'ശത്രുവിന്റെ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും രക്തസാക്ഷികളായി; കയ്‌പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് കാത്തിരിക്കുക'; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി; അമേരിക്ക നിഷേധിച്ചെങ്കിലും ആക്രമണം യുഎസ് പിന്തുണയോടെയെന്ന് ആവര്‍ത്തിച്ച് ഇറാന്‍
'ശത്രുവിന്റെ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും രക്തസാക്ഷികളായി
ടെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍. ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പു നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തുവന്നു. കയ്‌പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രായേല്‍ കാത്തിരിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു.
ശത്രുവിന്റെ ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും രക്തസാക്ഷികളായി. അവരുടെ പിന്‍ഗാമികളും സഹപ്രവര്‍ത്തകരും ദൈവം അനുവദിച്ചാല്‍ ഉടന്‍ തന്നെ അവരുടെ കര്‍ത്തവ്യങ്ങള്‍ പുനരാരംഭിക്കും. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്‌പേറിയതും വേദനാജനകവുമായ ഒരു വിധി സ്വയം ഒരുക്കി, തീര്‍ച്ചയായും അത് അവര്‍ക്ക് ലഭിക്കുമെന്ന് ഖമേനി പറഞ്ഞു.
ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. നേരത്തെതന്നെ ഇറാനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ടെഹ്‌റാന് ചുറ്റുമുള്ള പ്രദേശത്തെ സൈനിക കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള നതാന്‍സ്, തബ്രിസ്, ഇസ്ഫഹാന്‍, അരാക്, കെര്‍മന്‍ഷാ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇസ്രായേലിന്റെ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്.
ഇറാന്‍ തലസ്ഥാനത്തെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് യുഎസ് അറിയിച്ചു. ഇസ്രായേല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു. യു.എസ് - ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ആക്രമണം.
അതേസമയം ഇറാനില്‍ ഇസ്രായേല്‍ വ്യേമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് സേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബോള്‍ഫാസല്‍ ഷെക്കാര്‍ച്ചി രംഗത്തുവന്നിരുന്നു. ഐആര്‍എന്‍എ - റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള ഇറാനിയന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം അമേരിക്കന്‍ പിന്തുണയോടെയാണെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേലിനുള്ള തിരിച്ചടി കനത്തതായിരിക്കുമെന്നും അബോള്‍ഫാസല്‍ ഷെക്കാര്‍ച്ചി പറഞ്ഞു.
ഇറാനു നേരെയുള്ള ആക്രമണത്തില്‍ പങ്കില്ലെന്ന് യുഎസ് ആവര്‍ത്തിക്കുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യന്യാഹു ട്രംപിന് നന്ദി അറിയിച്ചതും ശ്രദ്ധേയമാണ്. ആക്രമണത്തിന് ശേഷം നടത്തിയ വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ട്രംപിന് നന്ദി അറിയിച്ചത്. 'ട്രംപിന്റെ പ്രസിഡന്റ് കാലയളവിലുടനീളം നമ്മുടെ രാജ്യത്തിന് നല്‍കിയ സ്ഥിരമായ പിന്തുണയ്ക്ക് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു' നെതന്യാഹു പറഞ്ഞു.
എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് ട്രംപ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇറാന് അണുബോംബ് ഉണ്ടാക്കാന്‍ കഴിയില്ലെന്നും അവര്‍ ചര്‍ച്ചാ മേശയിലേക്ക് മടങ്ങിയെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ട്രംപ് പറയുകയുണ്ടായി. 'ഇറാന്‍ നേതൃത്വത്തിലെ നിരവധിപേര്‍ തിരികെ വരില്ല' ഇറാന്‍ സൈനിക മേധാവികളടക്കം കൊല്ലപ്പെട്ടത് സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. ആക്രമണത്തിന് മുമ്പ് പശ്ചിമേഷ്യയിലെ ഒരു പ്രധാന സഖ്യകക്ഷിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാല്‍ അത് ഏത് രാജ്യമാണെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.
അതേസമയം അമേരിക്കന്‍ പിന്തുണയോടെ ഇസ്രേയല്‍ നടത്തിയ ആക്രമണത്തിന് ഇരുരാജ്യങ്ങളും കനത്ത വിലനല്‍കേണ്ടി വരുമെന്നാണ് ഇറാന്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്.