തൃശ്ശൂർ: യുവതിയുടെയും രണ്ട് പിഞ്ചുമക്കളുടെയും മരണത്തിൽ നടുങ്ങി നാട്. തൃശ്ശൂർ കുന്നംകുളം പന്നിത്തടം ചിറമനേങ്ങാട് കാവില വളപ്പിൽ വീട്ടിൽ ഹാരിസിന്റെ ഭാര്യ സഫീന(28) മക്കളായ അജുവ(മൂന്ന്) അമൻ (ഒന്നര) എന്നിവരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്ത കേട്ടാണ് ഞായറാഴ്ച രാവിലെ പന്നിത്തടം ഉറക്കമുണർന്നത്. ഇതോടെ മരണവീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.

ഇരുനില വീടിന്റെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞനിലയിലാണ് സഫീനയുടെയും പിഞ്ചുമക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തുനിന്ന് മണ്ണെണ്ണ കുപ്പികളും ഇവ സൂക്ഷിച്ചിരുന്ന കവറും കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

സഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. ആറുമാസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തി മടങ്ങിയത്. ദമ്പതിമാർക്ക് മൂന്ന് മക്കളാണുള്ളത്. ഹാരിസിന്റെ വിദേശത്തുള്ള സഹോദരന്റെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും സഫീനയും മൂന്നുമക്കളും ഹാരിസിന്റെ മാതാവും മാത്രമാണ് കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്നത്.

ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ശനിയാഴ്ച രാത്രി 12 ഓടെയാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ഭർതൃമാതാവ് താഴത്തെ നിലയിലെ മുറിയിലേക്കും സഫീനയും മൂന്ന് കുട്ടികളും മുകൾനിലയിലെ മുറിയിലേക്കും ഉറങ്ങാൻപോയി. ഞായറാഴ്ച പുലർച്ചെ മുറിയിൽ ഉമ്മയെയും സഹോദരങ്ങളെയും കാണാതായതോടെ ആറുവയസ്സുള്ള മൂത്തമകൾ താഴത്തെ നിലയിലേക്ക് ഇറങ്ങിവന്ന് വിവരമറിയിക്കുകയായിരുന്നു.

കിടപ്പുമുറിയിൽ ഫാനും ലൈറ്റും ഓൺചെയ്തനിലയിലായിരുന്നു. തുടർന്ന് മുകൾനിലയിൽ എത്തി പരിശോധിച്ചതോടെയാണ് മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ മൂവരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫൊറൻസിക് വിദഗ്ധരും ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.

ഷഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. ഹാരിസിന്റെ മാതാവും ഷഫീനയും മക്കളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. തൃശ്ശൂർ കേച്ചേരി തൂവാനൂർ പുളിച്ചാറൻ വീട്ടിൽ ഹനീഫയുടേയും ഐഷയുടേയും മകളാണ് സഫീന. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.