മൂന്നു വ്യത്യസ്ത ടീമുകളെ ഐപിഎല്ലിന്റെ കലാശപ്പോരിലെത്തിച്ച നായകന്‍; ക്യാപ്റ്റന്‍സി ഏറ്റെടുത്താല്‍ ഫോം നഷ്ടമാകുന്ന 'താരങ്ങള്‍ക്ക്' പഠിക്കാനൊരു മാതൃക; ആ നായക മികവില്‍ പഞ്ചാബും കുതിച്ചിട്ടും കണ്ടില്ലെന്നടിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍; ടെസ്റ്റ് ടീമിലെ 'ഒഴിവാക്കല്‍ ചര്‍ച്ചകള്‍ക്ക്' ബാറ്റുകൊണ്ടും മറുപടി; ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അണ്‍സങ്ങ് ഹീറോയാകുമ്പോള്‍
ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അണ്‍സങ്ങ് ഹീറോയാകുമ്പോള്‍
അശ്വിന്‍ പി. ടി.
അഹമ്മദാബാദ്: വീറും വാശിയും പ്രകടനത്തിന്റെതും ഒക്കെ കൂടിയാണെങ്കിലും ചില വിശ്വാസങ്ങളുടെ കൂടെ വേദിയാണ് കായികമത്സരങ്ങള്‍. ചില കണക്കുകള്‍.. ചില ദിവസങ്ങള്‍ എന്തിനേറെ ചില നേട്ടങ്ങള്‍ വരെ ഇത്തരത്തില്‍ കായിക വേദിയില്‍ വിശ്വാസങ്ങളായി മാറാറുണ്ട്. എല്ലാ മത്സരത്തിലൊന്നും ഇത് അത്ര കാര്യമാക്കാറില്ലെങ്കിലും കലാശപ്പോര് പോലെയുള്ള ചില നിര്‍ണ്ണായക മത്സരങ്ങളുടെ ഫലങ്ങള്‍ ഇത്തരം വിശ്വാസത്തെക്കൂടി കൂട്ട് പിടിക്കാറുണ്ട്.അത്തരത്തിലൊന്നായിരുന്നു 200 റണ്‍സിന് മുകളില്‍ ഒരു ടീമും മുംബൈ ഇന്ത്യന്‍സിനെതിരെ പിന്തുടര്‍ന്ന് ജയിച്ചിട്ടില്ലെന്ന വസ്തുത.അതിനാല്‍ തന്നെ പഞ്ചാബിനെതിരെ മുംബൈ 200 മുകളില്‍ നേടിയപ്പോള്‍ തന്നെ മുംബൈ ജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ആരാധകര്‍.
പക്ഷെ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 1.30 വരെ മാത്രമെ ഐപിഎല്ലില്‍ ആ വിശ്വാസത്തിന് ആയുസ്സുണ്ടായുള്ളു.ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ ആ ചരിത്രം തിരുത്തി പഞ്ചാബ് കിങ്ങ്സ് പുതിയ റെക്കോര്‍ഡും കീശയിലാക്കി.ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്ന വാചകം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയാണ് പഞ്ചാബ് നായകന്‍ ശ്രേയസ്സ് അയ്യരുടെ കുതിപ്പ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി മൂന്നു വ്യത്യസ്ത ടീമിനെ ഫൈനലിലെത്തിച്ചെന്ന നേട്ടവും ഇന്നലത്തെ ജയത്തോടെ അയ്യര്‍ സ്വന്തമാക്കി. ഡല്‍ഹിയെ ഫൈനലിലും കഴിഞ്ഞ തവണ കൊല്‍ക്കത്തെ കിരീട നേട്ടത്തിലും എത്തിച്ച അയ്യരുടെ നായകമികവിലൂടെ ഇത്തവണ പഞ്ചാബും തങ്ങളുടെ ആദ്യ കിരീടം സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു.
ദേശീയ ടീമിലേക്ക് തന്നെ തഴഞ്ഞ സെലക്ടര്‍മാരെ നോക്കുകുത്തികളാക്കിയാണ് അയ്യര്‍ തന്റെ നേട്ടങ്ങള്‍ ഒക്കെയും വെട്ടിപ്പിടിക്കുന്നത്.
പ്രകടനപരതയില്‍ അധികമൊന്നും വിശ്വസിക്കാത്ത കളിക്കളത്തില്‍ ശാന്തസ്വരൂപിയായ പ്രകൃതക്കാരനാണ് അയ്യര്‍.എന്നാല്‍ എതിരാളികളുടെ ഓരോ ചുവടും മുന്‍കൂട്ടി കാണാനും മറുതന്ത്രമൊരുക്കി കെണിയില്‍ വീഴ്ത്താനും അയ്യര്‍ക്ക് സവിശേഷമായൊരു മിടുക്കുണ്ട്.
ഐപിഎല്‍ ചരിത്രത്തിലെ മികച്ച വിജയനിരക്കുള്ള നായകന്മാരുടെ ശ്രേണിയില്‍ ഒന്നാമതല്ലെങ്കിലും, അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ രണ്ടാമനാണ് ശ്രേയസ് അയ്യര്‍. ലോകത്തേറ്റവും വാശിയേറിയ ട്വന്റി 20 പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഐപിഎല്ലില്‍ 58.53 ശതമാനമാണ് അയ്യരുടെ വിജയനിരക്ക് എന്നത് കൂടി മനസിലാക്കുമ്പോഴാണ് അയ്യരെ തഴയുന്നത് അദ്ദേഹത്തിനാണോ ഇന്ത്യന്‍ ടീമിനാണോ നഷ്ടം എന്ന ചോദ്യം പ്രസക്തമാകുന്നത്.
ക്രിക്കറ്റിനൊപ്പം ഫുട്ബോളിനെയും ഇഷ്ടപ്പെട്ട ബാല്യം..ക്രീസിലേക്ക് വഴി തിരിച്ചുവിട്ടത് അച്ഛന്‍
തൃശൂര്‍ സ്വദേശിയായ സന്തോഷ് അയ്യരുടെയും രോഹിണി അയ്യരുടെയും മകനായി 1994 ഡിസംബര്‍ മാസത്തില്‍ മുംബൈയില്‍ ആണ് ശ്രേയസ് അയ്യര്‍ ജനിച്ചത്.അതിനാല്‍ അയ്യര്‍ ഒരു പാതി മലയാളി കൂടെ ആണ്. മുംബൈയില്‍ ബിസിനസുകാരനാണ് സന്തോഷ് അയ്യര്‍. അതിനാല്‍ തന്നെ കുടുംബം മുംബൈയില്‍ സ്ഥിരതാമസക്കാരാണ്. ശ്രേയസ് ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നു.
കേരളത്തിലെ തൃശ്ശൂരില്‍ അച്ഛന്റെ ബന്ധുക്കള്‍ ഉണ്ട്.സ്‌കൂള്‍ ലെവലില്‍ നിന്ന് തന്നെ ആണ് ക്രിക്കറ്റിന്റെ ലോകത്തേക്കുള്ള അയ്യരുടെ
തുടക്കം.എന്നാല്‍ ക്രിക്കറ്റ് കരിയറിലെ ആദ്യത്തെ വഴി തിരിവ് ഉണ്ടായത് അച്ഛന്‍ സന്തോഷ് അയ്യരിലൂടെ ആണ്.
ശ്രേയസിന് ചെറുപ്പത്തില്‍ ക്രിക്കറ്റ് പോലെ തന്നെ ഫുട്ബാളും പ്രിയപ്പെട്ടതായിരുന്നു എന്നാല്‍ ക്രിക്കറ്റില്‍ മകന്റെ കഴിവ് മനസ്സിലാക്കി ക്രിക്കറ്റിലേക്ക് വഴി തിരിച്ചു വിട്ടത് അച്ഛന്‍ ആയിരുന്നു.ചെറുപ്പത്തില്‍ ക്ലാസ്സ് കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ ജിംഖാന സ്റ്റേഡിയത്തില്‍ അയ്യര്‍ പരിശീലനത്തിന് പോയിരുന്നു.അവിടെ വച്ചാണ് മുന്‍ ഇന്ത്യന്‍ കളിക്കാരനും മുംബൈ രഞ്ജി ടീമിന്റെ കോച്ച് ആയിരുന്ന പ്രവീണ്‍ ആംറെയെ കണ്ടു മുട്ടുന്നത്.ഇത് നിര്‍ണ്ണായകമായി. അങ്ങനെ ശ്രേയസ് ഇന്ത്യന്‍ ടീമിന്റെ ശ്രേയസായി മാറി.
12-ാം വയസ്സിലാണ് പരിശീലകന്‍ പ്രവീണ്‍ അംറെ ശ്രേയസിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുനയിച്ചത്. 2014-15-ല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഇടം നേടി.2015- രഞ്ജി ട്രോഫിയില്‍ കളിച്ചു.2015-ല്‍ തന്നെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 2.6 കോടിക്ക് ശ്രേയസ് അയ്യരെ ഐപിഎല്‍ ടീമിലേക്ക് സ്വന്തമാക്കി.2017-ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും ട്വന്റി-20യിലും ഏകദിനത്തിലും ശ്രേയസ് കളിച്ചു. കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ ടീമിലെ സ്ഥിര മുഖമാവുകയായിരുന്നു അയ്യര്‍.എന്നാല്‍ വാര്‍ഷിക കരാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു.
കഴിവുണ്ടായിട്ടും ടീമില്‍ നിന്ന് തഴയപ്പെടുന്ന അവസ്ഥയില്‍ വരെ എത്തി കാര്യങ്ങള്‍.എന്നാല്‍ ക്ഷമയോടെ കാത്തിരുന്ന് വല്ലപ്പോഴും വീണ് കിട്ടുന്ന അവസരങ്ങളില്‍ ഒക്കെത്തന്നെയും എവരെയും ഞെട്ടിച്ച് തന്റെ ആരാധകരെ തൃപ്തിപ്പെടുത്തി അയ്യര്‍ തന്റെ കുതിപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
ഐപിഎല്‍, സയ്യിദ് മുഷ്താഖ് അലി കിരീടങ്ങള്‍ നേടുന്ന ആദ്യ നായകന്‍! ക്യാപ്റ്റനായാല്‍ അയ്യര്‍ക്ക് ഇരട്ടി പവര്‍
ക്യാപ്റ്റന്‍സി എന്നത് പല പ്രമുഖതാരങ്ങളെയും തളര്‍ത്തുന്ന ഒരു ടാസ്‌കാണ്. എത്രനല്ല താരമായാലും നല്ല ക്യാപ്റ്റന്‍ ആകണമെന്നില്ല.ക്യാപ്റ്റന്‍ ആയതിന്റെ പേരില്‍ ബാറ്റിങ്ങിലെ ഫോം വരെ നഷ്ടപ്പെട്ട നിരവധി താരങ്ങളുമുണ്ട്.അവിടെയാണ് അയ്യര്‍ എന്ന ക്യാപ്റ്റന്‍ ഗ്രേറ്റ് ആകുന്നത്.പ്രമുഖ ടീമിന്റെ ക്യാപ്റ്റനായി കപ്പടിച്ച താരമല്ല ശ്രേയസ്സ്.മറിച്ച് തന്റെ ക്യാപ്റ്റന്‍സിയിലൂടെ കപ്പ് നേടിക്കൊടുത്ത് ടീമുകളെ പ്രമുഖ ടീമാക്കിയ താരമാണ്.ഈ വിശ്വാസത്തില്‍ തന്നെയാണ് പഞ്ചാബ് കന്നിക്കിരീടം സ്വപ്നം കാണുന്നതും.
കഴിഞ്ഞ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയും ഐപിഎല്‍ ട്രോഫിയും നേടുന്ന ആദ്യ നായകന്‍ എന്ന നേട്ടം ശ്രേയസ്സ് കൈവരിച്ചിരുന്നു.ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയാല്‍ ഇരട്ടി ശ്രേയസ് എന്നതാണ് കായികലോകത്ത് ശ്രേയസ് അയ്യറിനെ പറ്റി പറയുന്ന രസകരമായ കാര്യം.
കഴിഞ്ഞ തവണ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആവേശകരമായ കലാശപ്പോരില്‍ മധ്യപ്രദേശിനെ തോല്‍പ്പിച്ചാണ് മുംബൈ സയ്യിദ് മുഷ്താഖ് അലി കിരീടം ചൂടിയത്.അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം.ഇതിനു പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎല്‍ കിരീടത്തിലേക്കും നയിച്ചു.
ഒരേ വര്‍ഷമാണ് ഇരു കിരീടനേട്ടങ്ങളുമെന്നതും ശ്രദ്ധേയമാണ്.തുടര്‍ച്ചയായാണ് ഐപിഎല്ലില്‍ ഇത്തവണ പഞ്ചാബിനെ ഫൈനലിലെത്തിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാംപ്യന്‍മാരാക്കിയതിനു പിന്നാലെ ടീം വിട്ട അയ്യരെ, ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിങ്സ് സ്വന്തമാക്കുകയായുരുന്നു.26.75 കോടി രൂപയ്ക്കാണ് ശ്രേയസ്സ് അയ്യര്‍ പഞ്ചാബിലേക്കെത്തിയത്.
ഡല്‍ഹിയെ ആദ്യമായി കലാശപ്പോരിലെത്തിച്ചു..പതിറ്റാണ്ടിന് ശേഷം കൊല്‍ക്കത്തയ്ക്ക് കിരീടം.. ഐപിഎല്ലിലും ശ്രേയസ്സ്
ഡല്‍ഹി ക്യാപിറ്റല്‍സിനെ ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി കലാശപ്പോരിനു യോഗ്യരാക്കി.ഒരു പതിറ്റാണ്ടിന്റെ കിരീടവരള്‍ച്ച അവസാനിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടുമൊരു കിരീടം സമ്മാനിച്ചു.നീണ്ട പതിനൊന്നു വര്‍ഷത്തിനുശേഷം ഇപ്പോഴിതാ പഞ്ചാബ് കിങ്‌സിനെ കലാശപ്പോരിലേക്കും നയിച്ചിരിക്കുന്നു.ശ്രേയസ്സ് അയ്യരുടെ ഐപിഎല്ലിലെ യാത്രയെ ചുരുക്കത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
അപ്രസക്തരായ ടീമുകളെ മുന്നില്‍നിന്നു നയിച്ച് ചരിത്രം തിരുത്തിയെഴുതുന്നതാണ് അയ്യര്‍ക്കു ശീലം.ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഇപ്പോള്‍ പഞ്ചാബിലും അതാണ് അയാള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്.ഏതു സംഘത്തെ മുന്നില്‍വച്ചു നല്‍കിയാലും അതുവച്ച് എങ്ങനെ ജയം പിടിച്ചെടുക്കാന്‍ പറ്റുമെന്നു നോക്കും.ക്രീസിലും ഗ്രൗണ്ടിലുമെല്ലാം ശാന്തനാണ്, കംപോസ്ഡ് ആണ്. സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യും. എതിര്‍ടീമിന്റെ പ്രകടനം നോക്കി ഫീല്‍ഡിങ് ചേഞ്ചുമായി കളിതിരിക്കും.
ക്യാപ്റ്റന്‍സി ഏറ്റെടുത്ത് സമ്മര്‍ദത്തിലാകുന്ന, സ്വന്തം പെര്‍ഫോമന്‍സ് ബലിനല്‍കുന്ന താരമല്ല അയ്യര്‍. ക്യാപ്റ്റനായി ആറ് സീസണുകളാണ് കളിച്ചതെങ്കില്‍ അതില്‍ നാലിലും 400നു മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട് അയാള്‍.ഒന്നര പതിറ്റാണ്ടോളം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അമരത്തിരുന്ന സാക്ഷാല്‍ എം.എസ് ധോണിക്കും ഒരു പതിറ്റാണ്ടോളം ക്യാപ്റ്റന്‍സി റോളിലുണ്ടായിരുന്ന കൊല്‍ക്കത്തയുടെ വിജയനായകന്‍ ഗൗതം ഗംഭീറിനുമൊപ്പമാണ് ചുരുങ്ങിയ സീസണുകള്‍ കൊണ്ട് അയ്യര്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.ക്യാപ്റ്റന്‍സി റെക്കോര്‍ഡ് നോക്കിയാല്‍ 56.35 ശതമാനമാണ് അയ്യരുടെ വിന്‍ റേറ്റ്. 71 മത്സരങ്ങളില്‍നിന്നായി നേടിയ വിജയം 40.
അയ്യര്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ എട്ടു വര്‍ഷം തുടര്‍ച്ചയായി പ്ലേഓഫ് കാണാതെ മടങ്ങേണ്ടിവന്ന സംഘമായിരുന്നു ഡല്‍ഹി. മിക്ക സീസണിലും പോയിന്റെ ടേബിളിന്റെ താഴ്വാരത്തായിരുന്നു സ്ഥാനം. ഏറ്റവും അവസാന സ്ഥാനക്കാരായത് നാല് തവണ.2018ലാണ് റിക്കി പോണ്ടിങ് ഡല്‍ഹിയുടെ കോച്ച് ആയി ചുമതലയേല്‍ക്കുന്നത്.അന്ന് ഗൗതം ഗംഭീറായിരുന്നു ടീമിന്റെ നായകന്‍.എന്നാല്‍,സീസണ്‍ പാതിവഴിയില്‍ ഗംഭീര്‍ ക്യാപ്റ്റന്‍സി കുപ്പായം അഴിച്ചു.അന്ന് പോണ്ടിങ് കണ്ടെത്തിയ പുത്തന്‍ താരോദയമായിരുന്നു ശ്രേയസ് അയ്യര്‍. മുഴുസീസണ്‍ ക്യാപ്റ്റനല്ലെങ്കിലും ആ തവണയും ഡല്‍ഹിക്ക് പ്ലേഓഫ് കടക്കാനായിരുന്നില്ല.
എന്നാല്‍, 2019ല്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ പുതിയ പേരും പുത്തന്‍ ഊര്‍ജവും യുവരക്തങ്ങളുമായാണ് ഡല്‍ഹി കളത്തിലിറങ്ങിയത്. ചാംപ്യന്‍ സംഘമായ ഡല്‍ഹിയെ 37 റണ്‍സിനു തകര്‍ത്തായിരുന്നു സീസണിന്റെ തുടക്കം. ഏഴു വര്‍ഷത്തിനൊടുവില്‍ ടീമിനെ പ്ലേഓഫിലേക്കു നയിച്ചു അയ്യര്‍. എലിമിനേറ്ററില്‍ ഹൈദരാബാദിനെ തകര്‍ത്തെങ്കിലും രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റു മടങ്ങാനായിരുന്നു അന്നു വിധി.
2020ല്‍ പോയ വര്‍ഷം നിര്‍ത്തിവച്ചേടത്തുനിന്നു തുടങ്ങുകയായിരുന്നു അയ്യരും സംഘവും.പഞ്ചാബിനെതിരായ സൂപ്പര്‍ ഓവര്‍ പോരാട്ടം ജയിച്ചു സീസണില്‍ വാശിയേറിയ തുടക്കം.ലീഗ് ഘട്ടത്തില്‍ എട്ടു വിജയവുമായി വീണ്ടും പ്ലേഓഫ് കടന്നു ഡല്‍ഹി.ഒന്നാം ക്വാളിഫയറില്‍ മുംബൈയോട് തോറ്റെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചു ചരിത്രത്തിലാദ്യമായി ഫൈനലിലേക്കു മാര്‍ച്ച് ചെയ്തു അയ്യരുടെ സംഘം.കലാശപ്പോരില്‍ പക്ഷേ മുംബൈയുടെ പരിചയസമ്പന്നരായ സംഘം ഡല്‍ഹിയുടെ യുവനിരയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചു.കിരീടത്തിനു തൊട്ടരികെ വീണെങ്കിലും ഡല്‍ഹിക്കും അയ്യര്‍ക്കുമതു ചരിത്രനേട്ടമായിരുന്നു.ടീമിനെ കലാശപ്പോരിലേക്കു നയിച്ചിട്ടും തൊട്ടടുത്ത സീസണില്‍ അയ്യരെ കൈവിടുകയായിരുന്നു ഡല്‍ഹി ചെയ്തത്.ഓയിന്‍ മോര്‍ഗനുശേഷം പുതിയൊരു ക്യാപ്റ്റനെ തപ്പിനടന്ന കെ.കെ.ആറിന് അതു വലിയ അനുഗ്രഹമായി മാറി. അങ്ങനെ 2022ലെ ലേലത്തില്‍ 12.25 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത അയ്യരെ പൊക്കിയത്.
എന്നാല്‍ കെകെആര്‍ ക്യാപ്റ്റനായുള്ള 2022 സീസണില്‍ ടീമിന് ഏഴാമതെത്താനേ കഴിഞ്ഞുള്ളൂ.പരിക്കിനെ തുടര്‍ന്ന് 2023 സീസണ്‍ പൂര്‍ണമായി നഷ്ടമായി.പകരം നിതീഷ് റാണ നായകനായി.2024ല്‍ നായകനായുള്ള തിരിച്ചുവരവില്‍ അവര്‍ക്ക് പത്ത് വര്‍ഷത്തിനിപ്പുറം ഐപിഎല്‍ കിരീടം സമ്മാനിക്കാനും ഒപ്പം സ്വന്തം യശസ്സുയര്‍ത്താനും ശ്രേയസ്സിനായി.കെകെആറിന്റെ ചരിത്രത്തിലെ മൂന്നാം കിരീടമായിരുന്നു ഇത്.
പിന്നീട് 2025 സീസണില്‍ നായകനായി അയ്യരെ കണ്ടെത്തിയ പഞ്ചാബിന് പ്രതിഫലമായി 2014ന് ശേഷം ആദ്യമായി ഫൈനല്‍ ബര്‍ത്ത് സമ്മാനിക്കാന്‍ അയാള്‍ക്ക് സാധിച്ചു.ഇതോടെ നായകനെന്ന നിലയില്‍ മൂന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികളെ പ്ലേ ഓഫിലെത്തിച്ച ആദ്യ നായകനായും ശ്രേയസ് അയ്യര്‍ മാറി.വിരലിന് പരിക്കേറ്റ അയ്യര്‍ക്ക് പകരമായി ചില മത്സരങ്ങളില്‍ ശശാങ്ക് സിങ് ടീമിനെ നയിച്ചിരുന്നു.
പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ കോഹ്ലിയുടെ ആര്‍സിബിയോട് ദയനീയമായി തോറ്റെങ്കിലും, മുംബൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കലാശപ്പോരില്‍ വീണ്ടും ആര്‍സിബിയെ തന്നെ നേരിടാന്‍ യോഗ്യത നേടിയിരിക്കുകയാണ് പഞ്ചാബ്.41 പന്തില്‍ 87 റണ്‍സുമായി അതിന് അവരെ മുന്നില്‍ നിന്ന് നയിച്ചത് ശ്രേയസ് അയ്യരെന്ന നായകന്‍ തന്നെയാണ്.
കണ്ടിട്ടും കണ്ടില്ലെന്നടിച്ച് സെലക്ടര്‍മാര്‍..കളിക്കളത്തില്‍ മറുപടിയുമായി ശ്രേയസ്സും
രോഹിത് ശര്‍മയ്ക്ക് പകരക്കാരന്‍ ആരാകുമെന്നും ഭാവി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിനെ ആരു മുന്നില്‍നിന്നു നയിക്കുമെന്നൊക്കെ ചര്‍ച്ച ചെയ്യുകയാണിപ്പോള്‍ ക്രിക്കറ്റ് ലോകം.എന്നാല്‍, ആ ചര്‍ച്ചകളിലൊന്നും അത്ര ഉയര്‍ന്നുകേള്‍ക്കാത്ത, പി.ആര്‍ വര്‍ക്കോ സോഷ്യല്‍ മീഡിയ ആര്‍മിയോ ഒന്നുമില്ലാത്ത അണ്‍സങ് ഹീറോയാണ് ശ്രേയസ് അയ്യര്‍.
ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവനിരയെ പരിഗണിച്ചപ്പോള്‍ ശ്രേയസ്സിനെ കാണാത്ത സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ സജീവമായിട്ടുണ്ട്.നായകനായും മധ്യനിര ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെ ടീമില്‍ എടുക്കാത്തതില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.എന്നാല്‍ ശ്രേയസ്സ് അയ്യരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഗംഭീര്‍ തയ്യാറായില്ല.ഞാന്‍ സെലക്ടറല്ല എന്നുമാത്രമാണ് ഇന്ത്യന്‍ പരിശീലകന്‍ പ്രതികരിച്ചത്.സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ പേര് പറയാതെ പരോക്ഷമായി അദ്ദേഹത്തിനുനേരെ വിരല്‍ചൂണ്ടുകയായിരുന്നു ഗംഭീറെന്നാണ് റിപ്പോര്‍ട്ടുകള്‍.വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന താരത്തെ ഒഴിവാക്കിയതില്‍ ആരാധകര്‍ക്കും അതൃപ്തിയുണ്ട്.
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ ഫൈനലിലേക്ക് നയിച്ച ശ്രേയസ് കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്നു.രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതോടെ ടെസ്റ്റ് ടീമില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോഴും ശ്രേയസിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.മധ്യനിരയില്‍ വിരാട് കോലി ഒഴിച്ചിട്ട നാലാം നമ്പറിലേക്ക് ശ്രേയസിന്റെയും മലയാളി താരം കരുണ്‍ നായരുടെയും പേരുമായിരുന്നു സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കരുണ്‍ നായര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ അസാമാന്യ പ്രകടനം നടത്തിയതാണ് കരുണ്‍ നായരുടെ തിരിച്ചുവരവിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിട്ടും എന്തുകൊണ്ട് ശ്രേയസിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.റെഡ്ബോള്‍ ക്രിക്കറ്റില്‍ നേരത്തേ കളിച്ചിട്ടുണ്ടെങ്കിലും ശ്രേയസ്സ് അയ്യരെ നിലവില്‍ ടെസ്റ്റ് ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇടമില്ലെന്നാണ് നേരത്തേ അഗാര്‍ക്കര്‍ വിശദീകരിച്ചത്.'ഏകദിന പരമ്പരകളിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് ശ്രേയസ്സ് അയ്യര്‍. പക്ഷേ നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന് ഇടമില്ല.'- അഗാര്‍ക്കര്‍ പ്രതികരിച്ചതിങ്ങനെയാണ്.
എന്തുകൊണ്ട് ശ്രേയസ്സിനെ പുറത്തിരുത്തുന്നുവെന്ന ചോദ്യത്തിന് സെലക്ടര്‍മാര്‍ക്കൊ കോച്ചിനോ വ്യക്തമായ മറുപടിയില്ല. പക്ഷെ ഇല്ലാത്ത പ്രതിഭാ ധാരാളിത്തത്തിന്റെ പേര് പറഞ്ഞു തന്നെ തഴയുന്നവരോട് ശ്രേയസ്സിന് മറുപടിയുണ്ട്. കഴിഞ്ഞ രാത്രിയിലേത് പോലെ തന്റെ ബാറ്റുകൊണ്ട് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അയാള്‍ അത് പറഞ്ഞുകൊണ്ടേയിരിക്കും..