വിവാഹം കഴിച്ച നാളുകളില്‍ ശാന്തമായ ലൈംഗിക ജീവിതം; ആദ്യ കുട്ടി ജനിച്ചശേഷം ഭര്‍ത്താവിന്റെ സ്വഭാവം പാടേ മാറിയെന്ന് ഭാര്യ; 11 വര്‍ഷം ആവര്‍ത്തിച്ച് ബലാല്‍സംഗവും ലൈംഗിക ചൂഷണവും; കേസായപ്പോള്‍ തനിക്ക് 'സെക്‌സോമ്‌നിയ' എന്നും എല്ലാം ഉറക്കത്തില്‍ നടന്ന് ചെയ്ത് പോയതെന്നും ഭര്‍ത്താവ്; വിചിത്രമായ കേസ് ഇങ്ങനെ

വിചിത്രമായ കേസ് ഇങ്ങനെ

Update: 2025-11-26 17:28 GMT

ട്രൂറോ: ഭാര്യയെ വര്‍ഷങ്ങളോളം ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുന്ന ഭര്‍ത്താവ്, താന്‍ 'സെക്സോമ്‌നിയ' (Sexomnia) എന്ന അവസ്ഥയില്‍ ഉറക്കത്തില്‍ നടന്ന് (Sleepwalking) ചെയ്തതാണെന്ന് കോടതിയില്‍ വാദിച്ചു. താന്‍ അറിയാതെയാണ് ഈ കാര്യങ്ങളെല്ലാം സംഭവിച്ചതെന്നും പ്രതി അവകാശപ്പെട്ടു.

62 വയസ്സുകാരനായ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 2006 നും 2017 നും ഇടയില്‍ മാസത്തിലൊരിക്കലെങ്കിലും ഇയാള്‍ ഭാര്യയെ 'ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു' എന്നാണ് കേസ്.

ഭയം നിറഞ്ഞ ദാമ്പത്യം

വിവാഹം കഴിക്കുമ്പോള്‍ തങ്ങളുടെ ലൈംഗിക ജീവിതം വളരെ 'ഒതുങ്ങിയതും യാഥാസ്ഥിതികവുമായിരുന്നു'വെന്നും എന്നാല്‍ ആദ്യ കുട്ടിയുണ്ടായ ശേഷം ഭര്‍ത്താവിന്റെ പെരുമാറ്റം മാറിയെന്നും ഇരയായ യുവതി കോടതിയില്‍ മൊഴി നല്‍കി. ഒരു തവണ ഭര്‍ത്താവ് തന്നെ കട്ടിലില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചെന്നും, അന്ന് താന്‍ കൊല്ലപ്പെടുമെന്ന് ഭയന്നുപോയെന്നും യുവതി കണ്ണീരോടെ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിരുന്നു അതെന്നും അവര്‍ പറഞ്ഞു.

ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ താന്‍ എതിര്‍ക്കുകയും തനിക്ക് വേദിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. മോശം പെരുമാറ്റം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷമ ചോദിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുകയും ചെയ്തെങ്കിലും അത് തുടര്‍ച്ചയായി സംഭവിച്ചു. ദാമ്പത്യ ജീവിതത്തിനിടെ പല തവണ ഭര്‍ത്താവിനോട് ചികിത്സ തേടാന്‍ ആവശ്യപ്പെട്ടതായും അവര്‍ വെളിപ്പെടുത്തി.

സംഭവത്തെക്കുറിച്ച് ഒരു സഹപ്രവര്‍ത്തകനോട് തുറന്നുപറഞ്ഞതിന് ശേഷമാണ് യുവതി പീഡനവിവരങ്ങള്‍ ഡയറിയില്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങിയത്. ഓണ്‍ലൈനില്‍ നടത്തിയ തിരച്ചിലില്‍ അവര്‍ 'സെക്സോമ്‌നിയ' എന്ന അവസ്ഥയെക്കുറിച്ച് മനസ്സിലാക്കി.

'സെക്സോമ്‌നിയ' വാദം

കോണ്‍വാള്‍ സ്വദേശിയായ പ്രതി, തനിക്കെതിരായ ആറ് ബലാത്സംഗ കുറ്റങ്ങളും, ഒരു ലൈംഗിക പീഡന കുറ്റവും, രണ്ട് ബലാത്സംഗശ്രമ കുറ്റങ്ങളും നിഷേധിച്ചു. പ്രോസിക്യൂട്ടര്‍ ഹെതര്‍ ഹോപ്പ് ജൂറിയോട് പറഞ്ഞത് ഇങ്ങനെയാണ്: 'താന്‍ ചെയ്യുന്നത് എന്താണെന്ന് അറിയാതെയാണ് ഇത് സംഭവിച്ചതെന്നാണ് പ്രതിയുടെ വാദം. എന്നാല്‍, താന്‍ ചെയ്ത കാര്യങ്ങള്‍ ഭാര്യ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇയാള്‍ ക്ഷമ ചോദിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുകയും ചെയ്തു.'

ഉറക്കത്തില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അവസ്ഥയാണ് 'സെക്സോമ്‌നിയ' (Sexomnia). ഉറക്കത്തില്‍ നടക്കുന്നതിന്റെ (Parasomnia) ഒരു വകഭേദമാണിത്. ഈ അവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ രണ്ട് വിദഗ്ദ്ധര്‍ വിചാരണയില്‍ മൊഴി നല്‍കുമെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.താന്‍ ഉറക്കത്തില്‍ ചെയ്ത കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാകാം പ്രതിയുടെ വാദം എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ജൂറിയോട് പറഞ്ഞു.

പോലീസ് ചോദ്യം ചെയ്തപ്പോള്‍, ഭര്‍ത്താവ് ബലാത്സംഗം നിഷേധിച്ചു. ലൈംഗിക ബന്ധങ്ങള്‍ എല്ലായ്‌പ്പോഴും സമ്മതത്തോടെയായിരുന്നുവെന്നും തനിക്കെതിരെ ആരോപിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉറക്കത്തില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടറെ സമീപിച്ചതായി സമ്മതിച്ചെങ്കിലും ഭാര്യയുമായി 'സെക്സോമ്‌നിയ'യെക്കുറിച്ച് സംസാരിച്ച കാര്യം അദ്ദേഹം നിഷേധിച്ചു.

കേസില്‍ വിചാരണ തുടരുകയാണ്.

Tags:    

Similar News