ഗെയ്ക്വാദിനെ തള്ളി സഞ്ജുവിനെ ക്യാപ്റ്റനാക്കരുത്; സഞ്ജുവിനോട് ചെന്നൈ ആ തെറ്റ് ചെയ്യരുത്; എല്ലാ ഭാരവും തലയില്‍വച്ചു കൊടുക്കരുതെന്ന് മുഹമ്മദ് കൈഫ്

ഗെയ്ക്വാദിനെ തള്ളി സഞ്ജുവിനെ ക്യാപ്റ്റനാക്കരുത്

Update: 2026-03-20 06:27 GMT

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്‍ ഒരുക്കങ്ങള്‍ക്കായി ചെന്നൈ ക്യംപിലെത്തിയിരിക്കുകയാണ്. ആരാധകരെ ആവേശം കൊളളിച്ച താരത്തിന്റെ വിഡിയോകള്‍ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടെ ചൈന്നെയില്‍ സഞ്ജു ധോനിയുടെ പിന്‍ഗാമിയാകണമെന്നും നായക പദവി നല്‍കണമെന്നുമുള്ള ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ നിലവിലെ ടീം ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ തള്ളി സഞ്ജുവിനെ ക്യാപ്റ്റനാക്കരുതെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഒരു യുട്യൂബ് ചാനലിലെ വിഡിയോയിലാണ് പ്രതികരണം.

സഞ്ജുവിന് തിടുക്കത്തില്‍ ക്യാപറ്റ്ന്‍ പദവി കൊടുക്കേണ്ടെന്ന് പറയുന്നതിന്റെ കാരണവും കൈഫ് പറയുന്നുണ്ട്. സഞ്ജുവിന് ചെന്നൈയിലെ രീതികളും സംസ്‌കാരവും ഇപ്പോഴും മനസ്സിലായിട്ടില്ല. താരങ്ങളുടെ ശൈലിയും ആരാധകരുടെ പ്രതീക്ഷകളും സഞ്ജുവിന് ഇപ്പോള്‍ മനസ്സിലാകില്ലെന്നാണ് കൈഫ് വ്യക്തമാക്കിയത്. ഋതുരാജിനെ മാറ്റി സഞ്ജുവിനെ ക്യാപ്റ്റനാക്കുന്ന കാര്യത്തില്‍ ചെന്നൈ തിടുക്കം കാണിക്കരുതെന്നാണ് കൈഫ് പറയുന്നത്.

'സഞ്ജുവിന് ഇപ്പോള്‍ തന്നെ ക്യാപ്റ്റന്‍സി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്സ് തെറ്റു ചെയ്യില്ലെന്നു പ്രതീക്ഷിക്കുന്നു. സഞ്ജു ഇപ്പോള്‍ ടീമിന്റെ ഭാഗമായതേ ഉള്ളു. ഒറ്റയടിക്ക് സഞ്ജുവിന് എല്ലാം ചെയ്യാന്‍ സാധിക്കില്ല. ബാറ്റു ചെയ്തു മത്സരങ്ങള്‍ ജയിപ്പിക്കണം, വിക്കറ്റ് കീപ്പറാകണം, ടീമിനെ നയിക്കുകയും വേണം. എല്ലാ ഭാരവും ഉടന്‍ സഞ്ജുവിന്റെ തലയില്‍വച്ചു കൊടുക്കരുത്. സഞ്ജുവിനെ പതുക്കെ വളരാന്‍ അനുവദിക്കുക. അങ്ങനെ അദ്ദേഹം ധോനിയുടെ പകരക്കാരനാകട്ടെ. ചെന്നൈയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ചെന്നൈ ഋതുരാജിനെ തന്നെ ഇനിയും പിന്തുണയ്ക്കുമെന്നാണു തോന്നുന്നത്. സഞ്ജുവിന് ഇപ്പോള്‍ ക്യാപ്റ്റന്‍സി കൈമാറുന്നത് തെറ്റായ തീരുമാനമാകുമെന്നാണ് എനിക്കു തോന്നുന്നത്' കൈഫ് പറഞ്ഞു.

18 കോടി രൂപ മുടക്കിയാണ് ചെന്നൈ, സഞ്ജുവിനെ ടീമിലെത്തിച്ചത്. ട്വന്റി20 ലോകകപ്പില്‍ അഞ്ച് കളികളില്‍നിന്ന് 321 റണ്‍സടിച്ച സഞ്ജു 'പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റ്' ആയിരുന്നു. മികച്ച ഫോമിലുള്ള സഞ്ജു ഐപിഎലില്‍ ചെന്നൈയുടെ വലിയ ബാറ്റിങ് പ്രതീക്ഷയാണ്. മാര്‍ച്ച് 30ന് അസമിലെ ബരസ്പര സ്റ്റേഡിയത്തിലാണ് സീസണില്‍ ചെന്നൈയുടെ ആദ്യ മത്സരം.

Tags:    

Similar News