തനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ മനോരമയോട് ഉള്ളുതുറന്ന് ദിലീപ്; തന്നെക്കുറിച്ച് തട്ടിവിടുന്നത് അസത്യങ്ങളെന്നും നടന്‍; അമ്മയുടെ ആരോഗ്യനിലയില്‍ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്

തനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു

Update: 2025-12-15 08:19 GMT

തിരുവനന്തപുരം: കോടതി കുറ്റവിമുക്തനാക്കിയ ശേഷവും സംസ്ഥാനത്താകെ തനിക്കെതിരെ ഉയരുന്ന പ്രതിഷേധത്തില്‍ മൗനം വെടിഞ്ഞ് നടന്‍ ദിലീപ്.തിങ്കളാഴ്ച്ച ശബരിമല ദര്‍ശനത്തിനിടെയാണ് നടന്‍ മനോരമയോട് ഉള്ള് തുറന്നത്.അമ്മയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും അമ്മയ്ക്കുള്ള വഴിപാടിന്റെ ഭാഗമായാണ് ശബരിമലയിലെത്തിയതെന്നും ദിലീപ് വെളിപ്പെടുത്തി. കോടതിവിധിക്ക് ശേഷവും മാധ്യമങ്ങള്‍ ഉള്‍പ്പടെ തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്നും തനിക്കും നീതി ലഭിക്കണ്ടെയെന്നും ദിലീപ് ചോദിക്കുന്നു. മാധ്യമങ്ങള്‍ തന്നെക്കുറിച്ച് പടച്ചുവിടുന്നത് ഒക്കെ തന്നെയും നുണകളാണെന്നും നടന്‍ പ്രതികരിച്ചു.തിങ്കളാഴ്ച്ച രാവിലെയോടെ സന്നിദ്ധാനത്തെത്തിയ നടന്‍ ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും തന്ത്രിയെക്കാണാനായി കാത്തുനില്‍ക്കുന്നതിനിടെ മനോരമയോട് മാത്രമായി സംസാരിക്കുകയായിരുന്നു.

ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ: ..''എന്നെ എല്ലാവരും ഉപദ്രവിക്കുകയാണ്.എന്തെല്ലാം അസത്യങ്ങളാണ് തട്ടി വിടുന്നത്. അല്‍പമെങ്കിലും നീതി വേണ്ടേ. ഞാന്‍ അയ്യപ്പഭക്തനാണ്. കഴിഞ്ഞ വര്‍ഷം ദര്‍ശനത്തിനു വന്നപ്പോള്‍ ചെറിയ വിവാദം ഉണ്ടായി. ഇത്തവണ വഴിപാട് ബുക്ക് ചെയ്താണ് വന്നത്.''അമ്മയ്ക്കു തീരെ വയ്യ. മൂന്നു തവണ വീണു. ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.നോക്കാനായി ഒരാളെ ഏല്‍പിച്ചിട്ടുണ്ട്.

്അമ്മയ്ക്കു വേണ്ടി ഉച്ചപൂജാ സമയത്ത് പ്രത്യേകം പ്രാര്‍ഥിക്കണമെന്നു തന്ത്രി കണ്ഠര് മഹേഷ് മോഹനരോട് അഭ്യര്‍ഥിക്കാനാണ് കാത്തു നിന്നത്.''മാധ്യമങ്ങളുമായി സംസാരിക്കാന്‍ തയാറാകാതെ ഒഴിഞ്ഞു മാറിയ ദിലീപ് തന്ത്രിയെ കാണാനായി കാത്തു നില്‍ക്കുമ്പോഴാണ് മനോരമയോട് മാത്രമായി സംസാരിക്കാന്‍ തയാറായത്.

രാവിലെ 8.30 ഓടെയാണ് ദിലീപ് പമ്പയില്‍ എത്തിയത്.ഒപ്പമുള്ളവര്‍ക്കൊപ്പം പൊന്‍കുന്നത്തു നിന്ന് കെട്ടു മുറുക്കിയാണ് നടന്‍ എത്തിയത്. പമ്പയില്‍ നിന്നു കാല്‍ നടയായി മലകയറി സന്നിധാനത്ത് എത്തിയ ദിലീപ് ഇരുമുടികെട്ട് ഇല്ലാത്തതിനാല്‍ സ്റ്റാഫ് ഗേറ്റു വഴി സോപാനത്ത് എത്തി ദര്‍ശനം നടത്തുകയായിരുന്നു.ഗോപാലകൃഷ്ണന്‍, ഉത്രാടം എന്ന നാളിലാണ് ദിലീപ് ഉച്ച പൂജക്കു ടിക്കറ്റ് എടുത്തത്.തുടര്‍ന്ന് മേല്‍ശാന്തി, തന്ത്രി എന്നിവരെ കണ്ട് പൂജയുടെ വിവരങ്ങള്‍ അറിയിച്ചു.പണിക്കേഴ്സ് ട്രാവല്‍സ് ഉടമ ബാബു പണിക്കരുടെ കളഭ പൂജയില്‍ പങ്കെടുത്ത ശേഷമാണ് ഉച്ച പൂജയ്ക്കു പോയത്.

സുഹൃത്ത് ശരത്ത്, അഡ്വ: പ്രണവ്, ചെന്നൈയിലെ വ്യവസായി ശശികുമാര്‍ എന്നിവരോടൊപ്പമാണ് ദിലീപ് ദര്‍ശനത്തിന് എത്തിയത്.അതേസമയം സംസ്ഥാനമൊട്ടാകെ ദിലീപിനെതിരെ പ്രതിഷേധം കനക്കുകയാണ്.കോടതി കുറ്റവിമുക്തനാക്കിയെങ്കിലും താരത്തോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.ഇന്നലെ കെഎസ്ആര്‍ടിസി ബസ്സില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചെതിനെതിരെ യാത്രക്കാരിയായ സ്ത്രീ രംഗത്തെത്തിയിരുന്നു.തിരുവനന്തപുരം തൊട്ടില്‍പാലം സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം. വഴക്ക് രൂക്ഷമായപ്പോള്‍ കണ്ടക്ടര്‍ സിനമ നിര്‍ത്തിവച്ചു.ഒരു യാത്രക്കാരി പ്രതിഷേധം അറിയിച്ചതോടെ ബസിലെ മറ്റ് യാത്രക്കാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുകയും വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.

ദിലീപ് നായകനായ 'പറക്കുംതളിക' സിനിമയുടെ പ്രദര്‍ശനമാണ് തര്‍ക്കത്തിന് കാരണമായത്.പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആര്‍. ശേഖര്‍ എന്ന യുവതിയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത്.ഇതിനു പിന്നാലെ മറ്റു യാത്രക്കാരും ലക്ഷ്മിയെ പിന്തുണച്ചതോടെ കണ്ടക്ടര്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കുകയായിരുന്നു.കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ക്ക് താല്‍പര്യമില്ലാത്ത സിനിമകള്‍ നിര്‍ബന്ധിച്ച് കാണിപ്പിക്കരുതെന്നും യുവതി പറഞ്ഞു.തന്റെ അഭിപ്രായം അറിയിച്ചതിന് ഭൂരിഭാഗം യാത്രക്കാരും അനുകൂലമായാണ് പ്രതികരിച്ചതെന്നും യുവതി പിന്നീട് വ്യക്തമാക്കി.

എന്നാല്‍ സിനിമ നിര്‍ത്തിവച്ചതിനെതിരെ നടനെ അനുകൂലിച്ച് ചില യാത്രക്കാര്‍ രംഗത്തെത്തി.കോടതി വിധി വന്ന വിഷയത്തില്‍ സംസാരിക്കുന്നതെന്തിനാണെന്ന് ചിലര്‍ വാദിച്ചു. ഇതിനു മറുപടിയായി ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഈ സിനിമ കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു ചോദ്യം ഉന്നയിച്ചവരോട് യുവതി പറഞ്ഞത്.'കോടതിവിധികള്‍ പലതും വന്നിട്ടുണ്ട്.പക്ഷേ ദിലീപിന്റെ സിനിമ ഈ ബസില്‍ കാണാന്‍ പറ്റില്ല,'

എന്ന് യുവതി ഉറച്ച് പറയുകയായിരുന്നു. മറ്റ് ചില സ്ത്രീകളും യുവതിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചു.

ഇതിന് പുറമെഎറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ നടന്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് പരിപാടിയില്‍ നിന്നും താരത്തെ മാറ്റി.ജനുവരിയില്‍ നടക്കാനിരിക്കുന്ന ഉത്സവത്തില്‍ കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം നടത്താന്‍ ദിലീപിനെയാണ് തീരുമാനിച്ചിരുന്നത്.ഇത് സംബന്ധിച്ച നോട്ടീസ് പുറത്തുവന്നതോടെ കടുത്ത വിമര്‍ശനം ഉയര്‍ന്നു വരികയായിരുന്നു.വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടിയില്‍ നിന്നും ദിലീപിനെ മാറ്റി.ദിലീപ് സ്വയം പിന്മാറുകയായിരുന്നുവെന്നാണ് ക്ഷേത്രോപദേശക സമിതിയുടെ വിശദീകരണം.ക്ഷേത്രത്തെ വിവാദകേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സിമിതി പ്രസിഡന്റ് അറിയിച്ചു.നാളെ, നടത്താനിരുന്ന പരിപാടിയാണ് വിവാദമായത്.

ദിലീപിന്റെ ഫോട്ടോ സഹിതമുള്ള നോട്ടീസ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയിയലടക്കം പ്രതിഷേധം ശക്തമായി.ഇതോടെയാണ് പിന്മാറ്റം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. പതിവായി സന്ദര്‍ശനത്തിന് എത്തുന്ന വ്യക്തിയെന്ന നിലയിലാണ് ക്ഷണിച്ചതെന്നുമാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്. അതേസമയം സംഭവങ്ങളുടെ പസ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന പരിപാടി ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. മേല്‍ശാന്തിയായിരിക്കും കൂപ്പണ്‍ ഏറ്റുവാങ്ങുക.

മോഹന്‍ലാലിനെതിരെയും പ്രതിഷേധം

അടുത്താഴ്്ച്ച റിലീസ് ചെയ്യാനിരിക്കുന്ന ദിലീപ് ചിത്രം ഭഭബയില്‍ അതിഥി താരമായെത്തുന്ന മോഹന്‍ലാലിനെതിരെയും സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.ഡബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഹന്‍ലാലിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് താന്‍ എന്താണ് ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പോലും ചിന്തിച്ചില്ലല്ലോ എന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി.വിധി വന്ന അന്നുതന്നെയല്ലേ നമ്മള്‍ ഏറ്റവും സ്നേഹിക്കുന്ന ശ്രീ മോഹന്‍ലാല്‍ ആ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്.ഒരു നിമിഷം ചിന്തിക്കണം. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ എന്നാണ്. അവന് വേണ്ടിയും അവള്‍ക്ക് വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മള്‍ കേട്ടു.ഇതെല്ലാം അയാള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്പെയ്സ് ആണ്. അതാണ് നമ്മള്‍ കണ്ടത്', എന്നായിരുന്നു ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്.

കൂടാതെ പൊതുജനങ്ങളും മോഹന്‍ലാലിന്റെ സമൂഹമാധ്യമ പേജില്‍ ചിത്രത്തിന്റെ പോസ്റ്ററിന് താഴെ പ്രതികരണവുമായെത്തി.താങ്കള്‍ അഭിനയിച്ചാലും ഈ ചിത്രം ഞങ്ങള്‍ കാണില്ല ലാലേട്ട എന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്.അയ്യെ ഇങ്ങള് ഇ്രേത ഉള്ളോ ലാലേട്ട.,നീതിബോധം എന്നുണ്ട് പ്രിയ ലാല്‍..ഇന്ത്യയിലെ ഒരു പരമ്മോന്നത ബഹുമതി നേടിയ മലയാള കലാരംഗത്തെ രണ്ടാമത്തെയാള്‍ എന്ന നിലയില്‍ വ്യാപാരമല്ല സാമൂഹ്യ പ്രതിബദ്ധത എന്ന ചുരുങ്ങിയ തിരിച്ചറിവ് പ്രകടിപ്പിക്കണമായിരുന്നു.താങ്കള്‍ക്ക് ദിലീപ് എന്ന വ്യക്തിയെ അറിയമായിരിക്കാം പക്ഷേ ഇപ്പോള്‍... ശ്രീ തിലകന്‍സാര്‍ പറഞ്ഞപോലെ ആനക്ക് തന്റെ വലിപ്പമറിയില്ല..താങ്കളുടെ തന്നെ സിനിമയില്‍ പറയുന്ന പോലെ.വിനാശ കാലെ വിപരീത ബുദ്ധി.. എന്നാണ് ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്.ലാലിന്റെ ഈ സിനിമ കാണില്ല.. കാരണം ഇത് ലാലിന്റെ മാത്രം സിനിമ അല്ലല്ലോ. എന്നെപ്പോലെ ഒരുപാട് സ്ത്രീകള്‍ ഈ സിനിമ കാണില്ല.സിനിമ വിജയിക്കാം, പരാജയപ്പെടാം, എന്തായാലും മോഹന്‍ലാല്‍.......... ഇത് വേണ്ടായിരുന്നു,ഓ വേണ്ടാ അണ്ണാ. പീഡകന്റെ പടം നമുക്ക് വേണ്ടാ,ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയും ഇനി ലൈഫ് ല്‍ കാണില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്,വെറുപ്പ് തന്നെയാണ് എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.

Tags:    

Similar News