ഇന്ത്യയെ താരിഫ് രാജാവെന്ന് ട്രംപ് അധിക്ഷേപിക്കുന്നതിനിടെ, ഫോണില്‍ സംസാരിച്ച് മോദിയും പുടിനും; യുക്രെയിനിലെ ഒടുവിലത്തെ സംഭവവികാസങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് പങ്കുവച്ചെന്നും നല്ല സംഭാഷണമെന്നും പ്രധാനമന്ത്രി; ഫോണ്‍ കോള്‍ ഡോവല്‍ ക്രെംലിനില്‍ പുടിനെ കണ്ടതിന് പിന്നാലെ; അമേരിക്കയില്‍ നിന്നുളള ആയുധ ഇറക്കുമതി നിര്‍ത്തുമെന്ന റോയിട്ടേഴ്‌സ് വാര്‍ത്ത തള്ളി പ്രതിരോധ മന്ത്രാലയം
ഫോണില്‍ സംസാരിച്ച് മോദിയും പുടിനും
ന്യൂഡല്‍ഹി: ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചു. യുക്രെയിനിലെ ഒടുവിലത്തെ സംഭവവികാസം മുതല്‍ ഉഭയകക്ഷി അജണ്ടയിലെ പുരോഗതി വരെ സംസാരവിഷയമായി.
' എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി നല്ല, വിശദമായ സംഭാഷണം നടത്തി. യുക്രെയിനിലെ ഒടുവിലത്തെ സംഭവവികാസങ്ങള്‍ പങ്കുവച്ചതില്‍ അദ്ദേഹത്തെ നന്ദി അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലെ പുരോഗതിയും വിലയിരുത്തി. ഇന്ത്യ-റഷ്യ പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കാനുളള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചു. ഈ വര്‍ഷം പ്രസിഡന്റ് പുടിന്റെ ഭാരത സന്ദര്‍ശനത്തില്‍ ആതിഥേയത്വം വഹിക്കുന്നതിനായി കാത്തിരിക്കുന്നു. '- പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
യുക്രെയിന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ക്രെംലിനില്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഇരുരാഷ്്ട്ര നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍, ഇന്ത്യക്കെതിരെ അമേരിക്ക അധിക നികുതി ചുമത്തിയ പശ്ചാത്തലത്തിലാണ് പുടിന്റെ വരവ്്. ഓഗസ്റ്റ് അവസാനത്തോടെ പുടിന്‍ എത്തുമെന്നാണ് സൂചന. നേരത്തെ റഷ്യ ട്രംപിന്റെ നടപടികളെ വിമര്‍ശിക്കുകയും, വാണിജ്യ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര-പരാമാധികാര രാഷ്ട്രങ്ങള്‍ക്ക് അവരുടെ വാണിജ്യ പങ്കാളികളെ തിരഞ്ഞെടുക്കാനുളള അവകാശമുണ്ട്, റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യയുമായുളള വാണിജ്യ ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നത് അനധികൃതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യക്ക് അധിക താരിഫ് ചുമത്തിയത് പോലെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്ക്ക് എതിരെയും അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ അടുത്ത ആഴ്ച ട്രംപും പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ താരിഫ് യുദ്ധവും ട്രംപ് ആയുധമാക്കുന്നുണ്ട്.
റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജിത് ഡോവല്‍ മോസ്‌കോയില്‍ എത്തിയത്. മൂന്നുവര്‍ഷം മുമ്പ് യുക്രെയ്നും റഷ്യയും തമ്മില്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയില്‍ 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓഡര്‍ ഓഫ് സെയ്ന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍' പ്രസിഡന്റ് പുടിന്‍ സമ്മാനിച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെ കസാനിലെത്തിയപ്പോഴായിരുന്നു ഇരുവരും പിന്നീട് കണ്ടുമുട്ടിയത്.
അമേരിക്കയുമായുളള പ്രതിരോധ കരാറുകള്‍ റദ്ദാക്കില്ല
അതേസമയം, അമേരിക്കയില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന റോയിട്ടേഴ്‌സ് വാര്‍ത്ത കേന്ദ്ര പ്രതിരോധ മന്ത്രാലയം തളളി. ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുളള കരാറുകളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ ഉത്പന്നങ്ങളുടെ വിതരണം തുടരുകയാണ്.
പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍, യാത്ര റദ്ദാക്കിയതായി ഏതാനും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.