പാക്കിസ്ഥാനെ ഇന്ത്യ നിലംതൊടാന്‍ അനുവദിച്ചില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ നിലവിളി; പുലര്‍ച്ചെ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു; അതിനുമുന്‍പ് ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലാക്രമണം ഉണ്ടായെന്ന് ഷഹബാസ് ഷെരീഫ്; പാക്കിസ്ഥാനുണ്ടായ കനത്ത നാശനഷ്ടം തുറന്നു പറഞ്ഞ് രംഗത്ത്; ഓപ്പറേഷന്‍ സിന്ദൂരിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകാതെ പാക്കിസ്ഥാന്‍

പാക്കിസ്ഥാനെ ഇന്ത്യയെ നിലംതൊടാന്‍ അനുവദിച്ചില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിലവിളി

Update: 2025-05-30 09:45 GMT

ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂരിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല പാക്കിസ്ഥാന്‍. തങ്ങള്‍ക്ക് ഇന്ത്യന്‍ ആക്രമണത്തില്‍ കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് പറഞ്ഞു മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ എത്രത്തോളം വലിയ ആഘാതമാണ് പാക്കിസ്ഥാന് ഇന്ത്യ സൃഷ്ടിച്ചതെന്ന് ഇപ്പോള്‍ പുറത്തുവരികയാണ്. അത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്നുമാണ് പുറത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം. ഇന്ത്യക്കെതിരെ ആക്രമണ നടത്താന്‍ പാക്കിസ്ഥാന്‍ തുനിഞ്ഞപ്പോള്‍ ഇന്ത്യ അത് മാനത്തു കണ്ടു എന്ന് ശരിവെക്കുന്നതാണ് ഷഹബാസ് ഷെരീഫിന്റെ വാക്കുകളും.

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ അതിനുമുന്‍പ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തുറന്നു പറഞ്ഞു. പുലര്‍ച്ചെ നാലരയോടെ പ്രാര്‍ഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരം ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് ഒന്‍പതിനും പത്തിനും ഇടയില്‍ രാത്രിയില്‍ ഇന്ത്യ ആക്രമണം നടത്തിയതിനാല്‍ തങ്ങളുടെ പദ്ധതി നടപ്പായില്ലെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു.

റാവല്‍പിണ്ടി ഉള്‍പ്പെടെ പാക്കിസ്താനിലെ ഒട്ടേറെ പ്രവിശ്യകളില്‍ ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലാക്രമണം ഉണ്ടായതായും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ മിസൈല്‍ കരുത്തിനെ ശരിവെക്കുന്ന പ്രതികരണമാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായത്. ഇതാദ്യമായല്ല ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം പാക്കിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായന്നെ കാര്യം പാക് പ്രധാനമന്ത്രി പരസ്യമായി അംഗീകരിക്കുന്നത്.

നൂര്‍ ഖാന്‍ വ്യോമതാവളമുള്‍പ്പെടെ ബ്രഹ്‌മോസ് ആക്രമണത്തില്‍ തകര്‍ന്നതായി മേയ് പത്തിന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയതായി പുലര്‍ച്ചെ 2.30 ന് സൈനികമേധാവി ഫോണിലൂടെ അറിയിച്ചതായി ഷഹബാസ് ഷെരീഫ് വെളിപ്പെടുത്തി. 26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് പാകിസ്താനെതിരേ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരുനല്‍കിയ പ്രത്യാക്രമണം നടത്തിയത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം. ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍പ്പെട്ട നൂറാേളം ഭീകരര്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.

ഇന്ത്യയിലെ ജനവാസ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം ഇന്ത്യ നിഷ്പ്രഭമാക്കുകയും ചെയ്തു. മേയ് പത്തിന് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തി. ഭീകരാക്രമണത്തിന് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാതെ പാകിസ്താനെതിരേ സ്വീകരിച്ച സിന്ദൂനദീജല കരാര്‍ മരവിപ്പിക്കലുള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാക്കിസ്ഥാന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാണ്. ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്ന അയല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇപ്പോള്‍ ലോകമെമ്പാടും ചുറ്റിനടന്ന് യാചിക്കുന്നതാണ് കാണാന്‍ കഴിയുക. തുര്‍ക്കി, ഇറാന്‍ എന്നിവയ്ക്ക് ശേഷം, ഷഹബാസ് ഷെരീഫ് ഇപ്പോള്‍ അസര്‍ബൈജാനില്‍ എത്തി. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇവിടെ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

അതേ സമയം ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാന്‍ ഇപ്പോള്‍ കശ്മീരിലെ തീവ്രവാദം, ഇന്ത്യയുമായുള്ള വ്യാപാരം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നെ ഇറാന്‍ സന്ദര്‍ശന വേളയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഷഹബാസ് ഷെരീഫ് ഇറാന് മുമ്പ് തുര്‍ക്കിയിലെത്തിയിരുന്നു. അതേ സമയം പാകിസ്ഥാന്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ പോലും പിഒകെ യുടെ തിരിച്ചുവരവ്, ഭീകരത എന്നീ വിഷയങ്ങളില്‍ മാത്രമേ പാകിസ്ഥാനുമായി സംസാരിക്കൂ എന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News