ഹിന്ദു വോട്ടുകളെല്ലാം സ്വരാജിന് കിട്ടുമെന്ന കണക്കുകൂട്ടല്‍ പാടെ പാളി; അന്‍വര്‍ കൊണ്ടു പോകുക ഷൗക്കത്ത് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകളാകുമെന്ന അമിത ആത്മവിശ്വാസം പാളി; 'ക്യാപ്ടന്‍' ഇറങ്ങി കളിച്ചപ്പോള്‍ 'സെക്രട്ടറി' ആര്‍ എസ് എസുമായി മുമ്പോട്ട് പോയി; നിലമ്പൂരില്‍ പാളുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ കണക്കുകൂട്ടല്‍; ഇംപാക്ട് ഉണ്ടാക്കാത്ത സ്വരാജ് ഇഫക്ട്; ആര്യാടന്റെ അഞ്ചക്ക ലീഡ് പിണറായിയ്ക്ക് തലവേദന; വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ 'ക്യാപ്‌സുളും' തകര്‍ക്കും
മലപ്പുറം: നിലമ്പൂരില്‍ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ടത് സിപിഎമ്മാണ്. നിലമ്പൂരിലെ ആര്യാടന്‍ ഷൗക്കത്തിന്റെ അഞ്ചംഗ ഭൂരിപക്ഷം സിപിഎം പ്രതീക്ഷിച്ചതേ അല്ല. 2000 വോട്ടിന് ഷൗക്കത്ത് ജയിച്ചേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തലില്‍ എത്തിയിരുന്നു. 18000 വോട്ട് പിവി അന്‍വര്‍ നേടിയാല്‍ സിപിഎം ജയിക്കുമെന്ന് പക്ഷേ പിണറായി കരുതിയിരുന്നു. അന്‍വറിന് വോട്ട് കിട്ടുമെന്ന തിരിച്ചറിവിലാണ് സിപിഎം ജയപ്രതീക്ഷ വച്ചത്. 19000 വോട്ടില്‍ അധികം അന്‍വര്‍ നേടിയിട്ടും പതിനായിരത്തില്‍ അധികം വോട്ടിന് ഷൗക്കത്ത് ജയിച്ചു. നിലമ്പൂരില്‍ ക്യാപ്ടനായി തിളങ്ങിയ പിണറായിയ്ക്ക് എല്ലാ അര്‍ത്ഥത്തിലും പിഴച്ചു.
ആര്‍ എസ് എസിനെ ന്യായീകരിച്ച സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെ ബലിയാടാക്കും. അതിന്റെ സൂചനകള്‍ കഴിഞ്ഞ ദിവസം തന്നെ പിണറായി നല്‍കിയിട്ടുണ്ട്. ഹിന്ദു വോട്ടുകളെല്ലാം സ്വരാജിന് കിട്ടുമെന്നായിരുന്നു സിപിഎം പ്രതീക്ഷ. ഹിന്ദു വോട്ടുകള്‍ സിപിഎമ്മിനാണ് കിട്ടിയതെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും സിപിഎമ്മിനെ പ്രതീക്ഷയിലാക്കി. പക്ഷേ ഫലം തിരിച്ചായി. ഹിന്ദു മേഖലകളില്‍ അടക്കം ഷൗക്കത്ത് മുന്നേറി. കോണ്‍ഗ്രസ് വോട്ടുകളൊന്നും ചിന്നിചിതറിയില്ല. ബിജെപിയും 2021ലെ വോട്ട് നിലനിര്‍ത്തി. എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിന് മാത്രമാണ് നിലമ്പൂരില്‍ തിരിച്ചടി. ഭരണത്തിന്റെ വിലയിരുത്തലായി ഇത് മാറുമെന്ന സിപിഎം പ്രഖ്യാപനം ഇവിടെ പിണറായിയ്ക്ക് കൂടുതല്‍ തിരിച്ചടിയാകും. ഇതില്ലാം ഉപരി സിപിഎം സംഘടനാ സംവിധാനമാണ് ചോദ്യ മുനയില്‍ നില്‍ക്കുന്നത്. ബൂത്തുകളില്‍ നിന്നും സിപിഎമ്മിന് ലഭിച്ച വോട്ട് കണക്ക് അടക്കം തെറ്റി. ഒരിക്കലും ഇത്രവലിയ തോല്‍വി സിപിഎം പ്രതീക്ഷിച്ചില്ലെന്നതാണ് വസ്തുത.
ആര്യാടന്‍ ഷൗക്കത്തിന് കോണ്‍ഗ്രസിനുള്ളില്‍ ശത്രുക്കളുണ്ടെന്നാണ് സിപിഎം കരുതിയത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ തോതില്‍ അന്‍വര്‍ പിടിക്കുമെന്നും കരുതി. പോത്തുകല്‍ പഞ്ചായത്തില്‍ അന്‍വര്‍ വലിയ ചലനമുണ്ടാക്കുമെന്ന് കരുതി. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലും അന്‍വറിസം ചലനമുണ്ടാക്കുമെന്നായിരുന്നു സഖാക്കള്‍ വിലയിരുത്തിയത്. ഇത് അനുസരിച്ചാണ് തിരഞ്ഞെടുപ്പു പ്ലാന്‍ തയ്യാറാക്കിയത്. ബിജെപിയുടെ ക്രൈസ്തവ സ്ഥാനാര്‍ത്ഥിക്ക് വോട്ടു കുറയുമെന്നും കരുതി. പക്ഷേ അതും ഉണ്ടായില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പാളുകയായിരുന്നു പിണറായിയുടെ കണക്കുകൂട്ടല്‍. അതിശക്തനായ സ്ഥാനാര്‍ത്ഥിയാണ് സ്വരാജെന്നും എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്യുമെന്നും കരുതി. അവിടേയും തെറ്റി. സ്വരാജിന്റെ വീടിരിക്കുന്ന ബൂത്തില്‍ പോലും സിപിഎമ്മിന് ലീഡുണ്ടായില്ല. വോട്ടെണ്ണല്‍ തുടങ്ങിയ സമയം മുതല്‍ സ്വരാജിന് മേല്‍ ഷൗക്കത്തിന് മുന്‍തൂക്കം നേടാനായി. അങ്ങനെ സിപിഎം തളര്‍ന്നു വീണു.
സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കിയിട്ടും തോറ്റത് പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. പാര്‍ട്ടി സംവിധാനങ്ങളെല്ലാം പ്രത്യേകിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ചിട്ടും അച്ചടക്കത്തോടെയും കാര്യക്ഷമമായും മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയും പ്രവര്‍ത്തിച്ചു. എന്നിട്ടും സിറ്റിങ് സീറ്റ് കൈവിട്ടത് വലിയ തിരിച്ചടിയാണ്. ഭരണവിരുദ്ധവികാരമെന്ന പ്രതിപക്ഷ പ്രചാരണം ശരിവെക്കുന്നതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടിക്ക് മാത്രമല്ല എം. സ്വരാജ് എന്ന നേതാവിനും തിരഞ്ഞെടുപ്പ് തോല്‍വി സമ്മാനിക്കുന്നത് വലിയ ക്ഷീണമാണ്.
വ്യക്തിപരമായും സ്വരാജിന് ഈ ഫലം ആഘാതമുണ്ടാക്കുന്നതാണ്. സ്വന്തം നാട്ടിലെ തോല്‍വി എന്നതാണ് ആദ്യ കാരണം. അഞ്ചുവര്‍ഷത്തിനിടെയുള്ള രണ്ടാം തോല്‍വി. ഇത് സിപിഎമ്മിലെ സ്വരാജിന്റെ ജനകീയ മുഖത്തിന് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ്. ഹിന്ദുക്കളുടെ വോട്ട് സിപിഎമ്മിനാണ് കിട്ടിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ബിഡിജെഎസിന്റെ നേതാവായാണ് പലരും വെള്ളാപ്പള്ളിയെ കാണുന്നത്. അതുകൊണ്ട് തന്നെ ആര്‍ എസ് എസ് വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്ന് ഇനി പറയാനും കഴിയില്ല.