സൈനികാഭ്യാസം നടന്ന ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചു ഇറാന്‍; നീക്കം അമേരിക്കയുമായി നിര്‍ണായക ചര്‍ച്ച നടക്കുന്നതിനിടെ; ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന കടലിടുക്കിലെ സൈനികാഭ്യാസത്തില്‍ ലോകത്തിന് ആശങ്ക; യു.എസുമായി കരാറിലേക്കുള്ള വഴി തുറന്നതായി ജനീവാ ചര്‍ച്ചക്ക് ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി

സൈനികാഭ്യാസം നടന്ന ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചു ഇറാന്‍

Update: 2026-02-18 01:07 GMT

ടെഹ്‌റാന്‍: അമേരിക്കയുമായി ജനീവയില്‍ നിര്‍ണ്ണായകമായ ആണവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ അപ്രതീക്ഷിത സൈനികാഭ്യാസം നടത്തി ഇറാന്‍. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ്സ് കടലിടുക്കിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായും സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജലപാതയുടെ ചില ഭാഗങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്രതീക്ഷിതമായി ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ നീക്കം ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

ഇറാന്റെ തീരപ്രദേശങ്ങളില്‍ നിന്നും കപ്പലുകളില്‍ നിന്നും വിക്ഷേപിച്ച മിസൈലുകള്‍ ഹോര്‍മുസ് കടലിടുക്കിലെ നിശ്ചിത ലക്ഷ്യങ്ങളില്‍ കൃത്യമായി പതിച്ചുവെന്ന് ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മണിക്കൂറുകളോളം ഹോര്‍മുസ് കടലിടുക്കിന്റെ ചില ഭാഗങ്ങള്‍ ഷിപ്പിംഗ് സുരക്ഷ കണക്കിലെടുത്ത് അടച്ചിട്ടു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ജനീവയില്‍ ഒമാന്റെ മധ്യസ്ഥതയില്‍ ഒമാനി അംബാസഡറുടെ വസതിയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും അമേരിക്കയുടെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നര്‍ എന്നിവരും തമ്മില്‍ പരോക്ഷ ചര്‍ച്ചകളാണ് നടന്നത്.

ചര്‍ച്ചകള്‍ അല്പം കൂടി ക്രിയാത്മകമായിരുന്നെന്നും പൊതുവായ ചില തത്വങ്ങളില്‍ ധാരണയായെന്നും അബ്ബാസ് അരഗ്ചി വ്യക്തമാക്കി. എങ്കിലും ഉടന്‍ ഒരു കരാറിലെത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം നടത്തുമെന്ന സൂചന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിട്ടുണ്ട്. ഇതിനു മറുപടിയെന്നോണമാണ് ഹോര്‍മുസിലെ സൈനികാഭ്യാസം. യുദ്ധക്കപ്പലുകള്‍ അപകടകാരികളാണ്, എന്നാല്‍ അവയെ കടലിന്റെ ആഴങ്ങളിലേക്ക് താഴ്ത്താന്‍ കഴിയുന്ന ആയുധങ്ങള്‍ അതിലും അപകടകാരികളാണ്' എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കി.

ഇതാദ്യമായാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത്. ഇറാനിലെ ഭരണവിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെയും ട്രംപ് രംഗത്തുവന്നിരുന്നു. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നായിരുന്നു ഇറാന്റെ മറുപടി. അതേസമയം ട്രംപിന് ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. മൂന്നു എക്‌സ് പോസ്റ്റുകളിലായി യു.എസ് സൈന്യത്തിനും ട്രംപിനുമാണ് ഖമനയിയുടെ ഭീഷണി. ഒമാനില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ജനീവയില്‍ നടക്കുന്നത്. ഇറാന്‍ യു.എസുമായി കരാറിലെത്താന്‍ താല്‍പര്യപ്പെടുന്നുണ്ട് എന്നാണ് ചര്‍ച്ചയ്ക്ക് മുന്‍പായി ട്രംപ് പറഞ്ഞത്. എന്നാല്‍ നേര്‍വിപരീതമാണ് ഖമനയിയുടെ നിലപാട്.

ട്രംപിന്റെ മുന്‍ വാക്കുകളെ ആധാരമാക്കിയാണ് ഖമനയി ട്രംപിനെ നേരിട്ട് വെല്ലുവിളിക്കുന്നത്. ''47 വര്‍ഷമായി ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് യു.എസ് പ്രസിഡന്റ് പറഞ്ഞത്. അത് നല്ലൊരു കുറ്റസമ്മതമാണ്. ഞാന്‍ പറയുന്നു, നിങ്ങള്‍ക്കും ഇതിന് സാധിക്കില്ല'' എന്നാണ് ഒറു പോസ്റ്റ്. യു.എസ് സൈനിക ശക്തിയെ കുറച്ചു കാണിക്കുന്നതാണ് മറ്റൊരു പോസ്റ്റ്. ഇത് ഇങ്ങനെ,

''ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം തങ്ങളുടേതെന്ന് യു.എസ് പ്രസിഡന്റ് ആവര്‍ത്തിച്ചു പറയുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശേഷിക്കും ചിലപ്പോള്‍ കഠിനമായ പ്രഹരമേല്‍ക്കാം, അതിനുശേഷം അവര്‍ക്ക് വീണ്ടും എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല'' എന്നാണ് ഖമനയിയുടെ വാക്കുകള്‍.

യു.എസിന്റെ നാവിക വിന്യാസത്തെ പറ്റിയാണ് ഖമനയിയുടെ മൂന്നാമത്തെ പോസ്റ്റ്. യു.എസിന്റെ യുദ്ധകപ്പലുകളെ മുക്കാന്‍ സാധിക്കുന്ന ആയുധം കയ്യിലുണ്ടെന്ന ധ്വനിയാണ് പോസ്റ്റിലുള്ളത്. 'ഇറാനിലേക്ക് യുദ്ധകപ്പല്‍ അയച്ചു എന്നാണ് അമേരിക്ക പറഞ്ഞു കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും, യുദ്ധക്കപ്പല്‍ എന്നത് അപകടകരമായ സൈനിക സന്നാഹം തന്നെയാണ്. യുദ്ധക്കപ്പലിനെ അടിത്തട്ടിലേക്ക് അയക്കാന്‍ ശേഷിയുള്ള ആയുധമാണ് അതിനേക്കാള്‍ അപകടകാരി', എന്നാണ് എഴുതിയിരിക്കുന്നത്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ രണ്ട് യു.എസ് വിമാനവാഹിനി കപ്പലുകളാണ് യു.എസ് പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുന്നത്. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പ്രകാരം പശ്ചിമേഷ്യയിലെത്തിയ യുഎസ്എസ് എബ്രഹാം ലിങ്കന്‍ ഇറാന് സമീപത്തായുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ആഴ്ചകള്‍ക്കുള്ളില്‍ പശ്ചിമേഷ്യയിലെത്തും. യു.എസിന്റെ സൈനിക് വിന്യാസത്തിന് തിരിച്ചടിയായി ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ സൈനിക അഭ്യാസം നടത്തുകയാണ്.

Tags:    

Similar News