തിരൂരും മങ്കടയും പെരിന്തല്‍മണ്ണയും ഇടതു പ്രതീക്ഷ; താനൂരും തവനൂരും ജയിച്ചേ മതിയാകൂ; ജലീല്‍ സമ്മര്‍ദ്ദം ചെലുത്തും; അബ്ദുറഹിമാന്‍ മത്സരിക്കും; പൊന്നാനിയില്‍ ഒഴികെ ഒരിടത്തും പാര്‍ട്ടി പ്രധാനികളെ സിപിഎം മത്സരിപ്പിക്കില്ല; സ്വരാജില്‍ പറ്റിയത് വന്‍ അബദ്ധം എന്ന് തിരിച്ചറിഞ്ഞ് സിപിഎം

Update: 2025-06-30 03:54 GMT

മലപ്പുറം: മലപ്പുറത്ത് പൊന്നാനിയില്‍ ഒഴികെ ഒരിടത്തും പാര്‍ട്ടി പ്രധാനികളെ സിപിഎം മത്സരിപ്പിക്കില്ല. മലപ്പുറത്തെ മണ്ണ് സിപിഎമ്മിന് ഇനിയും അനകൂലമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. നിലമ്പൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ മത്സരിപ്പിച്ചത് മണ്ടന്‍ തീരുമാനം ആണെന്നാണ് സിപിഎം തിരിച്ചറിയുന്നത്.

അതുകൊണ്ട് തന്നെ മല ജില്ലയിലെ 'സ്വതന്ത്ര പരീക്ഷണം' അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം തുടരും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ വോട്ടു കുറയുമെന്ന് തിരിച്ചറിവില്‍ സിപിഎം എത്തുകയാണ്. മലപ്പുറത്തെ മൂന്നു ഇടതുപക്ഷ എംഎല്‍എമാരില്‍ രണ്ടു പേര്‍ സിപിഎം സ്വതന്ത്രരാണ്. പൊന്നാനിയില്‍ സിപിഎം അംഗവും.

കെ.ടി.ജലീല്‍ ഇനി മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രി വി.അബ്ദുറഹിമാന്‍ താനൂരില്‍ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ചു മനസ്സു തുറന്നിട്ടില്ല. പി.വി.അന്‍വര്‍ ഉണ്ടാക്കി കുഴപ്പങ്ങള്‍ കണക്കിലെടുത്ത് മലപ്പുറത്തെ സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായിരുന്നു. നിലമ്പൂര്‍ ഫലം അതിന് എതിരായി. ഇതോടെ ചിന്ത മാറ്റുകയാണ്. ജലീലിനെ വീണ്ടും മത്സരിക്കാനും നിര്‍ബന്ധിക്കും. തവനൂര്‍ മണ്ഡലം നിലവില്‍ വന്ന 2011 മുതല്‍ അവിടെ മത്സരിക്കുന്നതു സ്വതന്ത്രന്‍ കെ.ടി.ജലീലാണ്. യുഡിഎഫിനു ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടിനു പുറമേ ജലീലിനു സ്വന്തമായി ലഭിക്കുന്ന വോട്ടുകള്‍കൂടി ചേര്‍ന്നാണു ജയത്തിലേക്കെത്തുന്നത്.

നിലമ്പൂരില്‍ എം.സ്വരാജിന് 2006ല്‍ പി.ശ്രീരാമകൃഷ്ണന്‍ നേടിയ വോട്ട് പോലും നേടാനാകാത്തതു പാര്‍ട്ടിയെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണു തവനൂര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16,000നു മുകളില്‍ വോട്ടിന്റെ ലീഡുണ്ട്. ജലീല്‍ മത്സരിച്ചില്ലെങ്കില്‍ ജലീലിനു പകരം അവിടെ മറ്റൊരു സ്വതന്ത്രന്‍ വരാനാണു സാധ്യത. വി.അബ്ദുറഹിമാന്റെ മണ്ഡലമായ താനൂരില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 42,000 വോട്ടാണു ലീഡ്. മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയാണ് അബ്ദുറഹിമാന്‍. ഇവിടെ വീണ്ടും കായിക മന്ത്രിയായ അബ്ദുറഹിമാന്‍ തന്നെ മത്സരിക്കും.

തിരൂരും മങ്കടയും പെരിന്തല്‍മണ്ണയും ഇടതു പ്രതീക്ഷയാണ്. ഈ മണ്ഡലത്തിലും എല്‍ഡിഎഫിനു വേണ്ടി അടുത്ത തവണ സ്വതന്ത്രര്‍ തന്നെ രംഗത്തിറങ്ങാനാണു സാധ്യത. ലീഗ്-കോണ്‍ഗ്രസ് വിമതരെ കണ്ടെത്തി മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.

Tags:    

Similar News