ഇറാന്റെ മിന്നലാക്രമണത്തില്‍ ഹൈഫയില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതോടെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലും നിലപാട് കടുപ്പിച്ച് ഇസ്രയേല്‍; ഇറാന് എതിരായ ആക്രമണം നിര്‍ത്തിവയ്ക്കില്ല; ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തീയായി പടരരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ടെഹ്റാനിലെ ഏംബസിയില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ച് ബ്രിട്ടന്‍

യുഎന്‍ സുരക്ഷാ കൗണ്‍സിലിലും നിലപാട് കടുപ്പിച്ച് ഇസ്രയേല്‍

Update: 2025-06-20 17:38 GMT

ജെറുസലേം: ജനീവയില്‍ നയതന്ത്ര ചര്‍ച്ച പുരോഗമിക്കുന്നതിനിടെ, ഇസ്രയേലില്‍ ഇറാന്റെ മിന്നലാക്രമണം. ടെല്‍ അവീവിലും ജറുസലമിലും വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈഫയില്‍ ആക്രമണത്തില്‍ 20 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 3 പേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാള്‍ 16 വയസുളള ആണ്‍കുട്ടിയാണ്. മറ്റുരണ്ടുപേര്‍ 40 കാരനും 54 കാരനും ആണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 20 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. കര്‍മിയേലിലെ ഒരു ഷെല്‍ട്ടറില്‍ 51 വയസ്സുള്ള സ്ത്രീ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലായി ആറ് മിസൈലുകളാണ് പതിച്ചത്. 39 മിസൈലുകളാണ് ഇറാന്‍ ആകെ അയച്ചതെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ടെഹ്റാനിലെ ഏംബസിയില്‍ നിന്ന് ജീവനക്കാരെ ബ്രിട്ടന്‍ പിന്‍വലിച്ചു. നേരത്തെ ഇസ്രയേലിലെ ഏംബസിയില്‍ നിന്നും കോണ്‍സുലേറ്റില്‍ നിന്നും ജീവനക്കാരുടെ കുടുംബാംഗങ്ങളെ യുകെ പിന്‍വലിച്ചിരുന്നു.

ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തീയായി പടരരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലോകത്തെ ഒരു പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സുരക്ഷാ സമിതിയുടെ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തീയായി ഈ സംഘര്‍ഷം പടരാം. ഇറാന്റെ ആണവ പദ്ധതിയാണ് പ്രതിസന്ധിയുടെ കാതലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍, വിശ്വാസത്തിന്റെ ഒരു വിടവുണ്ടെന്ന് നമ്മള്‍ അംഗീകരിക്കണം. ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വ്യക്തമാക്കി. ഇറാനെതിരെ ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ ജനങ്ങളോട് ആഹ്വാനവും ചെയ്തു.

അതേസമയം, സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടാല്‍, സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഇറാന്റെ യുഎന്‍ അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി.അമേരിക്കയുടെ ഇടപെടല്‍ അധിനിവേശമായി കണക്കാക്കുമെന്നും മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആപത്കരമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ സമിതി മേധാവി റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു. ബുഷെഹര്‍ ആണവ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നാല്‍ ടെഹ്‌റാന്‍ ജനതക്ക് അപകടം ചെയ്യും. സുരക്ഷ അനുകൂലമായാല്‍ ഇറാനിലെത്തി ആണവ നിലയങ്ങളുടെ പരിശോധന നടത്താന്‍ സന്നദ്ധമാണെന്നും ഗ്രോസി പറഞ്ഞു.

യുഎന്‍ രക്ഷാസമിതിയില്‍ ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചൈന ഉന്നയിച്ചത്. ഇറാന്റെ സുരക്ഷക്കും പരമാധികാരത്തിനും നേരെ അന്താരാഷ്ട്ര ചട്ടങ്ങള്‍ മറികടന്നുള്ള ആക്രമണമാണ് നടന്നത്. മേഖലയുടെ സുരക്ഷക്ക് ഇത് വന്‍ ഭീഷണിയാണെന്നും ചൈനീസ് പ്രതിനിധി പറഞ്ഞു.

ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ത്തിയായി.യുകെ, ഫ്രഞ്ച്, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചര്‍ച്ച നടത്തി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നയതന്ത്ര പരിഹാരം കാണാനുളള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ഡേവി ലാമി യോഗത്തിന് മുന്നോടിയായി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനെതിരെ സൈനിക നടപടി വേണമോ എന്ന് അടുത്ത രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കെ ഈ സമയപരിധി നിര്‍ണായകമായി തീര്‍ന്നിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ യൂറോപ്യന്‍ നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാംമി, അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ ലോര്‍ഡ് പീറ്റര്‍ മന്‍ഡല്‍സണ്‍ എന്നിവര്‍ മാര്‍ക്കോ റൂബിയോയുമായും വൈറ്റ് ഹൗസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായും മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞ രാത്രിയില്‍ വാഷിങ്ടണില്‍ വെച്ച് സംസാരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം അമേരിക്കയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനോട് ഇറാന്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാണെന്നും അതുകൊണ്ട് അവരുമായി നയതന്ത്ര ചര്‍ച്ചയ്ക്കില്ലെന്നുമാണ് യൂറോപ്പിലേക്ക് തിരിക്കും മുമ്പ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. 'ഈ കുറ്റകൃത്യത്തിലെ ഒരു പങ്കാളിയെന്ന നിലയില്‍ അമേരിക്കയുമായി ഞങ്ങള്‍ക്ക് ഒന്നും സംസാരിക്കാനില്ല', ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. ചര്‍ച്ചകള്‍ ആണവ, പ്രാദേശിക വിഷയങ്ങളെക്കുറിച്ചായിരിക്കും. ആവണ സമ്പുഷ്ടീകരണ പദ്ധതി പരിമിതപ്പെടുത്താന്‍ ഇറാന്‍ തയ്യാറാകുമെങ്കിലും പൂര്‍ണ്ണമായും അതില്‍ നിന്ന് പിന്മാറില്ലെന്നും ഇറാന്‍ നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടും ഇറാന്‍ സ്വീകരിച്ചിട്ടുണ്ട്.

റഷ്യയുടെ മുന്നറിയിപ്പ്

പശ്ചിമേഷ്യ യുദ്ധത്തിന്റെയും അസ്ഥിരതയുടെയും അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ യുദ്ധത്തിന് പുറപ്പെടരുതെന്ന് റഷ്യ കഴിഞ്ഞ ദിവസം ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാനെ ആക്രമിക്കാനുളള പദ്ധതിയില്‍ നിന്ന് ട്രംപ് പിന്നോക്കം പോയെന്നാണ് കരുതപ്പെടുന്നത്. ഇറാനിലെ ഫോര്‍ദോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം തകര്‍ക്കാന്‍ ആണവ ആക്രമണം അല്ലാതെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് ഫോര്‍ദോയെ തകര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇസ്രയേലിന്റെ യുദ്ധത്തില്‍ പങ്കാളിയാകുന്നതില്‍ അര്‍ഥമുള്ളെന്നും ട്രംപ് തന്റെ പ്രതിരോധ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. എന്തായാലും തല്‍ക്കാലം നയതന്ത്ര പരിഹാരത്തിനാണ് മുന്‍കൈ.

Tags:    

Similar News