തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തന്ത്രങ്ങളിലും അപ്രതീക്ഷിത നീക്കങ്ങളുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാന്‍ ധര്‍മ്മടത്ത് ഷാഫി പറമ്പിലിനെ ഇറക്കാനാണ് പാര്‍ട്ടിയിലെ ധാരണ. വടകരയില്‍ കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയ ഷാഫിയുടെ കരുത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും പ്രതിഫലിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

കണ്ണൂരില്‍ കെ. സുധാകരന്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെ വടക്കന്‍ കേരളത്തില്‍ വന്‍ മത്സരിത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നേമത്തും ശക്തനായ സ്ഥാനാര്‍ത്ഥിയെത്തുമെങ്കിലും ശശി തരൂരിനെ അവിടേക്ക് പരിഗണിക്കില്ല. പകരം തിരുവനന്തപുരത്തു നിന്നുള്ള മറ്റൊരു പ്രമുഖ നേതാവിനെയാകും നേമത്ത് നിയോഗിക്കുക.

അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ ആരാകും മുഖ്യമന്ത്രി എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഒരുകാരണവശാലും പാടില്ലെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് വിജയത്തിന് മുന്‍പേയുള്ള ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ ഐക്യത്തെ ബാധിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കി, അധികാരം തിരിച്ചുപിടിക്കാനുള്ള കൂട്ടായ പരിശ്രമമാണ് ഇപ്പോള്‍ വേണ്ടത്. വ്യക്തിപരമായ അവകാശവാദങ്ങള്‍ക്കും ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കും മുകളില്‍ പാര്‍ട്ടിയുടെ വിജയത്തിന് മുന്‍ഗണന നല്‍കണം. ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോയില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാകുമെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. അധികാരം നേടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാണ്ട് നിശ്ചയിക്കുമെന്നതാണ് ഇതിലുള്ള സന്ദേശം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെയും വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പി.യെയും ഒരേപോലെ നേരിടാന്‍ വമ്പന്‍ പ്ലാനുമായി കോണ്‍ഗ്രസ്. കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന ഹൈക്കമാന്‍ഡ്, രണ്ട് സിറ്റിംഗ് എം.പി.മാരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉടന്‍ പൂര്‍ത്തിയാക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കൊനഗോലു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തട്ടകമായ ധര്‍മ്മടത്ത് തന്നെ വിറപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കെ. സുധാകരനെയോ ഷാഫി പറമ്പിലിനെയോ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അറിയാവുന്ന സുധാകരന്‍ അല്ലെങ്കില്‍ യുവജനങ്ങള്‍ക്കിടയില്‍ തരംഗമായ ഷാഫി പറമ്പില്‍ എത്തുന്നതോടെ മണ്ഡലം സംസ്ഥാന ശ്രദ്ധാകേന്ദ്രമാകും. പഴയ രീതിയിലുള്ള വൈകാരിക സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇത്തവണ ഉണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും നടത്തിയ കൃത്യമായ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ വിജയസാധ്യത മാത്രമാകും മാനദണ്ഡം.

സി.പി.എമ്മിനെ അതിശക്തമായ ശത്രുവായി കണ്ട് നേരിടാനാണ് തീരുമാനം. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ കരുത്തരായ നേതാക്കള്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. ദേശീയ രാഷ്ട്രീയത്തേക്കാള്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അതുകൊണ്ടാണ് ഷാഫിയെയും സുധാകരനെയും പോലുള്ള ജനസ്വാധീനമുള്ള നേതാക്കളെ നിയമസഭാ പോരാട്ടത്തിലേക്ക് നിയോഗിക്കുന്നത്. ത്രികോണ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ വോട്ട് വിഹിതം കുറയ്ക്കാനും അതേസമയം നിഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാനും കഴിവുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് തേടുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് ഉയര്‍ന്നുവന്നേക്കും.

ദേശീയ രാഷ്ട്രീയത്തേക്കാള്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുക എന്നതിനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടാണ് ഷാഫിയെയും സുധാകരനെയും പോലുള്ള വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കളെ നിയമസഭാ പോരാട്ടത്തിലേക്ക് നിയോഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി അധ്യക്ഷ പദവി പത്തനംതിട്ട എംപി ആന്റോ ആന്റണിക്ക് കൈമാറാന്‍ കോണ്‍ഗ്രസില്‍ നീക്കമുണ്ട്. ഒരിക്കല്‍ കൈയെത്തും ദൂരത്ത് നിന്ന് പോയ അധ്യക്ഷ പദവി വീണ്ടും തേടിവരുമ്പോള്‍ ഇത്തവണ സാഹചര്യങ്ങള്‍ എല്ലാം ആന്റോയ്ക്ക് അനുകൂലമാണ്. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ സമുദായിക സമവാക്യം കൂടി കണക്കിലെടുത്താകും തീരുമാനം.