തരൂരിന്റെ തോളില്‍ കൈയ്യിട്ട് കൂളായി സൗഹൃദം പറയുന്ന കെസി; ആ സ്‌നേഹത്തെ ചേര്‍ത്തു പിടിച്ച് തരൂരും; ലക്ഷ്യയില്‍ ആദ്യ നിരയില്‍ ഒരുമിച്ചിരുന്നവര്‍ പുറത്തിറങ്ങി അണികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് 'ഐക്യ സന്ദേശം'; യുദ്ധത്തിന് തയ്യാറാണെന്ന് കെസിയെ അറിയിച്ച് തരൂരും; സുല്‍ത്താന്‍ ബത്തേരിയില്‍ 'സുല്‍ത്താന്മാരുടെ സ്‌നേഹ സംഗമം'! ഞെട്ടിത്തരിച്ച് കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാര്‍

Update: 2026-01-05 07:33 GMT

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസിന്റെ ലക്ഷ്യ സമിറ്റില്‍ അവര്‍ ഒരുമിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രണ്ടു വഴിക്ക് സഞ്ചരിച്ചവരാണ് ശശി തരൂരും കെസി വേണുഗോപാലും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗമാണ് തരൂര്‍. എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍. ഈ രണ്ടു പേരും രണ്ടു വഴിക്ക് പോയത് കേരളത്തിലെ കോണ്‍ഗ്രസിന് വിനയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ അകല്‍ച്ചയില്ലെന്ന സന്ദേശം നല്‍കുകയാണ് കെസി വേണുഗോപാല്‍. ബത്തേരിയിലെ പാര്‍ട്ടി വേദിയില്‍ ഒരുമിച്ചിരിക്കുന്ന തരൂരും കെസിയും പരസ്യമായി തന്നെ സൗഹൃദവും പങ്കിട്ടു. കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാരെ ഞെട്ടിക്കുന്ന തരത്തിലാണ് തരൂരും കെസിയും ചര്‍ച്ചകളും ഇടപെടലും നടത്തുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസില്‍ തരൂര്‍ പ്രധാനിയാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. എല്ലാ പാര്‍ട്ടി വേദികളിലും ഇനി തരൂര്‍ സജീവ സാന്നിധ്യമാകും. അതിനിടെ തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രചരണമുണ്ട്. നേമത്ത് തരൂര്‍ ജയിക്കുകയും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുകയും ചെയ്താല്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യവും ഉയരും. പക്ഷേ അതൊന്നും കൂസാക്കാതെ 'യുദ്ധത്തിന്' ഇറങ്ങാന്‍ തയ്യാറാണെന്ന് കെസിയെ തരൂര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെസിയും തരൂരിന്റെ പ്രസക്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ഒരുമിച്ച് നിന്നാല്‍ മാത്രമേ മുന്നോട്ടു പോകാനാകുമെന്ന സന്ദേശമാണ് തോളില്‍ കൈയ്യിടലിലൂടെ കെസിയും നല്‍കുന്നത്. കെസിയുടെ ഈ സൗഹൃദ ഇടപെടലിനെ അതേ സെന്‍സില്‍ പ്രതികരിച്ച് കോണ്‍ഗ്രസിനൊപ്പം ഉണ്ടാകുമെന്ന് തരൂരും പറഞ്ഞു വയ്ക്കുന്നു.

കേരളത്തില്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി ദേശീയതലത്തിലെ മുഴുവന്‍ തിരക്കുകളും മാറ്റിവെച്ച് കെസിയും തരൂരും രണ്ടു ദിവസത്തെ ക്യാമ്പില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി എന്ന തലത്തില്‍ കെസിയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തവുമുണ്ട്. കൂടാതെ ദക്ഷിണ,മധ്യ,ഉത്തരമേഖലകള്‍ തിരിച്ച് നടന്ന സംഘടനാ ചര്‍ച്ചകളിലും കെസി പങ്കാളിയായി വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട കര്‍മ്മ പരിപാടികള്‍, ജയസാധ്യത കുറഞ്ഞ സീറ്റുകള്‍ എങ്ങെനെ പിടിക്കാം, ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച നയതന്ത്രം കെസി വിശദീകരിച്ചു. ഇതിനൊപ്പമാണ് എല്ലാ നേതാക്കളും ഒരുമിച്ച് പോകണമെന്ന സന്ദേശം നല്‍കാന്‍ തരൂരിനേയും ചേര്‍ത്ത് പിടിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി സപ്തയില്‍ ചേര്‍ന്ന ലീഡര്‍ഷിപ്പ് ക്യാമ്പിലും അദ്ദേഹം മുന്നോട്ട് വെച്ച, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വാര്‍ഡ് തലത്തില്‍ വേണമെന്നതും മുകളില്‍ നിന്നുള്ള ഇടപെടല്‍ അതിലുണ്ടാകരുതെന്ന ഉള്‍പ്പെടെയുള്ള കെസിയുടെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി അക്ഷരംപ്രതി നടപ്പാക്കിയതാണ് യുഡിഎഫ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നതെന്ന് കെസി ക്യാമ്പ് പറയുന്നു. അതിനെ പുതിയ തലത്തിലെത്തിക്കുകയാണ് കെസിയും തരൂരുമായുള്ള പുതിയ നയതന്ത്രം.

സംഘടനയുടെയും മുന്നണിയുടേയും കെട്ടുറപ്പ്, ഐക്യം എന്നിവ സംബന്ധിച്ചും സീറ്റുവിഭജന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാടും എന്നിവ സംബന്ധിച്ചും നേതാക്കളുമായി കെസി ചര്‍ച്ച നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആലസ്യം ഉപേക്ഷിച്ച് നൂറ് സീറ്റെന്ന ദൗത്യമാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് മുന്നിലേക്ക് വെച്ച ടാര്‍ഗറ്റ്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന കൃത്യമായ സന്ദേശം നേതാക്കള്‍ക്ക് കെസി നല്‍കി. വിജയസാധ്യതയാണ് പ്രധാന മാനദണ്ഡം എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ ചെറുപ്പക്കാര്‍, വനിതകള്‍, മുതിര്‍ന്നവര്‍ എന്നിവരെ അത്തരത്തില്‍ കണ്ടെത്തുമെന്നും വ്യക്തമാക്കി. സാമുദായിക സന്തുലിതാവസ്ഥയും സൗഹാര്‍ദ്ദവും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം സംസ്ഥാന നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു. പരസ്പരം പടവെട്ടാതെയും ചെളിവാരിയെറിയാതെയും പൊതസമൂഹത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസില്‍ പ്രശ്നങ്ങളും തമ്മിത്തല്ലുമാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള ആയുധം കൊടുക്കരുതെന്ന മുന്നറിയിപ്പ് നല്‍കുക വഴി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണം ആരെയും അമ്പരിപ്പിക്കുന്നതാണ്. ഇതിനൊപ്പമാണ് തരൂരിനെ കൂടെ നിര്‍ത്തി മുമ്പോട്ട് പോകുന്ന കെസിയുടെ രാഷ്ട്രീയ തന്ത്രവും.


ദേശീയ -സംസ്ഥാന രാഷ്ട്രീയം കൃത്യമായി വിലയിരുത്തി, സിപിഎമ്മും ബിജെപിയെന്ന രണ്ടു പൊതുശത്രുകളെ എങ്ങനെ മര്‍മ്മമറിഞ്ഞ് രാഷ്ട്രീയമായി ആക്രമിക്കണമെന്നതിന്റെ സംക്ഷിപ്ത രൂപം കെസി വേണുഗോപാല്‍ പ്രസംഗത്തിലും തുടര്‍ന്ന് നടന്ന സംഘടനാതല ചര്‍ച്ചയിലും മുന്നോട്ട് വെച്ചു. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയം, നടപടി,ശൈലി എന്നിവയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. അണികളുടേയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരുടെയും പ്രതീക്ഷക്കനുസരിച്ച് കോണ്‍ഗ്രസിനെ എങ്ങനെ അധികാരത്തില്‍ കൊണ്ടുവരാമെന്ന തന്ത്രങ്ങളാണ് ചര്‍ച്ചകളില്‍ ഉടനീളം കെസി ചൂണ്ടിക്കാട്ടിയത്.


ദേശീയതലത്തിലെ കെസിയുടെ നയതന്ത്ര ആവിഷ്‌ക്കരണ കഴിവുകള്‍ കെപിസിസി ലീഡര്‍ഷിപ്പ് സമ്മിറ്റിലും കോണ്‍ഗ്രസിനും ഗുണം ചെയ്തു. എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനം പകരുന്നതാണ് കെസി-തരൂര്‍ സൗഹൃദം. ഇത് കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് സമിറ്റില്‍ പങ്കെടുക്കുന്നവരും പറയുന്നു.



Tags:    

Similar News