കളമശ്ശേരി: ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സൗത്ത് കളമശ്ശേരിയിൽ രാത്രിയിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ യുവതിക്ക് രക്ഷകരായി പൊലീസുകാർ. വെള്ളിയാഴ്ച പുലർച്ചെ 2.20-ന് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോൺവിളിയാണ് ഹോം നഴ്‌സായ സോണിയയുടെ പുതുജീവിതത്തിന് വഴി തെളിച്ചത്.

മംഗളൂരുവിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിൽ ട്രെയിനിൽനിന്നു വീണു കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കിടന്ന യുവതിയെ കളമശേരി സ്റ്റേഷനിലെ പൊലീസുകാർ ഏറെ നേരം തിരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്. നെട്ടൂർ ഐഎൻടിയുസി ജംക്ഷനു സമീപം വൈലോപ്പിള്ളി വീട്ടിൽ മുരളിയുടെ മകൾ സോണിയയെ (35) ആണ് എസ്‌ഐ കെ.എ.നജീബ്, പൊലീസുകാരായ ആർ.ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ.നസീബ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്.

ജന്മദിനമായ ഏപ്രിൽ ഏഴ് ദുഃഖവെള്ളിയാണെങ്കിലും സോണിയയ്ക്ക് അത് പുതുജീവൻ ലഭിച്ച ദിനമായി മാറി. പുണെയിൽ ജോലി ചെയ്യുന്ന സോണിയ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. .മാവേലി എക്സ്‌പ്രസിൽനിന്ന് ഇന്നലെ പുലർച്ചെ 2.20നാണ് സോണിയ വീണത്.

മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്സിൽ നിന്ന് ഒരാൾ സൗത്ത് കളമശ്ശരി ഭാഗത്ത് വീണിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ വിളി എത്തിയത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ. കെ.എ. നജീബാണ് ഫോൺ എടുത്തത്. സഹപ്രവർത്തകരായ പൊലീസ് ഓഫീസർമാർ ആർ. ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ. നസീബ് എന്നിവർ പട്രോളിങ്ങിനിടെ കാർബോറാണ്ടം കമ്പനിക്കു സമീപം നോമ്പ് നോൽക്കുന്നതിന് അത്താഴം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

വിവരം അറിഞ്ഞതോടെ പാതിരാത്രി തന്നെ എസ്‌ഐ.യുടെ നേതൃത്വത്തിൽ സൗത്ത് കളമശ്ശേരി ഭാഗത്തുനിന്ന് വട്ടേക്കുന്നം വരെ നാലു കിലോമീറ്ററോളം ദൂരം ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ടുപേരായി തിരിഞ്ഞ് സൂക്ഷ്മമായി തിരച്ചിൽ നടത്തി. കൃത്യമായ സ്ഥലം അറിയാത്തതിനാൽ ആദ്യ റൗണ്ടിൽ ആളെ കണ്ടെത്തിയില്ല. പിന്നീട് മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടുകളിലേക്കു കൂടി തിരച്ചിൽ വ്യാപിപ്പിച്ചു.

കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് നജാത്ത് നഗറിന്റെ പിന്നിലെ കുറ്റിക്കാട്ടിൽ നിന്ന് ഒരു ഞരക്കം കേട്ടു. അവിടെ വിശദമായി തിരഞ്ഞപ്പോളാണ് പരിക്കേറ്റ് കിടക്കുന്ന സോണിയയെ കണ്ടത്. കൈയിൽ പിടിച്ച് പൊക്കാൻ ശ്രമിച്ചപ്പോൾ യുവതി വേദനകൊണ്ട് പുളഞ്ഞു. അവർക്ക് എഴുന്നേൽക്കാനായില്ല.

റെയിൽവേ ട്രാക്കിൽ നിന്ന് കുത്തനെയുള്ള താഴ്ചയിലാണ് യുവതി കിടന്നത്. ഉടൻ പൊലീസ്, ആംബുലൻസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും സഹായം തേടി. ആദ്യമെത്തിയ ആംബുലൻസിലെ സ്‌ട്രെച്ചറിൽ കിടത്തി പൊലീസുകാർ 500 മീറ്ററോളം ചുമന്നാണ് ആംബുലൻസിലേക്ക് എത്തിച്ചത്. ഉടൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തി പ്രഥമ ശുശ്രൂഷകൾ ചെയ്തതോടെയാണ് യുവതി അപകടനില തരണം ചെയ്ത് സംസാരിക്കാറായത്. കൈയിലുണ്ടായിരുന്ന ബാഗ് വീണു പോയെന്നറിയിച്ചതോടെ പൊലീസ് വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ബാഗ് കണ്ടെടുത്തു. അതിലെ മൊബൈൽ ഫോണിൽ നിന്നാണ് യുവതിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചത്.

തീവണ്ടിയിലുണ്ടായിരുന്ന ബാഗ് കായംകുളം റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സോണിയയുടെ തോളെല്ലിന് പൊട്ടലുണ്ട്. നട്ടെല്ലിനും പരിക്കുണ്ട്. ഏതാനും മണിക്കൂർ നേരം അങ്ങനെ കിടന്നുപോയാൽ ബോധമറ്റ് വലിയ ദുരന്തങ്ങളിലേക്കു പോയേക്കാമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോണിയയ്ക്ക് ഫിറ്റ്‌സ് വന്ന് വീണതാകാമെന്ന് അമ്മ കാർമിലി പറഞ്ഞു.