തിരുവനന്തപുരം: കളിയാക്കിയവരെക്കൊണ്ട് തന്നെ കയ്യടിപ്പിച്ച് സീറോയിൽ നിന്നും ഹീറോയായ കഥയാണ് ബിഗ്ബോസ് സീസൺ 6 ടൈറ്റിൽ വിന്നർ ജിന്റോയുടേത്.ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ് എന്ന് പറയുന്നത് പോലെ ആരോഗ്യമുള്ള ശരീരം കൊണ്ട് കൃത്യമായി മനസ്സിനെ നിയന്ത്രിച്ച് മത്സരത്തിലെ പ്രതിസന്ധികളെ സമചിത്തതയോടെ നേരിട്ടാണ് ജിന്റോ കിരീടം ചൂടിയത്.

എറണാകുളം കാലടി സ്വദേശിയായ ജിന്റോ സെലിബ്രിറ്റി ഫിറ്റ്നെസ്സ് ഗുരുവാണ്.നിരവധി സിനിമാതാരങ്ങളുടെയും കലാകാരന്മാരുടെയും കായികതാരങ്ങളുടെയും ഫിറ്റ്നസ്സ് പരിശീലകനെന്ന രീതിയിലും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.മുൻ മിസ്റ്റർ കേരള കൂടിയാണ് ജിന്റോ.20 വർഷമായി ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന സ്ഥാപനം നടത്തിവരികയാണ്.എറണാകുളം, കോതമംഗലം,മൂന്നാർ, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ടോളം ശാഖകളുണ്ട് ജിന്റോ ബോഡി ക്രാഫ്റ്റിന്.

ഫിനാലെ വീക്കിന് മുൻപ് മത്സരാർഥികളെക്കുറിച്ച് വിലയിരുത്താൻ ബിഗ് ബോസ് ഒരു അവസരം നൽകിയപ്പോൾ കഠിനാധ്വാനികളുടെ കൂട്ടത്തിൽ ഏറിയപങ്കും പറഞ്ഞ പേര് ജിന്റോയുടേതായിരുന്നു.ജിന്റോയോളം കഷ്ടപ്പെട്ട് പണിയെടുത്തിട്ടുള്ള ഒരാൾ ഈ സീസണിൽ അപൂർവ്വമാണെന്ന് സഹമത്സരാർഥികളും സമ്മതിക്കുന്ന കാര്യമാണ്. മണ്ടൻ എന്ന് പലരും വിളിച്ച് പരിഹസിച്ചിടത്തുനിന്നാണ് ഫൈനൽ ഹീറോ പരിവേഷത്തിലേക്ക് ജിന്റോ വഴി വെട്ടിയത്.ഈ സീസണിൽ മിക്ക മത്സരാർഥികൾക്കും ഇല്ലാതിരുന്ന ചില ചേരുവകൾ ജിന്റോയിൽ പാകത്തിന് ഉണ്ടായിരുന്നു.പ്രേക്ഷകപ്രീതിയിലേക്ക് ഈ ബോഡി ബിൽഡറെ നയിച്ചതും ഇ ചേരുവകൾ തന്നെ.ബിഗ് ബോസ് മലയാളം സീസണുകളിലെ ഒരു സ്ലോട്ട് ആണ് ബോഡി ബിൽഡറുടേത്. ഈ മേഖലയിലുള്ള ചില മത്സരാർഥികൾ മുൻപും ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും അവരൊന്നും ജിന്റോയോളം മുന്നോട്ടുപോയിട്ടില്ല.

ആദ്യ ആഴ്‌ച്ചകളിൽ ഏത് വിധത്തിൽ കളിക്കണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ജിന്റോ.എതിർവാദങ്ങൾ വന്നപ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുന്ന ജിന്റോ ആയിരുന്നു ആദ്യ ആഴ്‌ച്ചയിലെ കാഴ്‌ച്ച.ഓരോ വാക്കുകളിൽ സഹമത്സരാർഥികളെ വിശേഷിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ മണ്ടൻ എന്ന ടാഗ് ഏറ്റവുമധികം ലഭിച്ചത് ജിന്റോയ്ക്ക് ആയിരുന്നു.കാര്യഗൗരവമില്ലാത്ത മസിൽമാൻ ഇന്ന ഇമേജ് ആയിരുന്നു ജിന്റോയ്ക്ക് തുടക്കത്തിൽ.പ്രേക്ഷകരെ കാര്യമായി എന്റർടെയ്ൻ ചെയ്ത മത്സരാർഥികൾ കുറവായ ഈ സീസണിൽ. ആ കുറവ് നികത്താനുള്ള ശ്രമങ്ങൾ ജിന്റോയുടെ ഭാഗത്തുനിന്നുമുണ്ടായി. കഥാപാത്രങ്ങളായി മാറേണ്ട ഒരു ടാസ്‌കിന് മുൻപ് ബാത്ത്റൂം ഏരിയയിൽ വന്ന് കണ്ണാടിയിൽ സ്വന്തം മുഖം നോക്കി ഭാവാഭിനയം പ്രാക്റ്റീസ് ചെയ്യുന്ന ജിന്റോ ഈ സീസണിലെ രസകരമായ നിമിഷങ്ങളിൽ ഒന്നാണ്.

അപ്സര പുറത്ത് വന്ന് വിളിക്കുമ്പോഴത്തെ ജിന്റോയുടെ പ്രതികരണവും എല്ലാം ചേർത്താണ് ഇയാളിലെ നിഷ്‌കളങ്കതയുടെ അംശം പ്രേക്ഷകർ മനസിലാക്കുന്നത്.പിന്നീടങ്ങോട്ട് ജിന്റോയിൽ നിന്ന് നെഗറ്റീവ് ആയ ചില കാര്യങ്ങൾ സംഭവിച്ചപ്പോഴും അയാളെ താങ്ങിനിർത്തിയത് ഇതെല്ലാം ചേർന്ന പ്രതിച്ഛായ ആയിരുന്നു.തനിക്കറിയാത്ത മേഖലകളിൽ കൂടി തന്നെക്കൊണ്ടാകുമ്പോലെ മത്സരിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഠിനധ്വാനിയായി മാറാനും ജിന്റോയ്ക്ക് സാധിച്ചു.ജിന്റോയിൽ ഒളിഞ്ഞുകിടന്ന നർത്തകനെ പുറത്തെത്തിച്ചത് അപ്സര ആയിരുന്നു. കിച്ചൺ ഏരിയയിൽ തമാശ മട്ടിൽ ആരംഭിച്ച ചില സ്റ്റെപ്പുകൾ വീക്കെൻഡ് എപ്പിസോഡുകളിൽ മോഹൻലാൽ പലവട്ടം അഭിനന്ദിക്കുന്ന തലത്തിലേക്ക് വരെ എത്തിയിരുന്നു.

ഉള്ളടക്കം സൃഷ്ടിക്കാൻ ജിന്റോയ്ക്ക് ഒരിക്കലും പ്രയാസമുണ്ടായിരുന്നില്ല.സഹമത്സരാർഥികളിലെ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ലഭിക്കുന്ന ഒരു ആയുധവും ജിന്റോ നഷ്ടപ്പെടുത്തിയില്ല.അർധാവസരങ്ങൾ പോലും ഉപയോഗിക്കുന്നതിനെ സഹമത്സരാർഥികൾ പലപ്പോഴും ട്രോൾ ചെയ്തിരുന്നു.ജിന്റോ ഉയർത്തുന്ന ആരോപണങ്ങളിൽ ചിലത് ഗൗരവമുള്ളതും മറ്റു ചിലത് ഗൗരവമില്ലാത്തതുമായിരുന്നു.മറ്റ് മത്സരാർഥികളിൽ നിന്ന് കാര്യമായ ഭീഷണി നേരിട്ടില്ല എന്നത് ജിന്റോയ്ക്ക് ഗുണകരമായി ഭവിച്ച ഘടകമാണ്.വലിയ അധികാരം പ്രയോഗിക്കുന്ന മത്സരാർഥികൾക്ക് മുന്നിൽ ജിന്റോ നിഷ്പ്രഭനായിപ്പോവുന്നതും പല എപ്പിസോഡുകളിൽ കാണുകയും ചെയ്തു.

ചില കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങൾ പൂർണ്ണമായും പാലിക്കാൻ കഴിഞ്ഞ ആളാണ് ജിന്റോ. പ്രധാന കാര്യം ഗെയിമുകളിൽ പങ്കെടുക്കുമ്പോൾ തന്റെ ഭാഗത്തുനിന്ന് സഹമത്സരാർഥികൾക്ക് ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ അയാൾ പരമാവധി ശ്രമിച്ചുവെന്നതാണ്. താനൊരു ബോഡി ബിൽഡർ ആണെന്ന ബോധ്യം ഫിസിക്കൽ ടാസ്‌കുകളിൽ പങ്കെടുക്കുമ്പോഴും ജിന്റോ കൈവിട്ടില്ല. ഒരു ഫിസിക്കൽ അസോൾട്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പിച്ചതാണ്. അത് ഞാൻ ഒരിക്കലും ചെയ്യില്ല, ജിന്റോ പലപ്പോഴും ഊന്നി പറഞ്ഞു.

ഇതിനിടെ ജിന്റോയെക്കുറിച്ച് മാതാപിതാക്കൾ ഒരു അഭിമുഖത്തിൽ പങ്കുവെച്ച കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു.വളർന്നു വരാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.ജിമ്മിടുന്നതിന് മുമ്പും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അധ്വാനത്തിലൂടെ മാത്രമാണ് അവൻ രക്ഷപ്പെട്ട് പോന്നത്.ഓരോ സമയത്തും അവന്റെ കഷ്ടപ്പാടുകൾ കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.രാ പകൽ കഷ്ടപ്പാടായിരുന്നുവെന്നാണ് ജിന്റോയെക്കുറിച്ച് അമ്മ പറയുന്നത്.ജിന്റോയുടെ വിവാഹ മോചനത്തെക്കുറിച്ചും അച്ഛനും അമ്മയും പങ്കുവെച്ചിരുന്നു.

മനസിന് ഒരുപാട് വിഷമം തോന്നിയിരുന്നു. അവൻ ഒരുപാട് വിഷമിച്ചു പിരിയേണ്ടി വന്നല്ലോ എന്നോർത്ത്. അവരുടേത് പ്രണയ വിവാഹമായിരുന്നു.അവർ തമ്മിൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.സാധാരണ കുടുംബത്തിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളൊക്കെ തന്നെയായിരുന്നു. അവൾക്ക് തിരുവനന്തപുരത്തായിരുന്നു ജോലി. എപ്പോഴും വീട്ടിൽ വരാൻ സാധിക്കില്ലായിരുന്നു. പയ്യെ പയ്യെ അകന്നു എന്നാണ് അമ്മ പറയുന്നത്.രണ്ടു പേരും പൂർണ്ണ സമ്മതത്തോടെ പിരിഞ്ഞതാണെന്നാണ് അച്ഛൻ പങ്കുവെക്കുന്നത്.

വിജയത്തിനായുള്ള അടങ്ങാത്ത ദാഹമാണ് ഈ സീസണിലെ മറ്റ് മത്സരാർഥികളിൽ നിന്ന് ജിന്റോയെ പ്രധാനമായും വേറിട്ടുനിർത്തുന്നത്.സാധ്യമായ എല്ലാ വഴികളിലൂടെയും അയാൾ വിജയത്തിനായി ശ്രമിച്ചുകൊണ്ടേയിരുന്നു.ബിഗ്ബോസ് സീസൺ സിക്സിന്റെ വിന്നറായി ജിന്റോ വരുമ്പോൾ പ്രസക്തമാകുന്നതും സഹമത്സരാർത്ഥിയായ അൻസിബ പറഞ്ഞ വാക്കുകളാണ്..'വിമർശിക്കപ്പെടേണ്ട കാര്യങ്ങൾ ജിന്റോയിൽ നിന്ന് പലപ്പോഴും ഉണ്ടാവാറുണ്ടെങ്കിലും അയാളെ വെറുക്കാൻ നമുക്ക് സാധിക്കില്ലെ'ന്നായിരുന്നു അൻസിബ പറഞ്ഞത്.ഭൂരിഭാഗം പ്രേക്ഷരെ സംബന്ധിച്ചും അത് സത്യമായിരുന്നു.