സിറ്റുവേഷന്‍ റൂമില്‍ മറ്റൊരു അടിയന്തിര യോഗം കൂടി ചേര്‍ന്ന് ട്രംപ്; ഇറാന്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തെങ്കിലും വെളിപ്പെടുത്തിയില്ല; ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് ബങ്കര്‍ ബസ്റ്ററുകള്‍ ഇടുമെന്ന് റിപ്പോര്‍ട്ട്; ടെഹ്‌റാനില്‍ ഇസ്രയേലിന്റെ ബോംബ് വര്ഷം തുടരുന്നു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍
ന്യുയോര്‍ക്ക്: ഇസ്രയേലുമായുള്ള യുദ്ധത്തില്‍ നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശാസനം ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമേനി തള്ളിക്കളഞ്ഞതോടെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് അമേരിക്ക. യുദ്ധമോ സമാധാനമോ ഇറാനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സായുധസംഘര്‍ഷം തുടങ്ങിയശേഷമുള്ള ഖമീനിയുടെ ആദ്യ പ്രതികരണം ബുധനാഴ്ച ഇറാന്റെ ദേശീയടെലിവിഷന്‍ ചാനല്‍ സംപ്രേഷണംചെയ്തു. ട്രംപ് നിര്‍ണ്ണായക തീരുമാനം എടുത്തു കഴിഞ്ഞു. സിറ്റുവേഷന്‍ റൂമില്‍ മറ്റൊരു അടിയന്തിര യോഗം കൂടി ചേര്‍ന്ന ട്രംപ് ഇറാന്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തെങ്കിലും വെളിപ്പെടുത്തിയില്ല. ഇറാന്റെ ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് ബങ്കര്‍ ബസ്റ്ററുകള്‍ ഇടുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുകയാണ്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അതുകൊണ്ട് ഇസ്രയേല്‍ ബോംബ് വര്‍ഷത്തില്‍ കനത്ത നാശമാണ് ഇറാനിലുണ്ടാകുന്നത്. അതേസമയം, ബുധനാഴ്ചയും ഇറാന്റെ വിവിധഭാഗങ്ങളില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ബോംബിട്ടു. ടെഹ്റാനില്‍നിന്ന് കൂടുതല്‍പ്പേര്‍ ഒഴിഞ്ഞുപോയി. 50 യുദ്ധവിമാനങ്ങള്‍ ടെഹ്റാനിലെ 20 ലക്ഷ്യകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍സൈന്യം പറഞ്ഞു. ശബ്ദാതിവേഗ മിസൈലായ ഫത്തഹ്-1 ടെല്‍ അവീവിലേക്ക് അയച്ചെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ അറിയിച്ചു.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതോടെ ടെഹ്‌റാന്റെ ആകാശം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ജനങ്ങളോട് ഒഴിയാന്‍ ആദ്യം ഇസ്രയേല്‍ സൈന്യവും പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെട്ടതോടെ ഏതുനിമിഷവും ആക്രമണമുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അല്ലെങ്കില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കുമെന്നും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഉറച്ച തീരുമാനങ്ങളുമായി മുമ്പോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ യുഎസിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലുംതരത്തിലുള്ള സൈനിക ഇടപെടലുണ്ടായാല്‍ അതുണ്ടാക്കുന്ന പരിഹരിക്കാനാകാത്ത നഷ്ടത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് ബോധമുണ്ടാകണമെന്ന് ഖമേനി ഓര്‍മ്മിപ്പിച്ചു. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നറിയാമെന്നും അദ്ദേഹത്തെ എളുപ്പം കൊല്ലാന്‍ കഴിയുമെങ്കിലും ഇപ്പോഴത് ചെയ്യുന്നില്ലെന്നുമാണ് ട്രംപ് ബുധനാഴ്ച 'ട്രൂത്ത് സോഷ്യലി'ലൂടെ പറഞ്ഞത്. ഇസ്രയേലുമായി സംഘര്‍ഷം തുടങ്ങിയശേഷം ഖമേനിയെ ഇറാന്‍ ബങ്കറിലേക്ക് മാറ്റിയിരുന്നു. ഖമേനിയുടെ പ്രതികരണത്തിനുപിന്നാലെ, ഇറാന്‍ ചര്‍ച്ചയ്ക്കായി സമീപിച്ചെന്ന അവകാശവാദവുമായി ട്രംപെത്തി. ''രണ്ടാഴ്ചമുന്‍പ് എന്തുകൊണ്ട് നിങ്ങള്‍ എന്നോടുസംസാരിച്ചില്ലെന്ന് അവരോടു ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് നന്നായി ചെയ്യാമായിരുന്നു. നിങ്ങള്‍ക്ക് ഒരു രാജ്യമുണ്ടാകുമായിരുന്നു'' -ട്രംപ് പറഞ്ഞു. അതിനിടെ, ഇറാന്റെ ആണവകേന്ദ്രങ്ങളെ തകര്‍ക്കാനുള്ള ഇസ്രയേലിന്റെ സൈനികനടപടിയില്‍ കക്ഷിചേരാന്‍ ട്രംപ് ആലോചിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ട്രംപ് വിളിച്ചുചേര്‍ത്ത സുരക്ഷാസമിതിയോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ചിലപ്പോള്‍ ചെയ്‌തേക്കാം, ചിലപ്പോള്‍ ചെയ്യില്ലായിരിക്കാം എന്നാണ് ട്രംപ് നല്‍കിയ മറുപടി.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരവേ ഇറാനെ ആക്രമിക്കാനൊരുങ്ങുകയാണ് അമേരിക്ക എന്നാണ് വിലയിരുത്തല്‍. മേഖലയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അമേരിക്ക അയച്ചു.അതേസമയം, ഇസ്രയേലിനൊപ്പം ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പങ്കുചേരുന്നതിനെതിരേ റഷ്യ രംഗത്തെത്തി. ഇറാന്റെ ഉറ്റ സുഹൃത്താണ് റഷ്യ. ഇറേനിയന്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞതോടെ ഇസ്രയേലില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി. 30 പേര്‍ക്കു വരെ ഒരുമിച്ചുകൂടാനും ഷെല്‍ട്ടറുകള്‍ക്ക് സമീപമുള്ള തൊഴിലിടങ്ങള്‍ തുറക്കാനും അനുമതിയുണ്ട്. അതേസമയം, സ്‌കൂളുകളും നിരവധി ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. നിരന്തരമായ ഇസ്രേലി വ്യോമാക്രമണത്തില്‍ ഇറാന്റെ മിസൈല്‍ ആയുധശേഷി ഗണ്യമായി കുറഞ്ഞതായാണ് വിലയിരുത്തല്‍. നിയന്ത്രണങ്ങളിലെ ഇളവിന് ഇസ്രയേലിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്. സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായി ഇന്നലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങളിറങ്ങി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചശേഷം ഇസ്രയേലിലേക്ക് ഇതുവരെ നാനൂറോളം മിസൈലുകളാണ് ഇറാന്‍ വര്‍ഷിച്ചത്.
ഇറാനില്‍ പലയിടത്തും ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമം രൂക്ഷമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രാജ്യമെങ്ങും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമല്ലാതായി. ചൊവ്വാഴ്ച രാത്രി അന്പതോളം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണം. യുറേനിയം സന്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ നിര്‍മിക്കുന്ന ടെഹ്‌റാനിലെ രണ്ടു കേന്ദ്രങ്ങള്‍ ഇസ്രേലി സേന ആക്രമിച്ചു. ഇന്നലെ ഇറാന്റെ ആഭ്യന്തര സുരക്ഷാ സേനയുടെ ആസ്ഥാനം ആക്രമിച്ചതായി ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു.