'സ്‌കൂള്‍ കാലത്ത് തന്നെ ജിംനാസ്റ്റിക്സ് പരിശീലിച്ചിരുന്നു; പാതിരാത്രി വിളിച്ചുണര്‍ത്തിയാലും സമ്മള്‍ സോള്‍ട്ട് ചെയ്യും'; ലീഡ്സ് ടെസ്റ്റിലെ സെഞ്ച്വറി സെലിബ്രേഷനെ കുറിച്ച് മനസ്സ് തുറന്ന് ഋഷഭ് പന്ത്

ലീഡ്സ് ടെസ്റ്റിലെ സെഞ്ച്വറി സെലിബ്രേഷനെ കുറിച്ച് മനസ്സ് തുറന്ന് ഋഷഭ് പന്ത്

Update: 2025-06-22 13:03 GMT

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറി നേട്ടം 'സമ്മര്‍ സോള്‍ട്ട്' ചെയ്ത് ആഘോഷിച്ച ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ ദൃശ്യം ഏറെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം ഷോയബ് ബഷീറിന്റെ പന്ത് സിക്സറിന് തൂക്കിയാണ് പന്ത് സെഞ്ചുറി തികച്ചത്. ഇതിനു പിന്നാലെയായിരുന്നു സമ്മര്‍സോള്‍ട്ട് ചെയ്ത് പന്ത് സെഞ്ചുറി ആഘോഷിച്ചത്. മൂന്ന് സെലിബ്രേഷനുകളാണ് മനസില്‍ ഉണ്ടായിരുന്നതെന്നും അതില്‍ ഏറ്റവും പ്രിയപ്പെട്ടത്  തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പന്ത് പറയുന്നു.

വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കെ ഷൊഐബ് ബഷീറിനെ സിക്സര്‍ പറത്തിയാണ് പന്ത് മൂന്നക്കം തികച്ചത്. 146 പന്തില്‍ ഏഴാം ടെസ്റ്റ് സെഞ്ച്വറിയിലെത്തിയ പന്ത് പതിവുപോലെ സമ്മര്‍ സോള്‍ട്ട് അടിച്ചായിരുന്നു സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. സെഞ്ച്വറിക്ക് ശേഷം പന്ത് നടത്തിയ സെലിബ്രേഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ആക്രോബാറ്റിക്ക് രീതിയില്‍ മൈതാനത്ത് മലക്കം മറിഞ്ഞായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ ആഘോഷം. ആ വൈറല്‍ സെലിബ്രേഷന് പിന്നിലെ കാരണം തുറന്നുപറയുകയാണിപ്പോള്‍ പന്ത്.

മൂന്നാം ദിവസത്തെ മത്സരത്തിന് മുമ്പ് സോണി സ്പോര്‍ട്സില്‍ ചേതേശ്വര്‍ പൂജാരയോട് സംസാരിച്ച പന്ത്, സ്‌കൂള്‍ കാലം മുതല്‍ തന്നെ താന്‍ സമ്മര്‍ സോള്‍ട്ട് പരിശീലിച്ചിരുന്നതായി പറഞ്ഞു. 2022ല്‍ ഉണ്ടായ റോഡപകടത്തിന് ശേഷം ആ കഴിവ് വീണ്ടെടുക്കാന്‍ വളരെയധികം പരിശ്രമിക്കേണ്ടിവന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

'എന്റെ മനസ്സില്‍ മൂന്ന് സെലിബ്രേഷനുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് 'ബാറ്റ് സംസാരിക്കട്ടെ' എന്നതായിരുന്നു. പിന്നെ എന്റെ സ്വന്തം സെലിബ്രേഷന്‍ തന്നെ ചെയ്യാമെന്ന് കരുതി. കുട്ടിക്കാലം മുതല്‍ ഞാന്‍ സമ്മര്‍ സോള്‍ട്ട് ചെയ്തു വരുന്നതാണ്. ,' പന്ത് സോണി സ്പോര്‍ട്സിനോട് പറഞ്ഞു.

'സ്‌കൂള്‍ കാലത്ത് തന്നെ ജിംനാസ്റ്റിക്സ് പരിശീലിച്ചിരുന്നതിനാല്‍ എനിക്ക് അത് വളരെ പരിചിതമാണ്. അര്‍ധ രാത്രിയില്‍ വിളിച്ചുണര്‍ത്തി നിങ്ങളെന്നോട് ചെയ്യാന്‍ പറഞ്ഞാല്‍ ഞാനത് ചെയ്യും. അപകടത്തിന് ശേഷം അത് വീണ്ടും പഠിച്ചെടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. കഠിനാധ്വാനം ചെയ്തു. എനിക്കതിപ്പോള്‍ ഏറെ എളുപ്പമാണ്', അദ്ദേഹം പറഞ്ഞു.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സെഞ്ച്വറി നേടിയ ശേഷവും പന്ത് സമാനമായ സെലിബ്രേഷന്‍ നടത്തിയിരുന്നു. 146 പന്തിലാണ് ഹെഡിങ്‌ലിയില്‍ പന്ത് സെഞ്ച്വറി കുറിച്ചത്. 178 പന്തില്‍ 12 ഫോറും ആറ് സിക്‌സും സഹിതം 134 റണ്‍സടിച്ച പന്തിനെ ജോഷ് ടങ്ങ് കൂടാരം കയറ്റി.

Tags:    

Similar News