രാമങ്കരിയിൽ നിയന്ത്രണം വിട്ട് ഫുട്പാപാത്തിലേക്ക് പാഞ്ഞ് കയറി കടകൾ ഇടിച്ചുതകർത്തു; അപകടത്തിൽ 2 പേർക്ക് പരിക്ക്
ആലപ്പുഴ: രാമങ്കരിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് ഇടിച്ചുകയറി. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി കെ.ജെ.തോമസിന്റെ ബേക്കറിയും സമീപത്തെ മാമ്പുഴക്കരി വെൻപഴശ്ശേരി രാജേന്ദ്രന്റെ പെട്ടിക്കടയുമാണ് പൂർണ്ണമായും തകർന്നത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശികളായ ആഷിക്ക്, ജെ. തോമസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. മുട്ടാർ സ്വദേശികളായ ഇരുവരും രാമങ്കരിയിലെ ചിക്കൻ സെന്ററിൽ ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെ മാമ്പുഴക്കരി ജംഗ്ഷനിൽവെച്ച് കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഫുട്പാപാത്തിലൂടെ കയറിയ വാഹനം ബേക്കറിയും പെട്ടിക്കടയും തകർത്ത ശേഷം മറിയുകയായിരുന്നു.
ഇവരിൽ ഒരാൾക്ക് താടിയെല്ലിന് സാരമായി പരിക്കേറ്റതായാണ് വിവരം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ സംഭവിച്ചതുകൊണ്ട് വൻ ദുരന്തം ഒഴിവായി. സാധാരണയായി ഏറെ തിരക്കുള്ള പ്രദേശമാണിവിടം.