കൊച്ചി: ബിഗ് ബോസിൽ തന്റെ ജീവിതകഥ പങ്കുവച്ച് സെലിബ്രിറ്റി ട്രെയിനറായ ജിന്റോ വൈറലാകുന്നു. അവതാരകനായി എത്തിയത് സിജോയും. ഇന്ന് താനൊരു സെലിബ്രിറ്റി പേഴ്‌സണൽ ട്രെയിനറും ഇന്റർനാഷണൽ ബോഡി ബിൽഡറും നിരവധി അവാർഡുകൾ നേടിയ വ്യക്തിയുമാണ്. എന്നാൽ ഇതൊന്നും അല്ലാത്ത, ദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു എന്നാണ് ജിന്റോ പറയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ശക്തി തന്റെ അമ്മയാണെന്ന് ജിന്റോ പറഞ്ഞു.

നോമിനേഷനിൽ വന്നപ്പോൾ ദേഷ്യത്തോടെയായിരുന്നു ജിന്റോയുടെ പ്രതികരണം. ബിഗ് ബോസ് ഹൗസിൽ നല്ല ചായ കിട്ടിയില്ലെന്നും പറഞ്ഞ് വഴക്കുണ്ടാക്കാൻ ശ്രമിച്ച ജിന്റോ സ്‌ക്രീൻസ്‌പേസിന് വേണ്ടി ബഹളം വയ്ക്കുന്നുവെന്നായിരുന്നു അന്ന് മറ്റ് മത്സരാർത്ഥികൾ പറഞ്ഞത്. മുൻ സീസണുകളിൽ മത്സരാർത്ഥി വന്ന് തന്നെ കുറിച്ച് പറയുന്നതായിരുന്നു രീതി. എന്നാൽ ഈ സീസണിൽ അഭിമുഖത്തിന്റെ മോഡലിലാണ് മത്സരാർത്ഥികൾ ജീവിതം പറയേണ്ടത്. ഇത് പ്രകാരം ജിന്റോ തന്റെ ജീവിതം പറയുമ്പോൾ സിജോ ആയിരുന്നു അവതാരകന്റെ റോളിൽ എത്തിയിരുന്നത്. കുട്ടിക്കാലത്ത് ഒരുപാട് കഷ്ടപ്പെട്ടായിരുന്നു താൻ ജീവിച്ചത് എന്നാണ് ജിന്റോ പറയുന്നത്. അച്ഛന്റേയും അമ്മയുടേയും മൂന്ന് മക്കളിൽ മുതിർന്ന ആളായാണ് ജിന്റോയുടെ ജനനം.

'എന്റെ അപ്പൻ കൂലിപ്പണിക്കാരനായിരുന്നു. അമ്മയും എന്തെങ്കിലുമൊക്കെ പണിക്കു പോയിരുന്നു. ഞങ്ങൾ മൂന്ന് മക്കളാണ്. ഞാനാണ് മൂത്തയാൾ. ആറാം ക്ലാസ് മുതൽ എന്ത് ജോലി ചെയ്യാൻ പറ്റും എന്നതായിരുന്നു എന്റെ ചിന്ത. ലൂബിക്ക ഉപ്പിലിട്ട് വിറ്റും പള്ളിപ്പറമ്പിലെ കപ്പലണ്ടി വിറ്റും നോക്കി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടുമാസത്തെ അവധിക്കാലത്ത് തൃശൂരിലെ ഒരു ബാറിൽ ജോലിക്കു കയറി. പാത്രം കഴുകലായിരുന്നു ജോലി. ആളുകൾ ഛർദ്ദിച്ചതു കോരിയാൽ പത്തുരൂപ കിട്ടും. അന്ന് പത്തുപേർ ഛർദ്ദിക്കാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. കാരണം നൂറുരൂപ കിട്ടുമല്ലോ. ഒരറപ്പും ഇല്ലാതെ ഞാൻ ആ ജോലി ചെയ്തിട്ടുണ്ട്. വീട്ടിൽ വന്ന് അമ്മയോട് മാത്രം ഇക്കാര്യങ്ങൾ പറയുമ്പോൾ അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ വളരണം എന്നാഗ്രഹിച്ച ആളാണ് ഞാൻ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കരാട്ടെ ക്ലാസിൽ പോയിരുന്നു. രണ്ട് മാസം ഫീസ് കൊടുക്കുമ്പോൾ പിന്നെ പോകാൻ പറ്റില്ല. അവിടെ ഉള്ളൊരു ഓഡിറ്റോറിയത്തിൽ അടിച്ച് വാരും. അങ്ങനെ സാറ് വന്ന് പഠിപ്പിക്കും. ഒമ്പതാം ക്ലാസിൽ വച്ച് ബ്ലാക് ബെൽറ്റ് എടുത്തു.'

"നിങ്ങൾ എന്നോട് ചോദിച്ചില്ലേ നോമിനേഷനിൽ വന്നപ്പോൾ എന്തിനാണ് അങ്ങനെ പ്രതികരിച്ചത് എന്ന്. അമ്മ എല്ലാ ദിവസവും ബിഗ് ബോസ് കാണും. ശ്വാസകോശത്തിൽ അസുഖം ഉള്ള ആളാണ് അമ്മ. ഡോക്ടർമാർ പറഞ്ഞത് കൂടുതൽ ചികിത്സകൾ വേണ്ട, ഗുളിക കൊടുത്താൽ മതി എന്നാണെന്നാ. അമ്മ പെട്ടെന്ന് മരിക്കുമെന്ന്. പക്ഷേ എനിക്കത് പറ്റില്ല. അമ്മയ്ക്ക് വേണ്ടി ഒരുമാസം ചെലവാക്കുന്ന കാശിന് കണക്കില്ല. ഞങ്ങളെ അങ്ങനെ നോക്കിയതാണ് അമ്മ. അപ്പോൾ അമ്മ കാണും നോമിനേഷൻ. അതാണ് അങ്ങനെ പ്രതികരിച്ചത്. അല്ലാതെ ഞാൻ കേറിപ്പോരില്ല എന്ന് വിചാരിച്ചിട്ടല്ല."

ജീവിതത്തിൽ എന്തെങ്കിലും ആകണം എന്ന ചിന്തയുള്ള ആളായിരുന്നു താൻ എന്നും കൂട്ടിച്ചേർത്തു. നിലവിൽ താൻ ഡിവോഴ്‌സിയാണ് എന്നും ജിന്റോ പറയുന്നു. 'പത്ത് വർഷത്തോളം ഭാര്യയക്കൊപ്പം ജീവിച്ചു. ചേട്ടൻ എന്നെ ഒരടി അടിച്ചിരുന്നേൽ ഞാൻ നേരെ ആവുമെന്നായിരുന്നു എന്നാണ് ഡിവോഴ്‌സ് കഴിഞ്ഞിട്ടും അവൾ എന്നോട് പറഞ്ഞ കാര്യം. ഞാൻ ഇതുവരെയും സ്ത്രീകളെ കൈനീട്ടി അടിച്ചിട്ടില്ല. എന്റെ അമ്മയാണ് എന്റെ ഏറ്റവും വലിയ ശക്തി,' ജിന്റോ പറഞ്ഞു. ഇന്ന് ഞാൻ സെലിബ്രിറ്റി പേഴ്സണൽ ട്രെയിനർ ആണ്. ഇന്റർനാഷണൽ ബോഡി ബിൽഡറാണ്. ഐപിഎസ് ലെവൽ പൊലീസ് ട്രെയിനർ ആണ്. ഡിജിപി അടക്കം. മദർ തെരേസ അവാർഡ് ഹോൾഡറാണ്. നെഹ്റു ട്രോഫി വള്ളം കളിയുടെ കോച്ചാണ്. ആദിശങ്കര കോളേജിലെ ഫിസിക്കൽ ട്രെയിനർ ആണ്. കേരളത്തിൽ മൊത്തമായിട്ടും എട്ട് ഫിസിക്കൽ സെന്ററുണ്ട്. ഈ നിലകളിലാണ് ഇന്ന് ജനങ്ങൾ എന്നെ അറിയുന്നത്-ജിന്റോ പറയുന്നു.

എറണാകുളം കാലടി സ്വദേശിയായ ജിന്റോ നിരവധി സിനിമാതാരങ്ങളുടെയും കലാകാരന്മാരുടെയും കായികതാരങ്ങളുടെയും ഫിറ്റ്നസ്സ് പരിശീലകനെന്ന രീതിയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 20 വർഷമായി ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന സ്ഥാപനം നടത്തിവരികയാണ്. എറണാകുളം, കോതമംഗലം,മൂന്നാർ, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ടോളം ശാഖകളുണ്ട് ജിന്റോ ബോഡി ക്രാഫ്റ്റിന്. ഏതാനും സിനിമകളിലും ജിന്റോ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ പ്രമുഖൻ എന്ന സിനിമയിലാണ് ജിന്റോ ആദ്യമായി അഭിനയിച്ചത്. ഗോദ , പഞ്ചവർണതത്ത, ജാക്ക്ഡാനിയൽ തുടങ്ങിയ ചിത്രങ്ങളിലും ജിന്റോ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.