നിറഞ്ഞ വരവേല്‍പ്പാണു യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. നിലമ്പൂരില്‍ സിഎന്‍ജി റോഡില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ മുതല്‍ അര്‍ബന്‍ ബാങ്ക് വരെയായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ട്. വിവിധ ഘടകകക്ഷികളുടെ പതാകകള്‍ ഉയര്‍ത്തിയും ത്രിവര്‍ണ ബലൂണുകളും മറ്റും പറത്തിയും നഗരത്തിലെ കലാശക്കൊട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ നിറപ്പകിട്ടുളളതാക്കി. എടക്കരയില്‍ എടക്കര പുതിയ ബസ് സ്റ്റാന്‍ഡിന്റെ മുന്നില്‍ നിന്ന് ഇന്ദിരാ ഗാന്ധി ബസ് സ്റ്റാന്‍ഡിന്റെ പകുതി വരെയായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള കലാശക്കൊട്ട് റോഡ് ഷോ രാവിലെ മരുതയില്‍ നിന്നാണ് ആരംഭിച്ചത്. വഴിക്കടവ്, എടക്കര, ചുങ്കത്തറ, മുട്ടിക്കടവ്, പാലേങ്കര, കരുളായി, മയിലുംപാറ, ചുള്ളിയോട്, പൂക്കോട്ടുംപാടം, അഞ്ചാം മൈല്‍, ഉപ്പുവള്ളി, ചേലോട്, കരുളായി, ചന്തക്കുന്ന് എന്നിവിടങ്ങളിലൂടെ കടന്നാണ് റോഡ് ഷോ കലാശക്കൊട്ടിനായി നിലമ്പൂര്‍ നഗരത്തിലെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണു നൂറുകണക്കിനു പ്രവര്‍ത്തകരെ അണിനിരത്തിയുള്ള റോഡ് ഷോ മുന്നോട്ടുപോയത്. പാര്‍ട്ടി പതാകകള്‍ക്കൊപ്പം നൃത്തം വച്ചും മുദ്രാവാക്യം വിളിച്ചുമൊക്കെയാണ് പ്രവര്‍ത്തകര്‍ കലാശക്കൊട്ടിന് ആഘോഷപൊലിമയേകിയത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി എന്ന ആവേശവുമായി എങ്ങും അരിവാള്‍ ചുറ്റിക അടയാളം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ ആഘോഷപ്പെരുമഴ തീര്‍ത്തത്. മഹാറാണി ജംക്ഷന്‍ മുതല്‍ നിലമ്പൂര്‍ സ്റ്റേഷന്‍പ്പടി വരെയായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കലാശക്കൊട്ട്.

ഹോസ്പിറ്റല്‍ റോഡ് ജംക്ഷന്‍ മുതലായിരുന്നു എന്‍ഡിഎ പ്രവര്‍ത്തകരുടെ കലാശക്കൊട്ട്. ഡിജെ ലൈറ്റുകളും സൂപ്പര്‍ഹിറ്റ് ബീറ്റുകളുമായി നൃത്തം ചവിട്ടിയായിരുന്നു എന്‍ഡിഎ പ്രവര്‍ത്തകര്‍ കലാശക്കൊട്ടില്‍ കളംനിറഞ്ഞത്. പ്രത്യേക ബാന്‍ഡ് സംഘത്തെയും രംഗത്തിറക്കി നടത്തിയ പ്രചാരണ മാമാങ്ക സമാപനത്തില്‍ കാവിനിറത്തിലുള്ള തൊപ്പിയും സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച ടീഷര്‍ട്ടുകളും ധരിച്ചാണ് പ്രവര്‍ത്തകരെത്തിയത്. എടക്കരയില്‍ വോട്ടുറപ്പിക്കാന്‍ ഭവനസന്ദര്‍ശനങ്ങള്‍ നടത്തിയശേഷമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് കലാശക്കൊട്ടില്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ ആവേശക്കൂട്ടായ്മയില്‍ പങ്കുചേരാന്‍ എത്തിയത്.

നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കലാശക്കൊട്ടിനായി സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വറിന് സ്ഥലം നിശ്ചയിച്ചുനല്‍കിയെങ്കിലും രാവിലെ സമൂഹമാധ്യമത്തില്‍ പുറത്തുവിട്ട കുറിപ്പില്‍ കലാശക്കൊട്ടില്‍ നിന്ന് വിട്ടുനില്‍കുമെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. ഭവനസന്ദര്‍ശനങ്ങളിലൂടെയും മറ്റും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു പരസ്യപ്രചാരണത്തിന്റെ അവസാനദിനത്തില്‍ പി.വി.അന്‍വറിനൊപ്പമുള്ള പ്രവര്‍ത്തകര്‍. താഴെചന്തക്കുന്നിലായിരുന്നു എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടിക്ക് പിന്തുണയുമായി പ്രവര്‍ത്തകര്‍ കലാശക്കൊട്ടിനെത്തിയത്.

കനത്ത സുരക്ഷ

കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് എര്‍പ്പെടുത്തിയത്. ബാരിക്കേഡുകള്‍ സ്ഥാപിച്ചും കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള ആംബുലന്‍സുകള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ പ്രത്യേക ക്രമീകരണവും പൊലീസ് ഏര്‍പ്പെടുത്തി.

ഡ്യൂട്ടിക്കായി ഏഴു ഡിവൈഎസ്പി, 21 പൊലീസ് ഇന്‍സ്‌പെക്ടര്‍, 60 സബ് ഇന്‍സ്‌പെക്ടര്‍, ജില്ലാ പൊലീസിനെ കൂടാതെ കേന്ദ്ര പൊലീസ് സേനയും എംഎസ്പി ബറ്റാലിയനും ഉള്‍െപ്പടെ ആകെ 773 പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വിന്യസിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് പുറമേയായിരുന്നു ഇത്. കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമസമാധാനം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും മറ്റുമായി ഓരോ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വെവേറെ എക്‌സിക്യൂട്ടീവ് മജിസ്റ്റ്‌ട്രേറ്റിന്റെ സേവനവും ഉറപ്പാക്കിയിരുന്നു.

വിജയപ്രതീക്ഷയില്‍ മുന്നണികള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂരില്‍ തമ്പടിച്ച് ഇടത് സ്ഥാനാര്‍ഥിക്കായി പ്രചരണം നടത്തി. യു ഡി എഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കി. എ ഐ സി സി ജന.സെക്രട്ടറിയും വയനാട് എം പിയുമായ പ്രിയങ്കയായിരുന്നു യു ഡി എഫിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍.

സി പി എമ്മിന്റെ പ്രമുഖനേതാക്കള്‍, മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരടങ്ങുന്ന വലിയൊരു നിരതന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി നിലമ്പൂരില്‍ ക്യാമ്പു ചെയ്തു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദേശീയ ജന.സെക്രട്ടറി എം എ ബേബിയും മണ്ഡലത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു.

സി പി എമ്മിലെ യുവമുഖമായ എം സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ വലിയ ആവേശമാണ് തുടക്കം മുതല്‍ ഉണ്ടാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു ഡി എഫ് ബഹുദൂരം മുന്നിലായിരുന്നു. യു ഡി എഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിംലീഗ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പുതന്നെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിക്കാനായതും പ്രതീക്ഷിച്ചതില്‍ നിന്നും ഭിന്നമായി കോണ്‍ഗ്രസില്‍ രൂപംകൊണ്ട ഐക്യവും മണ്ഡലത്തില്‍ വിജയപ്രതീക്ഷകള്‍ വര്‍ധിച്ചതായി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കുന്നുണ്ട്.

പി വി അന്‍വര്‍ വഞ്ചന കാണിച്ചുവെന്നാണ് സി പി എം പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ പ്രധാന ലക്ഷ്യവും അന്‍വറിന്റെ സ്വീകാര്യത തകര്‍ക്കുക എന്നതായിരുന്നു. യു ഡി എഫില്‍ പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്വതന്ത്രനായി രംഗത്തെത്തിയ മുന്‍ എം എല്‍ എ കൂടിയായ പി വി അന്‍വര്‍ ആരുടെ വോട്ടുപിടിക്കുമെന്നതാണ് ഇരുമുന്നണികളും ആകാംഷയോടെ നോക്കുന്നത്. അന്‍വര്‍ പിടിക്കുന്ന വോട്ട് നിര്‍ണായകമാവുമെന്ന് ഇരുമുന്നണികളും ഭയക്കുന്നുണ്ട്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ നിലപാട്. ആദ്യം മത്സരിക്കില്ലെന്ന ബി ജെ പി നിലപാട് വിവാദങ്ങള്‍ ഭയന്ന് മാറ്റുകയും പാര്‍ട്ടിക്ക് പുറത്തുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ബി ജെ പിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നുവെങ്കിലും കാടടച്ചുള്ള പ്രചാരണം ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതവോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം മാത്രമാണ് ബി ജെ പിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.

കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന നിലമ്പൂര്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞത് പി വി അന്‍വര്‍ എന്ന ഇടത് സ്വതന്ത്രനിലൂടെയായിരുന്നു. രണ്ടാം വട്ടവും അന്‍വര്‍ നിലമ്പൂരില്‍ വിജയം ആവര്‍ത്തിച്ചതോടെ എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റായി. എന്നാല്‍ ഇടത് കോട്ടയില്‍ നിന്നും പുറത്തിറങ്ങിയ അന്‍വര്‍ സി പി എമ്മിന് കടുത്ത പ്രതിരോധം തീര്‍ത്ത് രംഗത്തെത്തി. മുഖ്യമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും വെല്ലുവിളിച്ച അന്‍വര്‍ പിണറായിസം അവസാനിപ്പിക്കുമെന്നാണ് പ്രധാനമായും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ പ്രധാന പ്രചരണായുധം.

കോണ്‍ഗ്രസിനും പ്രതീപക്ഷനേതാവ് വി ഡി സതീശനും ഒരുപോലെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. എം സ്വരാജിനെ ഇറക്കി പാര്‍ട്ടി ചിഹ്നത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുകവഴി മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് സി പി ഐ എം ലക്ഷ്യമിട്ടിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുകയെന്നതാണ് ഇരുമുന്നണികളുടെ മുന്നിലുള്ള വെല്ലുവിളി.

Tags:    

Similar News