ട്രംപിന്റെ തീരുവ നയത്തിന് ഏറ്റവും വില നല്‍കേണ്ടിവരിക അമേരിക്കന്‍ ജനത; വിലക്കയറ്റവും തൊഴില്‍ നഷ്ടവും മുന്നില്‍; ബ്രിക്‌സ് രാജ്യങ്ങള്‍ കടുപ്പിച്ചാല്‍ ഡീ ഡോളറൈസേഷന്‍; യു എസ് സാമ്പത്തികരംഗത്ത് അസ്വസ്ഥതയുടെ സൂചനകള്‍; മറുഷോക്ക് കൊടുക്കാന്‍ ഇന്ത്യയും; പകരംതീരുവ പ്രഖ്യാപിച്ചേക്കും; ട്രംപിന്റെ മലക്കംമറിച്ചില്‍ യുഎസിന് ബൂമറാങ്

ട്രംപിന്റെ മലക്കംമറിച്ചില്‍ യുഎസിന് ബൂമറാങ്

Update: 2025-08-11 12:33 GMT

ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെ അറുപതിലേറെ രാജ്യങ്ങള്‍ക്കു കനത്ത തീരുവ ചുമത്തിക്കൊണ്ടുള്ള യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ നയത്തിന് ഏറ്റവും വലിയ വില നല്‍കേണ്ടിവരുന്ന വിഭാഗങ്ങളിലൊന്നു അമേരിക്കയിലെ ഉപഭോക്താക്കളായ ജനതയെന്ന് വിലയിരുത്തല്‍. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന പദവിയില്‍ വിരാജിക്കുന്നതിനാല്‍ യുഎസിനുതന്നെയായിരിക്കും അസ്വസ്ഥതയുടെ ആഘാതം ഏറ്റവും തീവ്രമായി അനുഭവപ്പെടാന്‍ പോകുന്നത്. വിലക്കയറ്റവും തൊഴില്‍ നഷ്ടവും പണപ്പെരുപ്പവും ആസന്നമെന്നാണ് വിലയിരുത്തല്‍. ഇതുതന്നെയായിരിക്കും ട്രംപിനു തീരുവയുടെ പേരിലുണ്ടാകാന്‍പോകുന്ന ഏറ്റവും വലിയ തിരിച്ചടിയും. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുമെന്നാണു വിലയിരുത്തല്‍. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ സകലതിനും കൂടുതല്‍ വില നല്‍കേണ്ടിവരും. ഇപ്പോള്‍ത്തന്നെ വിലയില്‍ ഗണ്യമായ വര്‍ധന വന്നുകഴിഞ്ഞു. പാദരക്ഷകള്‍ക്കും മറ്റും വര്‍ധന 40 ശതമാനമാണ്. 20% കൂടി വര്‍ധിച്ചേക്കാം. വസ്ത്രങ്ങള്‍ക്കു 38% വില വര്‍ധന. 15% വര്‍ധന കൂടി പ്രതീക്ഷിക്കാം.

ഡീ ഡോളറൈസേഷന്‍

മറ്റൊരു പ്രധാന തിരിച്ചടി യുഎസ് ഡോളറിനു സംഭവിച്ചേക്കാവുന്ന ബലക്ഷയമോ തകര്‍ച്ചയോ ആയിരിക്കും. 100 വര്‍ഷത്തിലേറെയായി ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ക്കും കേന്ദ്ര ബാങ്കുകള്‍ക്കും യുഎസ് ട്രഷറി ബോണ്ടുകള്‍ പോലുള്ള ഡോളര്‍ അധിഷ്ഠിത ആസ്തിയാണു പ്രധാന കരുതല്‍ ധനം. സ്വര്‍ണവും മറ്റുമൊഴിച്ചാല്‍ ആഗോള വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ 59% ഡോളര്‍ അധിഷ്ഠിത ആസ്തിയാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് അമിത തീരുവ. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടാന്‍ ഇടയാക്കും. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലെ വാണിജ്യ ബന്ധങ്ങള്‍ ബലപ്പെടുന്നതോടെ ഈ രാജ്യങ്ങള്‍ക്കിടയിലെ കൊടുക്കവാങ്ങലുകള്‍ക്ക് യുഎസ് ഡോളര്‍ പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. ഡീ ഡോളറൈസേഷന്‍ എന്ന ആശയത്തെ യാഥാര്‍ഥ്യമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ മുന്നേറുകയും ചെയ്യും. ഡോളറിന്റെ അവസാനം ആരംഭിച്ചിരിക്കുകയാണെന്നു റഷ്യന്‍ പ്രസിഡന്റ് പുടിന്‍ 2023ല്‍ അഭിപ്രായപ്പെട്ടിരുന്നതാണ്.

ആഗോള ജനാധിപത്യ സഹകരണത്തിന്റെയും ശക്തമായ വ്യാപാര ഇടപാടുകളുടെയും ഭാഗമായി കെട്ടിപ്പടുത്ത ബന്ധങ്ങള്‍ തകരാന്‍ ട്രംപിന്റെ തീരുവ നയം ഇടയാക്കും. ആഗോള വ്യാപാരത്തില്‍ 375 ലക്ഷം കോടി രൂപയുടെയെങ്കിലും ഇടിവിന് ഇടയാക്കുന്നതാണു തീരുവ വര്‍ധന. ആഗോള വ്യാപാരം ഈ വര്‍ഷം 3000 ലക്ഷം കോടി രൂപയിലെത്തുമെന്ന അനുമാനം അസാധ്യമാകും. ഇത് അധിക തീരുവയ്ക്കു വിധേയമായിരിക്കുന്ന രാജ്യങ്ങളെ മാത്രമല്ല ലോക വ്യാപാരരംഗത്തെ ആകെത്തന്നെ ആസ്വസ്ഥമാക്കാന്‍പോന്നതാണ്.

ഉയര്‍ന്ന തോതിലുള്ള പകരം തീരുവ സംബന്ധിച്ചു ട്രംപ് ആദ്യ പ്രഖ്യാപനം നടത്തിയതോടെ യു എസിലെ സാമ്പത്തികരംഗത്ത് അസ്വസ്ഥതയുടെ സൂചനകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. അസ്വസ്ഥത ക്രമേണ വര്‍ധിക്കുന്നതാണു പിന്നെ കണ്ടത്. തൊഴിലവസരങ്ങള്‍, പണപ്പെരുപ്പം തുടങ്ങിയവയുടെ കാര്യത്തിലൊക്കെ രോഗലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി. അധിക തീരുവ നടപ്പിലായിക്കഴിഞ്ഞതോടെ അത് ഇനിയുള്ള നാളുകളില്‍ അര്‍ബുദം പോലെ സമ്പദ്വ്യസ്ഥയെ കാര്‍ന്നുതിന്നുന്നതാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നു.

നഷ്ടപ്പെടുന്ന തൊഴില്‍

തൊഴിലവസരങ്ങള്‍ സംബന്ധിച്ചു പുറത്തുവരുന്ന കണക്കുകളില്‍ തീരുവ നയത്തിന്റെ പ്രത്യാഘാതം കാണാം. കഴിഞ്ഞ മാസം കാര്‍ഷികേതര രംഗത്തെ വര്‍ധന 73,000 മാത്രമായിരുന്നു. 1,10,000 പ്രതീക്ഷിച്ച സ്ഥാനത്താണിത്. 2024 ഒക്ടോബറിനു ശേഷം ഇത്രയും കുറഞ്ഞ വര്‍ധന രേഖപ്പെടുത്തുന്നത് ആദ്യമാണെന്നും ഓര്‍ക്കണം. വിവിധ തൊഴിലുടമകളില്‍നിന്നുള്ള അറിയിപ്പുകള്‍ വെളിപ്പെടുത്തിയത് 62,075 പേരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതായാണ്. 2024 ജൂലൈയിലെ പിരിച്ചുവിടലിനെക്കാള്‍ 140% കൂടുതല്‍.

ഇക്കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ ജോലി നഷ്ടമായവരുടെ എണ്ണം 80,6383ല്‍ എത്തിയിരിക്കുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കിയാല്‍ 75% കൂടുതലാണിതെന്നു മാത്രമല്ല 2020നു ശേഷമുള്ള ഏറ്റവും വലിയ കണക്കുമാണ്. തീരുവ നയം മാത്രമല്ല ഇതിനു കാരണം. പക്ഷേ, തീരുവ നയത്തിന്റെ പ്രത്യാഘാതമെന്നോണം സംഭവിച്ചേക്കാവുന്ന അവസ്ഥയെ അതിജീവിക്കുന്നതിനു തൊഴിലുടമകള്‍ സ്വീകരിക്കുന്ന നടപടികള്‍ ചെറുതല്ലാത്ത കാരണമാണ്.

വിലക്കയറ്റം അരികെ

കളിപ്പാട്ടങ്ങള്‍ പോലുള്ള ഇനങ്ങള്‍ക്ക് വില 80% വരെ വര്‍ധന പ്രതീക്ഷിക്കുന്നു. ശരാശരി വരുമാനമുള്ള കുടുംബത്തിനു 2400 ഡോളറിന്റെ വരെ അധികച്ചെലവാണു പ്രതിമാസമുണ്ടാകുമെന്നാണ് അനുമാനം. തീരുവ നയത്തിന്റെ പ്രത്യാഘാതമായി നഷ്ടം നേരിട്ടുതുടങ്ങിയിട്ടുണ്ടെന്നും ചില വന്‍കിട നിര്‍മാതാക്കള്‍ പറയുന്നു. തീരുവ നയം മൂലം ത്രൈമാസ വരുമാനത്തില്‍ 9570 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണു ജനറല്‍ മോട്ടോഴ്‌സിന്റെ വെളിപ്പെടുത്തല്‍. കമ്പനികളുടെ ലാഭത്തില്‍ വലിയ തോതിലുള്ള ഞെരുക്കം അനുഭവപ്പെട്ടേക്കുമെന്നു സിറ്റിബാങ്കിന്റെ റിസര്‍ച് വിഭാഗം മുന്നറിയിപ്പു നല്‍കുന്നു.

ട്രംപിനു തീരുവക്കാര്യത്തില്‍ എക്‌സിക്യൂട്ടീവ് ഉത്തരവിറക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടോ എന്നതുപോലും വലിയ ചോദ്യമായി യുഎസില്‍ ഉയര്‍ന്നിട്ടുണ്ട്. അധികാരമില്ലെന്നാണു പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പോള്‍ റോബിന്‍ ക്രൂഗ്മാന്റെ അഭിപ്രായം. ഒരു ഡസനോളം സ്റ്റേറ്റുകളും അനേകം ബിസിനസ് സംരംഭങ്ങളും ചില വ്യക്തികളും ട്രംപിന്റെ അമിതാധികാര നടപടിയെ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. പരമോന്നത കോടതിയില്‍ യാഥാസ്ഥിതികരായ ന്യായാധിപന്മാര്‍ക്കാണു ഭൂരിപക്ഷമെന്നിരിക്കെ ട്രംപിന് അനുകൂലമായ വിധിയുണ്ടാനുള്ള സാധ്യത വിരളമാണെന്നും പൊതുവേ അഭിപ്രായമുണ്ട്.

ഇന്ത്യ തിരിച്ചടിക്കുമോ?

അതേ സമയം സ്റ്റീലിനും അലുമിനിയത്തിനും ഉള്‍പ്പെടെ അമ്പത് ശതമാനം തീരുവ ഈടാക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് അതേ നാണയത്തില്‍ മറുപടി കൊടുക്കാനാണ് ഇന്ത്യയുടെ നീക്കം. തിരഞ്ഞെടുത്ത അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് കനത്ത തീരുവ ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളില്‍ നിന്ന് ട്രംപ് മലക്കംമറിഞ്ഞതും കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യ അമേരിക്കയിലേക്ക് 86 ബില്യന്‍ ഡോളറിന്റെ ഉല്‍പന്ന കയറ്റുമതി നടത്തുന്നുണ്ട്. തിരികെ, അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് 45 ബില്യന്‍ ഡോളറിന്റെ ഉല്‍പന്നങ്ങളും. 41 ബില്യന്‍ ഡോളറിന്റെ വ്യാപാരമിച്ചം (ട്രേഡ് സര്‍പ്ലസ്) അമേരിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ-അമേരിക്ക വാര്‍ഷിക വ്യാപാരം 500 ബില്യനിലേക്ക് ഉയര്‍ത്താന്‍ ഉഭയകക്ഷി വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഫെബ്രുവരിയില്‍ മോദി-ട്രംപ് ചര്‍ച്ചയില്‍ ധാരണയായിരുന്നു.

ഇതിനുപിന്നാലെയാണ് ട്രപ് താരിഫ് യുദ്ധത്തിലേക്ക് കടന്നതും നിലവില്‍ ഇന്ത്യയ്ക്കുമേല്‍ 50% തീരുവ പ്രഖ്യാപിച്ചതും. റഷ്യന്‍ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞതെങ്കിലും അമേരിക്കയുടെ കാര്‍ഷിക, ക്ഷീര ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കാന്‍ ഇന്ത്യ തയാറാകാത്തതാണ് യഥാര്‍ഥ കാരണമെന്നാണ് വിലയിരുത്തല്‍. പുറമെ, ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയതും ട്രംപിന് നീരസമായിരുന്നു. ഇന്ത്യയുമായി ഇനി ചര്‍ച്ചയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

ഊര്‍ജം, സേവനം എന്നീരംഗത്തെ കയറ്റുമതികളില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്കയ്ക്ക് മുന്‍തൂക്കമുണ്ട്. ഇവയ്ക്കുമേല്‍ ഇന്ത്യ കടുത്ത തീരുവ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്രംപിനെ പരോക്ഷമായി ഉന്നമിട്ട്, ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടയിടാനും ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വില കൂട്ടാനും ചില ബാഹ്യശക്തികള്‍ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങും ട്രംപിനുള്ള പരോക്ഷ മറുപടിയായി പറഞ്ഞിരുന്നു.

Tags:    

Similar News