ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചു നരേന്ദ്ര മോദി; സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി; സമാധാനം പുനസ്ഥാപിക്കാന്‍ നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി; ചര്‍ച്ചകള്‍ക്കിടെയിലെ അമേരിക്കന്‍ ആക്രമണം ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പും; പുടിനെ കാണാന്‍ ഇറാന്‍ വിദേശകാര്യമന്ത്രിയും

പുടിനെ കാണാന്‍ ഇറാന്‍ വിദേശകാര്യമന്ത്രിയും

Update: 2025-06-22 10:40 GMT

ടെഹ്‌റാന്‍: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തി ആക്രമണത്തെ അപലപിച്ചു കൊണ്ടാണ് കൂടുതല്‍ ലോകരാഷ്ട്രങ്ങള്‍ രംഗത്തുവന്നത്. ഇനിയും യുദ്ധം നീളരുതെന്നും സമാധാനം പുനസ്ഥാപിക്കാന്‍ നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കണമെന്നുമാണ് ലോകരാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. മേഖലയില്‍ യുദ്ധം നീളുന്നത് ഇന്ത്യയെ അടക്കം സാരമായി ബാധിക്കാന്‍ ഇടയുണ്ട് താനും. ഈ സാഹചര്യത്തില്‍ മേഖലയില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടത്.

അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. നിലവിലെ സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആശങ്ക അറിയിക്കുകയും ചെയ്തു. മേഖലയിലെ സമാധാനം പുനസ്ഥാപിക്കാനും സംഘര്‍ഷം കുറയ്ക്കാനും എത്രയും വേഗം നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കണമെന്നും നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റിനോട് പറഞ്ഞു.

ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം നരേന്ദ്ര മോദി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ' നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തതായും സമീപകാലത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്ക പങ്കുവച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചര്‍ച്ചകളും തുടരണമെന്ന് അഭ്യര്‍ഥിച്ചതായും മോദി എക്സില്‍ കുറിച്ചു. മേഖലയിലാകെ സമാധാനം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. അതിന് പരിഹാരം കണ്ടെത്തേണ്ടത് ചര്‍ച്ചയിലൂടെയാകണം. എന്നാല്‍ ഇരുപക്ഷയും അക്രമണങ്ങളെ എതിര്‍ക്കാനോ, അനുകൂലിക്കാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം ആണവോര്‍ജ കേന്ദ്രങ്ങളിലേക്ക് അമേരിക്ക അഴിച്ചുവിട്ട ആക്രമണം ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന ഗുരുതര മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നു. അമേരിക്കയുമായും യൂറോപ്യന്‍ യൂണിയനുമായും ചര്‍ച്ച നടക്കുമ്പോള്‍ നടന്ന ആക്രമണം ചര്‍ച്ചകളുടെ സാധ്യതകള്‍ തകര്‍ത്തെന്നും ഇനിയെങ്ങനെ ചര്‍ച്ച നടക്കുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ആരാഞ്ഞു. അപകടകരമായ യുദ്ധം തുടങ്ങിവെച്ചിരിക്കുകയാണ് അമേരിക്കയെന്നാണ് ഇറാന്റെ നിലപാട്. നടപടിയെടുക്കണമെന്ന് ഇറാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിനോടും, അന്താരാഷ്ട്ര ആണവ മേല്‍നോട്ട സമിതിയോടും ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ആണവോര്‍ജ സമിതിയാണ് പക്ഷപാതം കാട്ടി വിഷയത്തെ ഈ നിലയില്‍ കൊണ്ടെത്തിച്ചതെന്നാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ അത് ആണവ നിര്‍വ്യാപന കരാറിനെ വരെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ നിന്നും മറ്റ് അന്താരാഷ്ട്ര ബാധ്യുതകളില്‍ നിന്നും പിന്മാറിയാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.

അടിയന്തര യോഗം ചേരുമെന്ന് ഐഎഇഎ അറിയിച്ചു. അടിയന്തര സുരക്ഷാ കൗണ്‍സില്‍ ചേരാനാണ് ഇറാന്‍ യു.എന്‍ നോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി വേണമെന്നാണ് ആവശ്യം. യു.എന്‍ തത്വങ്ങളനുസരിച്ച്, പ്രതിരോധിക്കാനുള്ള അവകാശം ന്യായമായി ഇറാന് വന്നു ചേര്‍ന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടുന്നു. അതേസമയം അമേരിക്ക യുദ്ധത്തില്‍ രംഗത്തുവന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ കാണാന്‍ ഒരുങ്ങുകയാണ് ഇറാന്‍ വിദേശകാര്യമന്ത്രി.

അതേസമയം യു.എസ് ആക്രമിച്ച ഇറാനിലെ ഫോര്‍ദോ, ഇസ്ഫാന്‍, നതാന്‍സ് ആണവനിലയങ്ങള്‍ക്ക് പരിസരമേഖലകളില്‍ റേഡിയേഷന്‍ (ഓഫ് സൈറ്റ് റേഡിയേഷന്‍) വര്‍ധനവ് ഇല്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം ഇതാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് അറിയിക്കുമെന്നും ഐ.എ.ഇ.എ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് ഫോര്‍ദോ, ഇസ്ഫാന്‍, നതാന്‍സ് ആണവനിലയങ്ങള്‍ യു.എസ് സൈന്യം ആക്രമിച്ചത്. ഇറാന്റെ സുപ്രധാനമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തുവെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചത്. എന്നാല്‍, ഫോര്‍ദോയിലെ ആണവകേന്ദ്രത്തിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്‍ അധികൃതര്‍ പറയുന്നത്. പരിഹരിക്കാന്‍ പറ്റുന്ന തകരാറുകള്‍ മാത്രമാണുണ്ടായതെന്ന് ഇറാനിയന്‍ എം.പി മനാന്‍ റെയ്‌സി പറഞ്ഞു.

ആണവകേന്ദ്രമായ ഇസ്ഫഹാന് നേരെ ഇന്നലെ ഇസ്രായേല്‍ ആക്രമണമുണ്ടായിരുന്നു. ഇസ്ഫഹാനില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പുനഃക്രമീകരണം നടക്കുന്ന സ്ഥലമുണ്ടെന്നും ആണവായുധം വികസിപ്പിക്കുന്ന പ്രക്രിയയിലെ ഘട്ടമാണിതെന്നും ആരോപിച്ചായിരുന്നു ഇസ്രായേല്‍ ആക്രമണം. എന്നാല്‍, ഇസ്ഫഹാനില്‍ ആണവ വസ്തുക്കള്‍ ഉണ്ടായിരുന്നില്ലെന്നാണ് ഐ.എ.ഇ.എ ഡയറക്ടര്‍ റഫേല്‍ മരിയാനോ ഗ്രോസി വ്യക്തമാക്കിയത്.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി കാണിക്കുന്ന ഒരു വിവരവും തങ്ങള്‍ക്ക് ഇല്ലെന്ന് രണ്ട് ദിവസം മുമ്പ് ഐ.എ.ഇ.എ ഡയറക്ടര്‍ പറഞ്ഞിരുന്നു. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അഭ്യര്‍ഥിക്കുന്നതിനിടെയാണ് യു.എസ് വന്‍തോതിലുള്ള ആക്രമണം നടത്തിയിരിക്കുന്നത്.

Tags:    

Similar News