കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; രേഖകള്‍ ലഭിച്ചാല്‍ ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും; അവധി ആഘോഷത്തിന് പോയവരുടെ ദാരുണാന്ത്യത്തിന്റെ നടുക്കത്തില്‍ ഖത്തറിലെ മലയാളി പ്രവാസികള്‍

കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

Update: 2025-06-11 02:11 GMT

നെയ്‌റോബി: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. മറ്റു രേഖകള്‍ കൂടി ലഭ്യമാകുന്ന മുറയ്ക്ക് ഇന്നോ നാളെയോ തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. കെനിയയിലെ മലയാളി കൂട്ടായ്മകള്‍ ചേര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

അപകടത്തില്‍ ചിതറിയ യാത്രാ രേഖകള്‍ ഉള്‍പ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമകരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. ഖത്തറില്‍ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍, മകള്‍ ടൈറ , തൃശൂര്‍ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, മകള്‍, ഒന്നരവയസുകാരി റൂഹി മെഹ്റിന്‍. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 അംഗ സംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മലയാളികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ഹെല്‍പ്പ് ഡെസ്‌കിലേയ്ക്ക് 18004253939 (ടോള്‍ ഫ്രീ നമ്പര്‍,ഇന്ത്യയില്‍ നിന്നും), +91-8802012345 (മിസ്ഡ് കോള്‍, വിദേശത്തു നിന്നും) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

നോര്‍ക്ക റൂട്‌സ് വഴി ലോകകേരള സഭാംഗങ്ങള്‍ ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്‌റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോക കേരള സഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്)വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണിവര്‍. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്‌റൂറുവിലാണ് അപകടമുണ്ടായത്.

പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആന്‍, മകള്‍ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. റിയയുടെ ഭര്‍ത്താവ് ജോയലിനെയും മകന്‍ ട്രാവസിനേയും പരിക്കുകളോടെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കുറ്റിക്കാട്ട് ചാലില്‍ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്‌ന (29),ഒന്നര മാസം പ്രായമായ മകള്‍ റൂഹി മെഹറിന്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍ മുഹമ്മദ് ഹനീഫയ്ക്ക് ഗുരുതര പരിക്കേറ്റിറ്റുണ്ട്. ഇവരുടെ കുടുംബം ഏറെ വര്‍ഷങ്ങളായി ഖത്തറില്‍ ആണ് താമസം.

ഖത്തറില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന ഹനീഫ കഴിഞ്ഞമാസം ഉപ്പയുടെ ചികിത്സയ്ക്ക് വേണ്ടി അഞ്ച് ദിവസത്തെ ലീവിനായി നാട്ടില്‍ എത്തിയിരുന്നു. ബലിപെരുന്നാളിന്റെ അവധിയില്‍ ഖത്തറില്‍ നിന്നും ടൂറിന് പോയതായിരുന്നു മുഹമ്മദും കുടുംബവും. അപകട വാര്‍ത്തയറിഞ്ഞ് മുഹമ്മദിന്റെ സഹോദരി ഹെബ ഭര്‍ത്താവ് സുബൈര്‍, എന്നിവര്‍ ഖത്തറില്‍ നിന്നും കെനിയയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് മുഹമ്മദും കുടുംബവും ഒന്നിച്ച് വെങ്കിടങ്ങ് തൊയക്കാവില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടില്‍ എത്തിയിരുന്നു.

കെനിയയില്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായ ഗീത സോജി ഐസകിന്റെ മകന്‍ ഡോ. ജുവല്‍ കൊച്ചിയിലാണുള്ളത്. ആ വാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ജുവലിന് കഴിഞ്ഞിട്ടില്ല. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്ന് പിതാവും സഹോദരനും പറഞ്ഞതായി കൊച്ചിയിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ജുവല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവ സ്ഥലത്ത് തന്നെ അമ്മക്ക് ജീവന്‍ നഷ്ടമായി. പിതാവും സഹോദരനും പരിക്കേറ്റ് ആശുപത്രിയിലാണ്. സഹോദരന് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് അറിയിച്ചത്. തങ്ങള്‍ വളര്‍ന്നത് ഖത്തറിലാണ്. അവിടെ നിന്ന് ഒരാഴ്ചത്തെ യാത്രക്കാണ് അവര്‍ പുറപ്പെട്ടത്. എംബസിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പിതാവിന്റെ സഹോദരന്‍ എമര്‍ജന്‍സി വിസയെടുത്ത് കെനിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നും ജുവല്‍ പറഞ്ഞു.

ജൂണ്‍ ആറിന് ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തറില്‍ നിന്നും കെനിയയിലേക്ക് പോയ 28 പേര്‍ അടങ്ങിയ വിനോദയാത്രാസംഘമാണ് മധ്യ കെനിയയിലെ ന്യാന്‍ഡറുവ കൗണ്ടിയില്‍ അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. നയ്‌റോബിയില്‍ നിന്നും 200ഓളം കിലോമീറ്റര്‍ ദൂരെയാണ് സംഭവം.

കനത്ത മഴയില്‍ വിനോദ സഞ്ചാരികളുടെ ബസ് ന്യാന്‍ഡറുവ കൗണ്ടിയിലെ ഗിചാകയില്‍ ഒല്‍ജോറോ-നകുരു ഹൈവേയില്‍ നിയന്ത്രണംവിട്ട് തെന്നിനീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസിന്റെ മേല്‍കൂരകള്‍ തകര്‍ന്ന നിലയിലാണ് താഴെ പതിച്ചത്. ഖത്തറില്‍ നിന്നും പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ജൂണ്‍ ആറിനാണ് വിനോദയാത്രാ സംഘം ട്രാവല്‍ ഏജന്‍സിക്ക് കീഴില്‍ യാത്രതിരിച്ചത്. ബുധനാഴ്ച ദോഹയില്‍ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്.

Tags:    

Similar News