ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍; 12 ദിവസം നീണ്ട ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇറാന് ധാര്‍മ്മിക പിന്തുണയും ഐക്യസന്ദേശവും ഇന്ത്യ നല്‍കി; ഇന്ത്യന്‍ ജനതയ്ക്കും രാഷ്ട്രീയക്കാര്‍ക്കും നന്ദി പറഞ്ഞ് ഇറാന്‍ എംബസി; യുദ്ധാനന്തരം ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇറാന്‍; ഉപരോധങ്ങളില്‍ യുഎസ് ഇളവു വരുത്തിയാല്‍ ഇന്ത്യക്ക് ഗുണകരമാകും

ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍

Update: 2025-06-26 04:53 GMT

ടെഹ്‌റാന്‍: യുദ്ധകാലങ്ങൡ ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു ഇറാന്‍. കുലീനമായ, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ജനങ്ങളുള്ള ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍ വ്യക്തമാക്കി. 12 ദിവസം നീണ്ട ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇറാന് ധാര്‍മ്മിക പിന്തുണയും ഐക്യസന്ദേശവും ഇന്ത്യ നല്‍കിയിരുന്നുവെന്ന് ഇറാന്‍ എംബസി പറഞ്ഞു. യുദ്ധത്തില്‍ ഇറാന്‍ ഇസ്രയേലിനും യുഎസിനും എതിരെ വിജയം നേടിയെന്നും ഇറാന്‍ എംബസി അറിയിച്ചു.

യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചതായും ദല്‍ഹിയിലെ ഇറാന്‍ എംബസി അവകാശപ്പെട്ടു. ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും ഇറാന്‍ എംബസി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ നന്ദി പറഞ്ഞു. ഇറാനൊപ്പം മുഴുവന്‍ ഇന്ത്യക്കാരും നിലകൊണ്ടതിനും പിന്തുണ പ്രഖ്യാപിച്ചതിനും ഇറാന്‍ എംബസി നന്ദി പറഞ്ഞു. യുദ്ധത്തിന്റെ നാളുകളില്‍ പ്രധാനമന്ത്രി മോദി ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് പെസഷ്‌കിയനെ ആശങ്ക അറിയിച്ചിരുന്നു. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വരാന്‍ ഇറാന്‍ വ്യോമപാത വരെ തുറന്നുകൊടുത്തിരുന്നു.

'സയണിസ്റ്റ് ഭരണകൂടത്തിന്റെയും അമേരിക്കയുടെയും സൈനിക ആക്രമണത്തിനെതിരെ ഇറാന്‍ രാഷ്ട്രം നേടിയ വിജയത്തില്‍, ന്യൂഡല്‍ഹിയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എംബസി, ഇന്ത്യയിലെ എല്ലാ മാന്യരും സ്വാതന്ത്ര്യസ്‌നേഹികളുമായ ജനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു - ബഹുമാന്യരായ പൗരന്മാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ബഹുമാന്യരായ പാര്‍ലമെന്റ് അംഗങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, മത-ആത്മീയ നേതാക്കള്‍, സര്‍വകലാശാലാ പ്രൊഫസര്‍മാര്‍, മാധ്യമ അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സമീപ ദിവസങ്ങളിലും വിവിധ രൂപങ്ങളിലും മഹത്തായ രാഷ്ട്രമായ ഇറാനോടൊപ്പം ഉറച്ചുനിന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടെ,' ഇറാനിയന്‍ എംബസി ബുധനാഴ്ച എക്‌സില്‍ പോസ്റ്റ് ചെയ്തു.

യുദ്ധാനന്തരം ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടാനാണ് സാധിയതയുള്ളത്. ഇറാനെതിരായ ഉപരോധങ്ങളില്‍ യുഎസ് ഇളവു വരുത്തിയാല്‍ അതും ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് സൂചന. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. 45 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ വിശദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷകരായ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐഎഇഎ) സഹകരണം അവസാനിപ്പിക്കാനുള്ള ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. പരമോന്നത സുരക്ഷാ കൗണ്‍സിലാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്. സമാധാനാവശ്യത്തിനുള്ള ആണവപദ്ധതി തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. നിലയങ്ങളിലെ ഐഎഇഎ നിരീക്ഷണക്യാമറകള്‍ ഒഴിവാക്കും. ആണവകേന്ദ്രങ്ങളിലെ പരിശോധനകളും അനുവദിക്കില്ല. ഇറാന്‍ അണുബോംബ് ഉണ്ടാക്കാന്‍ തയാറെടുക്കുന്നുവെന്നാരോപിച്ച് ഈ മാസം ഐഎഇഎ പ്രമേയം പാസാക്കിയിരുന്നു. തുടര്‍ന്നാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്.

ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യ ദിവസം തന്നെ ഇറാന് നഷ്ടമായത് സൈനിക നേതൃത്വത്തിലെ ഒട്ടേറെ ഉന്നതരേയും രാജ്യത്തെ പ്രമുഖരായ ആണവ ശാസ്ത്രജ്ഞരെയുമാണ്. തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായത്തോടെയാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതും ഉന്നതരെ വകവരുത്തിയതും. ഇതിന് പിന്നാലെ ഇറാന്‍ രാജ്യത്തിനകത്തുള്ള ഇസ്രയേലി ചാരന്മാരെ കണ്ടെത്തുന്നതിനുള്ള വ്യാപക നടപടി സ്വീകരിച്ചിരുന്നു. 12 ദിവസത്തെ യുദ്ധത്തിനിടയില്‍ ഇസ്രായേലിന്റെ ചാര ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്ന 700-ലധികം പേരെയാണ് ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ ചാരവൃത്തി ആരോപണത്തില്‍ അറസ്റ്റിലായ മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായും ഇറാന്‍ അറിയിച്ചു. ഇദ്രിസ് അലി, ആസാദ് ഷോജായ്, റസൂല്‍ അഹമ്മദ് റസൂല്‍ എന്നീ പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇസ്രയേലുമായുള്ള സഹകരണം, കൊലപാതകങ്ങള്‍ നടത്താനായി രാജ്യത്തേക്ക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ന് രാവിലെ ഇവരുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ അറിയിച്ചു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് ഈ നടപടി.

തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലാണ് വധശിക്ഷകള്‍ നടന്നതെന്നും ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 13-ന് ഇസ്രയേല്‍ ആരംഭിച്ച ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ആരംഭിച്ച സൈനിക നടപടിക്ക് മൊസാദിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഡ്രോണുകള്‍ വിക്ഷേപിക്കാനുള്ള താവളങ്ങള്‍ വരെ ഇറാനിലെ ചാരന്മാര്‍ മൊസാദിന് ഒരുക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News