സംഘര്‍ഷം മുറുകുന്ന മുറക്ക് റഷ്യയും ഇറാനും കൊറിയയും ഏത് നിമിഷവും ആക്രമിച്ചേക്കും; യുദ്ധത്തിന് തയ്യാറെടുത്ത് ബ്രിട്ടന്‍; അണ്വായുധ വാഹക ശേഷിയുള്ള 12 ന്യൂ ജെന്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങി സേനയെ ഒരുക്കാന്‍ ഉത്തരവിട്ട പ്രധാനമന്ത്രി; യുകെ കൂടുതല്‍ പ്രതിരോധ കരുതലിലേക്ക്

Update: 2025-06-25 02:23 GMT

ലണ്ടന്‍: അനവധി വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്നത്തേതുപോലെ ഒരു യുദ്ധ സമാനമായ സാഹചര്യത്തില്‍, ബ്രിട്ടന്റെ മണ്ണില്‍ തന്നെ ഉണ്ടായേക്കാവുന്ന നേരിട്ടുള്ള ഒരു ആക്രമണത്തെ പ്രതിരോധിക്കാന്‍ സജീവമായി തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായവരുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടല്‍ ഉണ്ടായേക്കാവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ബ്രിട്ടന്‍ കടന്നു പോകുന്നതെന്ന് ഇന്നലെ പ്രസിദ്ധീകരിച്ച ദേശീയ സുരക്ഷാ നയത്തില്‍ പറയുന്നു. യു കെയ്ക്ക് എതിരെ നടന്ന റഷ്യന്‍ സൈബര്‍ ആക്രമണങ്ങളെയും ബ്രിട്ടന്റെ മണ്ണില്‍ ഇറാന്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെയും അത് എടുത്തു പറയുന്നുണ്ട്. ഒപ്പം, ഭാവിയില്‍ ഒരു സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് കാര്യങ്ങളും അതില്‍ പരാമര്‍ശിക്കുന്നുണ്ട്.

ബ്രിട്ടന്റെ ഊര്‍ജ്ജ വിതരണ ശൃംഖലയില്‍ ഉണ്ടാകുന്ന തടസ്സങ്ങളോട് അതിവേഗം പ്രതികരിക്കാന്‍ തയ്യാറാവുക എന്നതാണ് അതിലൊന്ന്. ബ്രിട്ടനെ സ്വന്തം മണ്ണിലും വിദേശത്തും ഒരുപോലെ സംരക്ഷിക്കുക എന്നതാണ് പുതിയ സുരക്ഷാ തന്ത്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. അതുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുമ്‌ന് പ്രതിരോധത്തിലും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനും അത് നിഷ്‌കര്‍ഷിക്കുന്നു. കൂടെക്കൂടെ, ഗുരുതരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ബ്രിട്ടന്‍ ഇരയാവുകയാണെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഓര്‍മ്മിപ്പിച്ചു. ഏതാണ്ട് ദിനംപ്രതിയെന്നോണം ഭീഷണികളും നേരിടുകയാണ്.

ഹേഗില്‍, നാറ്റോ ഉച്ചകോടി വേദിയില്‍ സ്‌കൈ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ഭീഷണികള്‍ക്കെതിരെ കരുതല്‍ എടുക്കേണ്ടതുണ്ട്, എടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും റഷ്യ, ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളാണ് സുരക്ഷാ നയ രേഖയില്‍ പരാമര്‍ശിക്കുന്നതെങ്കിലും, ഒരു ആഗോള ശക്തി എന്ന നിലയില്‍ ചൈനയില്‍ നിന്നുള്ള വെല്ലുവിളികളെ കുറിച്ചും ചില പരാമര്‍ശങ്ങള്‍ ഉണ്ട്. സമൂഹത്തിലെ ഓരോ ഘടകങ്ങളും, യു കെയെ സംരക്ഷിക്കുന്നതിനായി ഒരു കൂട്ടായ ദേശീയ പരിശ്രമമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ ഇടപെടലുകള്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തെ വലച്ചു കൊണ്ടിരിക്കുകയും തീവ്രവാദം കൂടുതല്‍ ശക്തമാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ ഓരോ പൗരനും രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ സജീവമായി ശ്രദ്ധിക്കണമെന്നായിരുന്നു ക്യാബിനറ്റ് ഓഫീസ് മന്ത്രി പാറ്റ് മെക്ഫഡെന്‍ എം പിമാരോട് പറഞ്ഞത്. ജനപ്രതിനിധി സഭയില്‍ നയരേഖ പ്രസിദ്ധപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ സാധ്യമായ ഭീഷണികള്‍ക്കെതിരെ കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആണവായുധം വഹിക്കാന്‍ കഴിവുള്ള 12 ഫൈറ്റര്‍ ജെറ്റുകള്‍ കൂടി വാങ്ങാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുകയാണ്. ഇക്കാര്യം സര്‍ കീര്‍ സ്റ്റാര്‍മര്‍ ഇന്ന് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. പരമ്പരാഗത ആയുധങ്ങള്‍ കൂടി വഹിക്കാന്‍ കഴിയുന്ന എഫ് 35 എ വിമാനങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. എന്നതില്‍ സംശയമില്ല. ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ വെച്ചു തന്നെ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രഖ്യാപിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

ആണവായുധ മേഖലയില്‍ ബ്രിട്ടനെശക്തിപ്പെടുത്തുക എന്നതിനു പുറമെ, നാറ്റോയുടെ ആണവ വ്യോമവ്യൂഹത്തില്‍ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുക എന്നതുകൂടി ഒരു ലക്ഷ്യമാണ്. ആണവ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറെ കാത്തിരുന്ന റോയല്‍ എയര്‍ഫോഴ്സിന് വലിയൊരു അനുഗ്രഹമാന് ഈ തീരുമാനം. ശീതയുദ്ധത്തിനു ശേഷം എയര്‍ഫോഴ്സ് ആണവായുധങ്ങളില്‍ നിന്നും ഏറെക്കുറെ വിട്ടു നില്‍ക്കുകയായിരുന്നു. റോയല്‍ നേവിയുടെ അന്തര്‍വാഹിനികളായിരുന്നു പ്രധാനമായും ബ്രിട്ടീഷാണവായുധങ്ങള്‍ വഹിച്ചിരുന്നത്.

ഉടനടി 12 ജെറ്റുകളായിരിക്കും വാങ്ങുക. എന്നാല്‍, വരും വര്‍ഷങ്ങളിലായി മൊത്തം 138 എഫ് 35 കള്‍ വാങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് ബ്രിട്ടനില്‍ ഏകദേശം 20,000 തൊഴിലവസരങ്ങള്‍ ഉണ്ടാക്കും എന്ന് കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് സൈനിക സ്ഥാപനങ്ങളായ ബി എ ഇ സിസ്റ്റംസ്, കൊബാം എന്നിവയും റോള്‍സ് റോയ്‌സും എഫ് 35 ന്റെ നിര്‍മ്മാണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിമാനം നിര്‍മ്മിക്കുന്നത് അമേരിക്കന്‍ സ്ഥാപനമായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ആണെങ്കിലും അതിന്റെ ഭാഗങ്ങളില്‍ 15 ശതമാനത്തോളം നിര്‍മ്മിക്കുന്നത് ബ്രിട്ടനിലാണ്.

Tags:    

Similar News