ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറി; പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സനെ സസ്‌പെന്‍ഡ് ചെയ്തു; ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി; നിലവിലെ സസ്‌പെന്‍ഷന്‍ രണ്ടു മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറി

Update: 2025-06-25 17:25 GMT

പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയപേഴ്സണ്‍ അഡ്വ. എന്‍. രാജീവിനെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള ജോസഫിന്റേതാണ് സസ്പെന്‍ഷന്‍ ഉത്തരവ്. 58 പ്രതികളുള്ള പത്തനംതിട്ട പീഡനക്കേസില്‍ അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പത്രമാധ്യമങ്ങളോട് വെളിപ്പെടുത്തി, മറ്റൊരു പോക്സോ കേസില്‍ അതിജീവിതയെ സ്വാധീനിക്കുന്നതിന് പ്രതിക്കും അടുത്ത ബന്ധുവിനും ശിശുക്ഷേമസമിതി ഓഫീസില്‍ സൗകര്യമൊരുക്കി എന്നിവയാണ് രാജീവിനെതിരേയുള്ള ആരോപണങ്ങള്‍. എന്നാല്‍, അഭിഭാഷകന്‍ പ്രതിയായ പീഡനക്കേസ് അട്ടിമറിച്ച പോലീസുദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് വേണ്ടി രണ്ടു മന്ത്രിമാര്‍ നടത്തിയ നീക്കമാണ് രാജീവിന്റെ സസ്പെന്‍ഷന്‍ഷനില്‍ കലാശിച്ചത് എന്നാണ് ആക്ഷേപം. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍, ആറന്മുള എസ്.എച്ച്.ഒ വി.എസ്. പ്രവീണ്‍ എന്നിവര്‍ക്ക് വേണ്ടിയാണ് രണ്ടു മന്ത്രിമാരുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. പോക്സോ കേസ് അട്ടിമറിയില്‍ വീഴ്ച വന്നത് ശരിക്കും പോലീസിനാണ് എന്നുള്ളതാണ് വാസ്തവം. മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ട രണ്ടു പേര്‍ക്ക് വേണ്ടി സി.ഡബ്ല്യു.സി ചെയര്‍മാനെ ബലിയാടാക്കകുകയാണ്. ആറന്മുള എസ്.എച്ച്.ഓയ്ക്കെതിരായ റിപ്പോര്‍ട്ട് ഒരു മാസമായി ഡി.ഐ.ജിയുടെ ഓഫീസില്‍ പൂഴ്ത്തി വച്ചിരിക്കുകയാണ്. എസ്.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലും പൂഴ്ത്തി. കോയിപ്രം കസ്റ്റഡി പീഡനത്തിലടക്കം എസ്.പിക്കെതിരേ സ്പെഷല്‍ റിപ്പോര്‍ട്ട് ഡി.ഐ.ജി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയപേഴ്സണ്‍ രാജീവിനോട് ഒരു മന്ത്രിക്ക് വ്യക്തിവിരോധമുണ്ട്. മന്ത്രിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തതും സ്വന്തമായി തീരുമാനങ്ങള്‍ എടുത്തു നടപ്പാക്കുന്നതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് അഡ്വ. കെ.അനന്തഗോപന്റെ ബന്ധുവാണ് രാജീവ്. പത്തനംതിട്ട പീഡനക്കേസിലെ അതിജീവതയുടെ കുട്ടിയുടെ കുടുംബപശ്ചാത്തലം, മറ്റു വിവരങ്ങള്‍ എന്നിവ രാജീവ് മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതായി സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. രാജീവ് ഇത് സമ്മതിച്ചുവെന്നാണ് ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാണ് സസ്പെന്‍ഷന്‍ ഉത്തരവിലുള്ളത്.

അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിച്ചതില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയപേഴ്സന് പങ്കുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടാണ് ആയുധമാക്കിയിരിക്കുന്നത്. പീഡന പരാതിയില്‍ നടപടി അകാരണമായി വൈകിപ്പിച്ചു, അതിജീവതയുടെ മൊഴി രേഖപ്പെടുത്തുന്നതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മുന്‍പായി പ്രതിക്കും അടുത്ത ബന്ധുവിനും അതിജീവിതയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസില്‍ സന്ദര്‍ശിക്കുന്നതിന് സാഹചര്യമൊരുക്കി, പോലീസില്‍ തക്ക സമയത്ത് വിവരം അറിയിച്ചില്ല എന്നിവ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നു. വൈകിയ നടപടി ക്രമങ്ങളും കോള്‍ റെക്കോഡുകളും ഈ വിഷയത്തില്‍ ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍. രാജീവിന്റെ ഭാഗത്ത് നിന്നും പ്രതിക്ക് അനുകൂലമായി ഉണ്ടായ ഇടപെടലുകള്‍ ചൂണ്ടിക്കാണിക്കുന്നതായും ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ബാലനീതി മാതൃകചട്ട പ്രകാരമാണ് സസ്പെന്‍ഷന്‍.

ഹൈക്കോടതി അഭിഭാഷകനായ തോട്ടത്തില്‍ നൗഷാദും ഭാര്യയും കൂടിയാണ് കേസ് അട്ടിമറിക്കാന്‍ വേണ്ടി സി.ഡബ്ല്യു.സി ഓഫീസില്‍ എത്തിയത്. ഇക്കാര്യം ചെയര്‍പേഴ്സനും സമ്മതിക്കുന്നുണ്ട്. എന്നാല്‍, പ്രതികള്‍ വന്നപ്പോള്‍ തന്നെ ഓഫീസില്‍ നിന്ന് ഇറക്കി വിട്ടുവെന്നും ഈ വിവരം രേഖാമൂലം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നുവെന്നും അഡ്വ. എന്‍. രാജീവ് നേര്േത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യഥാസമയം വിവരം അറിയിച്ചിട്ടും ഒരു നടപടിയും എടുക്കാതിരുന്ന എസ്.പി ഒടുവില്‍ തന്റെ വീഴ്ച മറയ്ക്കാന്‍ പഴി മുഴുവന്‍ സി.ഡബ്ല്യു.സിയുടെ തലയിലാക്കി.

കുട്ടിയുടെ പീഡന പരാതി കഴിഞ്ഞ ഡിസംബര്‍ 13 നാണ് കോന്നി പോലീസിന് ലഭിച്ചത്. 14 ന് തന്നെ കോന്നി എസ്.എച്ച്.ഓ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ആറന്മുള പോലീസിന് കൈമാറി. കുറ്റകൃത്യം നടന്നത് ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആയതിനാലാണ് ഇപ്രകാരം ചെയ്തത്. രണ്ടു ദിവസം കഴിഞ്ഞ് 16 നാണ് ആറന്മുള പോലീസ് കേസില്‍ എഫ്.ഐ.ആര്‍ ഇട്ടത്. ഡിസംബര്‍ 22 വരെ പ്രതിയായ നൗഷാദ് പോലീസിന്റെ കൈയകലത്തില്‍ ഉണ്ടായിരുന്നു. ആറന്മുളയില്‍ നിന്ന് പോയ സി.പി.ഓമാര്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഉന്നതങ്ങളില്‍ നിന്ന് വിളി എത്തിയതോടെ വിട്ടിട്ടു പോരുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തതോടെ നൗഷാദ് ഒളിവില്‍ പോയി. ഹൈക്കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നൗഷാദിനെ അറസ്റ്റ് ചെയ്യുന്നത് താല്‍ക്കാലികമായി സുപ്രീം കോടതി തടയുകയും ചെയ്തു. ഇത്രയും നീണ്ട കാലയളവ് പ്രതി ഇവിടെ ഉണ്ടായിരുന്നിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ജില്ലാ പോലീസ് മേധാവിയുടെ വീഴ്ച ഈ കേസില്‍ വ്യക്തമായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് മാത്രമല്ല, മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള സഹായവും ചെയ്തു കൊടുത്തു. മുസ്ലീംലീഗിന്റെ അഖിലേന്ത്യാ നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് വഴി വിട്ടു പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഈ വിഷയത്തില്‍ ഇടപെട്ടുവെന്നാണ് ആരോപണം. ഒരു എസ്.പിക്ക് തനിയെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ശക്തമായ സമ്മര്‍ദം ഈ കേസില്‍ ഉണ്ടായെന്നുമാണ് ആക്ഷേപം.

Tags:    

Similar News