ഈ പിച്ചില്‍ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീര്‍ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണ്; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്

ഈ പിച്ചില്‍ എനിക്കും വിക്കറ്റ് കിട്ടും

Update: 2025-11-18 07:12 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്ത പിച്ചിനെക്കുറിച്ചുള്ള ഗൗതം ഗംഭീറിന്റെ വിലയിരുത്തലിനെയും ബാറ്റര്‍മാര്‍ക്ക് അത് നേരിടാനുള്ള സാങ്കേതികതയില്ലെന്ന അദ്ദേഹത്തിന്റെ ആരോപണത്തെയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാനുമായ ക്രിസ് ശ്രീകാന്തിന്റെ വിമര്‍ശനം. ഈഡന്‍ ഗാര്‍ഡന്‍സ് പിച്ചിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആരാധകരും വിദഗ്ധരും വിമര്‍ശനം ഉന്നയിച്ചതോടെ, മത്സരം രണ്ടര ദിവസത്തിനുള്ളില്‍ അവസാനിച്ചു. എന്നിരുന്നാലും, മത്സരത്തിനു ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍, ഇന്ത്യ ആഗ്രഹിച്ച വിക്കറ്റ് തെന്നയായിരുന്നെന്ന് ഗംഭീര്‍ പ്രസ്താവിക്കുകയും ക്യുറേറ്ററെ ന്യായീകരിക്കുകയും ചെയ്തു.

ഗംഭീറിന്റെ അഭിപ്രായങ്ങളോട് ശ്രീകാന്ത് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. തെംബ ബവുമ ഒഴികെയുള്ള എല്ലാ ബാറ്റര്‍മാരും റണ്‍ നേടാന്‍ പാടുപെടുന്ന ഒരു പിച്ചില്‍ കളിക്കാര്‍ക്ക് എങ്ങനെ കളിക്കാന്‍ കഴിയുമെന്ന് ചോദിച്ചു. ആരും മോശക്കാരല്ലെന്നും മികച്ച സാങ്കേതിക തികവ് കാണിക്കണമെന്നും ഗംഭീര്‍ പറഞ്ഞതില്‍നിന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത്തരമൊരു വിക്കറ്റില്‍ നിങ്ങള്‍ക്ക് എങ്ങനെ കളിക്കാന്‍ കഴിയും? പല ബാറ്റര്‍മാരും പ്രതിരോധിക്കാന്‍ ശ്രമിച്ചു, സ്ലിപ്പിലോ എല്‍ബിഡബ്ല്യുവിലോ പുറത്തായി.

സത്യം പറഞ്ഞാല്‍, ദക്ഷിണാഫ്രിക്ക ശക്തമായ ബാറ്റിങ് ലൈനപ്പോ ശക്തമായ ടീമോ അല്ല. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്രയും മോശം വിക്കറ്റുകളില്‍ തുടരുകയും കളിക്കാരുടെ സാങ്കേതികതയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത്? ഇത് ശരിയല്ല. നിങ്ങള്‍ ആരായാലും, ഈ വിക്കറ്റില്‍ നിങ്ങള്‍ക്ക് എങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയും? ബവുമ അതിജീവിച്ചു, ഒരു കളിക്കാരന്‍ മാത്രമാണ് അതിജീവിച്ചത്.'

ഗംഭീര്‍ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണെന്ന് ശ്രീകാന്ത് പറഞ്ഞു.ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകള്‍ക്കെതിരെ ഇന്ത്യ ശക്തമായ ടീമുകളെ കളത്തിലിറക്കിയിട്ടും ടേണിങ് പിച്ചുകള്‍ വേണമെന്ന് ആവശ്യപ്പെടുന്നതിലെ തുടര്‍ച്ചയായ തെറ്റുകളില്‍ നിന്ന് ടീം മാനേജ്‌മെന്റ് പഠിക്കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ആദ്യ ദിവസം മുതല്‍ പന്ത് തിരിയുകയാണ്. വര്‍ഷങ്ങളായി ഇത് തുടരുകയാണ് എന്നിട്ടും തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ല. ഈ വിക്കറ്റ് ശരിയല്ല, ഈ പിച്ചില്‍ ഞാന്‍ സ്റ്റമ്പ് ടു സ്റ്റമ്പ് ബൗള്‍ ചെയ്താലും എനിക്ക് ഇപ്പോഴും ഒരു വിക്കറ്റ് ലഭിക്കും, ശ്രീകാന്ത് പറഞ്ഞു.

'ഇതൊരു മോശം പിച്ചാണ്. ഇത്രയും മോശം പിച്ചില്‍ നിങ്ങള്‍ സ്വയം പരീക്ഷിക്കണമെന്ന് പറയാനാവില്ല. രണ്ട് ടീമുകളും കൂടുതല്‍ റണ്‍സ് നേടുന്നില്ലെങ്കില്‍, അത് എങ്ങനെ ഒരു നല്ല വിക്കറ്റാകും? അവര്‍ അസംബന്ധം പറയുകയാണ്. എല്ലാവരും ബുദ്ധിമുട്ടുന്നു. രണ്ട് ടീമുകളും ബുദ്ധിമുട്ടുകയായിരുന്നു. അവര്‍ സമ്മര്‍ദ്ദത്തിലാണോ അല്ലയോ, എനിക്കറിയില്ല, പക്ഷേ ഇന്ത്യ ഇപ്പോള്‍ സമ്മര്‍ദത്തിലാണ്.നവംബര്‍ 22 ന് ആരംഭിക്കുന്ന ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരസ്പരം നേരിടും.

Tags:    

Similar News