വീട്ടമ്മ ആക്രി കച്ചവടക്കാരന് കൊടുത്ത മകന്റെ ജീന്‍സില്‍ രണ്ടുമാസം സ്വരുക്കൂട്ടിയ പണം; നഷ്ടത്തില്‍ സങ്കടപ്പെട്ടിരിക്കെ മൂന്നാം നാള്‍ സംഭവിച്ചു ആ അദ്ഭുതം; കാസര്‍കോട്ടെ നന്മയുടെ കഥ

മഞ്ജുവിനായി കയ്യടിച്ച് വീട്ടുകാരും നാട്ടുകാരും

Update: 2024-09-11 12:03 GMT

കാസര്‍കോട്: നഷ്ടപ്പെട്ട് പോയ പണം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ചെട്ടുംകുഴിയിലെ മുഹമ്മദിന്റെ കുടുംബം. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ഈ വീട്ടില്‍ നടന്നത് സംഭവബഹുലമായ കാര്യങ്ങളാണ്. 20 വര്‍ഷമായി പഴയ സാധനങ്ങള്‍ക്ക് പകരമായി പാത്രങ്ങളും വീട്ടുപകരണങ്ങളും നല്‍കുന്ന നാട്ടിന്‍പുറത്ത ആക്രിക്കച്ചവടക്കാരനാണ് മഞ്ജു. കഴിഞ്ഞദിവസം കാസര്‍കോട് ചട്ടുംകുഴി പ്രദേശത്തെ മത്സ്യ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഹമ്മദിന്റെ വീട്ടിലും മഞ്ജു തന്റെ കച്ചവടവുമായി എത്തി.

മുഹമ്മദിന്റെ ഭാര്യ മകന്റെ പഴയ ജീന്‍സും മറ്റു വസ്ത്രങ്ങളും നല്‍കി പകരം ചായ ഗ്ലാസ് ആണ് വാങ്ങിച്ചത്. വൈകുന്നേരം മകന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ തന്റെ പണം സൂക്ഷിച്ചിരുന്ന ജീന്‍സ് കാണാനില്ലെന്ന് അറിഞ്ഞതോടെ പരിഭ്രാന്തനായി അമ്മയോട് സംഭവം തിരക്കി. ഗ്ലാസുകള്‍ക്ക് പകരമായി തന്റെ പഴയ ജീന്‍സും മറ്റു വസ്ത്രങ്ങളും ആക്രിക്കച്ചവടക്കാരന് നല്‍കിയ വിവരം അറിഞ്ഞപ്പോള്‍ മകന്‍ ഞെട്ടി. രണ്ടുമാസമായി സ്വരുക്കൂട്ടിയ പണവും മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട കുറച്ചുതുകയും പഴയ ജീന്‍സിലാണ് സൂക്ഷിച്ചിരുന്നത്.

ഇതോടെ കുടുംബം ധര്‍മ്മസങ്കടത്തിലായി. ആക്രി കച്ചവടക്കാരനെ കുറിച്ച് ഒരുവിവരവും ഇല്ല. ഈ ആക്രി കച്ചവടക്കാരനെ അറിയുന്നവര്‍ അറിയിക്കണമെന്ന ശബ്ദസന്ദേശം വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു. ആ ശ്രമവും വിഫലമായി. പണം നഷ്ടപ്പെട്ടു എന്ന് കരുതിയിരിക്കുമ്പോഴാണ്

മൂന്നാം ദിവസം ആക്രി കച്ചവടക്കാരന്‍ വീടിന്റെ മുന്നില്‍ ഇരുചക്ര വാഹനം ഓടിച്ച് എത്തുന്നത്.

പണം സൂക്ഷിച്ചിരുന്ന ആ പഴയ ജീന്‍സ് മഞ്ജു, മുഹമ്മദിന്റെ കയ്യില്‍ നല്‍കി. പണമടങ്ങിയ ചെറിയ ഒരു പേഴ്‌സും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണവും അതിലുണ്ടായിരുന്നു. പ്രതിഫലമായി നല്ലൊരു തുക മഞ്ജുവിന് മുഹമ്മദ് കൈമാറാന്‍ ശ്രമിച്ചെങ്കിലും ഇത് താങ്കളുടെ പണമാണ് ഇതില്‍ എനിക്ക് ഒരു അവകാശവുമില്ല, അതുകൊണ്ട് ഒന്നും സ്വീകരിക്കാന്‍ സാധിക്കില്ല എന്ന് കൂപ്പുകൈകളോടെ പറഞ്ഞു. ഒടുവില്‍ നിര്‍ബന്ധപൂര്‍വ്വം ഒരു ചെറിയ തുക പോക്കറ്റില്‍ മുഹമ്മദ് തിരുകി നല്‍കിയപ്പോള്‍, ഒന്നും പറയാതെ ചിരിച്ചു നടന്നകന്നു പോയി .

മഞ്ജു പറയുന്നത് ഇങ്ങനെ..

20 വര്‍ഷമായി പഴയ സാധനങ്ങള്‍ എടുത്ത് പാത്രങ്ങള്‍ വില്‍ക്കുന്ന വ്യാപാരത്തിലാണ് ഞാന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നേരത്തെ മിക്‌സിയുമായി ബന്ധപ്പെട്ട കച്ചവടം ചെയ്തിരുന്നെങ്കിലും വലിയ നഷ്ടം വന്നതോടെയാണ് ഈ മേഖല തിരഞ്ഞെടുത്തത്. ഇങ്ങനെ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ തോട്ടം മേഖലയില്‍ തൊഴിലെടുക്കുന്ന ആളുകള്‍ക്ക് ചെറിയ തുകക്ക് കൈമാറുന്നതാണ് പതിവ്.

മുഹമ്മദിന്റെ വീട്ടില്‍ നിന്ന് വാങ്ങിയ ജീന്‍സുമായി തന്റെ വീട്ടിലെത്തിയെങ്കിലും മറ്റുള്ളവയ്‌ക്കൊപ്പം കഴുകാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ ഇത് കഴുകാനായി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. അപ്പോള്‍ തന്റെ മുഹമ്മദിന്റെ വീട്ടിലെത്തി പണം അടങ്ങിയ ജീന്‍സ് തിരികെ നല്‍കുകയായിരുന്നു. പണം കണ്ടപ്പോള്‍ പരിഭ്രമിച്ചു പോയെന്നും ഇയാള്‍ പറഞ്ഞു. മഞ്ജുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. കാസര്‍കോട് സീതാകക്കൂടി നായികാപ്പിലാണ് താമസം

Tags:    

Similar News