തിരുവനന്തപുരം: ഒരോരോ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് ബിഗ്ബോസ് മത്സരാർത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്.അതിൽ ഒരു മേഖല മോഡലിങ്ങ് ബോഡിബിൽഡ് എന്നിവയാണ്.ഇത്തവണ മോഡലിങ്ങ് വിഭാഗത്തിൽ നിന്ന് ബിഗ്ബോസ് ഹൗസിലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു അർജ്ജുൻ ശ്യാം ഗോപൻ.കോട്ടയം കടുത്തുരുത്തി സ്വദേശിയായ അർജുൻ മോഡലിങ്,ബോഡി ബിൽഡിങ് മേഖലകളിൽ തിളങ്ങുന്ന ചെറുപ്പക്കാരനാണ് അർജുൻ.ബിഗ്ബോസ് ഹൗസിലെത്തുന്നവർ വരെ അർജ്ജുനെ അറിയുന്നവർ ചുരുക്കമായിരുന്നുവെന്ന് വേണം പറയാൻ.എന്നാൽ സീസൺ പൂർത്തിയാക്കി റണ്ണറപ്പ് പട്ടവുമായി മടങ്ങുമ്പോൾ സിനിമ താരമെന്ന തന്റെ ആഗ്രഹവും സഫലീകരിച്ചാണ് അർജ്ജുൻ മടങ്ങുന്നത്.

പരിഹാസങ്ങൾക്ക് മറുപടി മി്സ്റ്റർ കേരളപട്ടത്തിലൂടെ

ഏതൊരാൾക്കും പ്രചോദനമായ ജീവിതം കൂടിയാണ് അർജ്ജുന്റെത്.കുട്ടിക്കാലത്ത് തന്നെ ആപൂർവ്വമായ ഹിരയാമ എന്ന രോഗം ബാധിച്ച അർജ്ജുൻ അ പരിമിതികളെ ഒക്കെ തന്നെയും അതിജിവിച്ചാണ് തന്റെ ജീവിതം തിരിച്ചുപിടിച്ചത്.തനിക്ക് സഹതാപമല്ല വേണ്ടതെന്നും എല്ലാവർക്കും ഒരു പ്രചോദനമാകാനാണ് താൻ ശ്രമിക്കുന്നതെന്നുമായിരുന്നു ഷോയുടെ ആദ്യ ദിവസം തന്നെ പരിചയപ്പടുത്തുമ്പോൾ അർജ്ജുൻ പറഞ്ഞത്.ആരെയും അമ്പരപ്പിക്കുന്ന ഒരു ട്രാൻസ്‌ഫൊർമേഷന്റെ കഥയും അർജുനു പറയാനുണ്ട്.ചെറുപ്പത്തിൽ തന്നെ മോഡലിങ്ങിൽ താൽപ്പര്യം ഉണ്ടായിരുന്നു അർജ്ജുന്.

എന്നാൽ അൽപ്പം വണ്ണമുള്ള ശരീരപ്രകൃതമായിരുന്നു അർജുന്.മോഡലിങ്ങിന് വേണ്ടി പലരെയും സമീപിച്ചപ്പോൾ അതിന് പറ്റിയ ശരീരമല്ല കളിയാക്കലുകൾക്കായിരുന്നു അർജ്ജുൻ വിധേയനായത്.ഈ കളിയാക്കലുകളിൽ നിന്നുമാണ് ഒരർത്ഥത്തിൽ അർജുന്റെ യാത്ര ആരംഭിക്കുന്നത്. നിശ്ചയദാർഢ്യത്തോടെയും കൃത്യമായ വ്യായാമത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും തന്നെത്തന്നെ മാറ്റി മറിക്കുകയായിരുന്നു അർജുൻ.ആദ്യത്തെയും ഇപ്പോഴത്തെയും അർജ്ജുന്റെ ഫോട്ടോ കണ്ടാൽ രണ്ടും ഒരാളാണെന്നോ എന്നുപോലും സംശയം ജനിപ്പിക്കുന്ന വ്യത്യാസം ഉണ്ട്.പിന്നാലെ 2002 ൽ മിസ്റ്റർ കേരള പട്ടവും അർജ്ജുൻ സ്വന്തമാക്കി.

മോഡലിങ് എന്നത് അർജുനെ സംബന്ധിച്ച് ഒഴിവുസമയത്തിന് അർഥം കണ്ടെത്താൻ ചെയ്യുന്ന ഒന്നല്ല. മറിച്ച് അയാളുടെ ജീവിതം തന്നെയാണ് അത്.ഒരു അത്ലറ്റ് കൂടിയായ അർജുൻ ജൂഡോയിലാണ് പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നത്.ജൂഡോയിൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തിൽ മത്സരിച്ചിട്ടുമുണ്ട്.എംബിഎ ബിരുദധാരിയാണ് ഇദ്ദേഹം.ഇ പ്രത്യേകതകളുമായാണ് അർജ്ജുൻ ബിഗ്ബോസ് ഹൗസിലേക്ക് എത്തിയത്.വലിയ പ്ലാനിങ് ഒന്നുമില്ലാതെ നേരിട്ട് ഗെയിം കളിച്ച് താനായി നിന്നാണ് അർജുൻ അവസാന അഞ്ചിലേക്ക് എത്തിയത്.മാസ് ഹീറോ പരിവേഷമൊന്നും സൃഷ്ടിക്കാത്ത ആളായിരുന്നു ഈ മത്സരാർഥി

ഏറ്റവും കൂടുതൽ വോട്ടും.. ഹൗസിലെ ഗെയിംപ്ലാനും

ഈ സീസൺ മത്സരാർഥികളിൽ അധികമാർക്കും പരിചയമില്ലാത്ത മത്സരാർഥിയായിരുന്നു അർജുൻ.ലോഞ്ച് എപ്പിസോഡിൽ മോഹൻലാലിനൊപ്പം നിൽക്കവ്വെ ഒരു സിനിമാപ്രേമിയെയും മോഹൻലാൽ ആരാധകനെയുമൊക്കെയാണ് പ്രേക്ഷകർ കണ്ടത്.എന്നാൽ അവിടെയുണ്ടായ കളിചിരികൾ ഹൗസിലേക്ക് എത്തിയ ആദ്യ ദിനങ്ങളിൽ ഉണ്ടായില്ല.ഗൗരവക്കാരനായ ഒരു മത്സരാർഥിയെന്ന തോന്നലാണ് ഹൗസിൽ എത്തിയ സമയത്ത് അർജുൻ ഉണ്ടാക്കിയത്.എടുത്ത പറയത്തക്ക ഗെയിം പ്ലാനൊന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു അർജ്ജുന്റെ പ്രത്യേകത.

പിന്നാലെ ഇ സിസണിലെ ആദ്യ ക്യാപ്റ്റനാകാനും അർജ്ജുന് സാധിച്ചു.രണ്ടാം ആഴ്ചയിൽ മോശം പ്രകടനത്തിന്റെ പേരിൽ പവർ ടീം ജയിലിലേക്ക് അയക്കാൻ തെരഞ്ഞെടുത്ത ആൾ അർജുൻ ആയിരുന്നു.ഫ്രിഡ്ജിൽ എല്ലാവർക്കുമായി സൂക്ഷിച്ചിരുന്ന ചില ഭക്ഷണ സാധനങ്ങൾ അടിച്ചുമാറ്റി, അതും എല്ലാവരുടയും മുന്നിലൂടെ നടന്ന് കഴിക്കുന്ന അർജുനെയാണ് പിന്നെ കണ്ടത്. ജയിലിലേക്ക് നോമിനേഷൻ ലഭിച്ചതിനോടുള്ള അർജുന്റെ പ്രതികരണമായിരുന്നു അത്. എന്നാൽ തമാശ രീതിയിലാണ് അയാൾ അത് ചെയ്തത്.തന്റെ സ്വഭാവത്തിൽ പ്രകടമായുള്ള ഈ കുട്ടിത്തം അർജുന് ജനപ്രീതി നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഘടകമാണ്.

ഇതിന്റെ പ്രതിഫലനം മൂന്നാമത്തെ ആഴ്‌ച്ചയിൽ തന്നെ കണ്ടു.64 ശതമാനം വോട്ടോടെ ഈ സീസണിൽ ഒരു ആഴ്‌ച്ചയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന മത്സരാർത്ഥിയാകാനും അർജ്ജുന് സാധിച്ചു. ആദ്യമാദ്യം വാരാന്ത്യ എപ്പിസോഡുകളിൽ മോഹൻലാൽ പൊടുന്നനെ ഓരോ പ്രകടനങ്ങൾക്ക് ആവശ്യപ്പെടുമ്പോൾ നാണം കുണുങ്ങുന്ന അർജുനെ പ്രേക്ഷകർ കണ്ടു. എന്നാൽ ഒരു ക്ഷണവും അയാൾ നിരസിച്ചിരുന്നില്ല. പോകെപ്പോകെ ഇൻഹിബിഷന്റെ ആ കുപ്പായം അയാൾ ഊരിവച്ചു.പിന്നീട് കണ്ടത് ഈ സീസണിലെ ഏറ്റവും മികച്ച ഒരു പെർഫോമറുടെയും എന്റർടെയ്നറുടെയും വരവായിരുന്നു.

ഏറ്റവുമൊടുവിൽ മറ്റൊരാളായി മാറാനുള്ള ടാസ്‌കിൽ മോഹൻലാലിന്റെയും ബിഗ് ബോസിന്റെയുമൊക്കെ കൈയടി നേടിയത് നോറയെ അവതരിപ്പിച്ച അർജുൻ ആയിരുന്നു.ബിഗ് ബോസിലെ സ്ത്രീപുരുഷ സൗഹൃദങ്ങൾ പലപ്പോഴും പ്രണയമായും സ്ട്രാറ്റജിയായുമൊക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്.ചിലപ്പോൾ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ആ വ്യക്തികൾ തന്നെ ആശയക്കുഴപ്പത്തിൽ ആയിപ്പോവാറുണ്ട്.എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തരായിരുന്നു ശ്രീതുവും അർജ്ജുനും ചേർന്ന കോംബോ.തങ്ങളുടെ ബന്ധത്തെ ആദ്യം തന്നെ കൃത്യമായി ഡിഫൈൻ സാധിച്ചതിനാൽ ഇവർ പ്രേക്ഷകരിൽ വലിയ ആശയക്കുഴപ്പമൊന്നും സൃഷ്ടിച്ചില്ല. അവരുടെ ഇൻഡിവിജ്വൽ ഗെയിമുകളെയും അത് ബാധിച്ചില്ല.പ്രണയത്തിലാണെന്ന് പ്രേക്ഷകർ കരുതുമെന്ന് ആശങ്കപ്പെട്ടത് ഹൗസിലെ ചില സഹമത്സരാർഥികൾ ആയിരുന്നു.

മറ്റുള്ളവർക്ക് മുന്നിൽ തങ്ങളുടെ വൈകാരിക തലം പ്രകടിപ്പിക്കുന്നതിന് മടിയില്ലാത്ത മത്സരാർഥിയായിരുന്നു അർജുനും.അവസാനഘട്ടത്തിൽ സഹമത്സരാർഥികളുടെ എവിക്ഷനിൽ ഏറ്റവുമധികം കണ്ണീർ പൊഴിച്ച ഒരാൾ അർജുൻ ആയിരുന്നു.അതുകൊണ്ട് തന്നെ
ഭൂരിഭാഗം പ്രേക്ഷകരും സഹമത്സരാർഥികളും അയാളുടെ വൈകാരിക സത്യസന്ധതയെ സംശയിച്ചില്ല.തന്റെ എല്ലാവിധ സവിശേഷതകളോടെയും താനായിത്തന്നെ നിൽക്കാൻ സാധിച്ചു എന്നതായിരുന്നു അർജുന്റെയും വിജയം.

സഫലീകരിച്ചത് സിനിമ നടനാകണമെന്ന മോഹവും.. ഇനി ജിത്തുജോസഫ് ചിത്രത്തിലെ നടൻ

സിനിമാ സ്വപ്നവുമായി നടക്കുന്ന അർജുൻ കടുത്ത മോഹൻലാൽ ആരാധകൻ കൂടിയാണ്.ബിഗ്ബോസ് ഹൗസിലേക്ക് വരുമ്പോൾ സിനിമാ നടൻ ആകണമെന്ന തന്റെ ആഗ്രഹസഫലീകരണവും അർജ്ജുന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.അതും സഫലീകരിച്ചാണ് അർജ്ജുൻ സിസൺ 6 ന്റെ വേദി വിടുന്നത്.

സീസണിന്റെ അവസാത്തോടടുപ്പിച്ച് സംവിധായകൻ ജിത്തുജോസഫ് തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി ബിഗ്ബോസ് ഹൗസിന്റെ വേദിയിലെത്തിയിരുന്നു.ഓരോ മത്സരാർത്ഥിക്കും ഒരോ സന്ദർഭങ്ങൾ നൽകി അഭിനയിച്ചു കാണിക്കാൻ പറഞ്ഞാണ് താരങ്ങളെ തെരഞ്ഞെടുത്തത്.ഇതിൽ ജിത്തു ജോസഫ് തെരഞ്ഞെടുത്ത മത്സരാർത്ഥി അർജുൻ ആണ്.ഇ പ്രഖ്യാപനവും ഫിനാലെ വേദിയിൽ വച്ച് മോഹൻലാൽ നിർവഹിച്ചു.

പ്രഖ്യാപന സമയത്ത് അഭിനയത്തെക്കുറിച്ചുള്ള ബിഗ്ബോസിന്റെ ചോദ്യത്തിന് നോറയായുള്ള അർജ്ജുന്റെ അഭിനയത്തെ മോഹൻലാൽ ഉദാഹരമായി എടുത്ത് കാണിക്കുകയും വിശദീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ ബിഗ് ബോസ് ഹൗസിൽ കൃത്യമായി മാറിയ ഗ്രാഫ് ആണ് അർജുന്റത്. അവിടെ നിന്ന് ആർജിക്കാൻ സാധിക്കുന്നതൊക്കെ ആർജിച്ചാണ് ടോപ്പ് 5 ൽ അയാൾ എത്തിച്ചേർന്നത്.