ന്യൂഡൽഹി: റിസർവ് ബാങ്ക് വെള്ളിയാഴ്ച 2000 രൂപ നോട്ട് പിൻവലിച്ചത് മുതൽ പലരും ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യമാണ്, 1000 രൂപ നോട്ടുതിരിച്ചുവരുമോ എന്ന്. ഇക്കാര്യത്തിൽ ആർബിഐ ഗവർണർ ഇന്ന് ക്യത്യമായ മറുപടി നൽകി. 2000 കറൻസി നോട്ടുകൾ പിൻവലിച്ചത് സമ്പദ് വ്യവസ്ഥയിൽ കാര്യമായ ചലനം ഉണ്ടാക്കില്ല. കാരണം നിലവിൽ വിനിമയത്തിലുള്ള കറൻസിയുടെ 10.8 ശതമാനം മാത്രമാണത്.

1000 കറൻസി നോട്ടുകൾ തിരിച്ചുവരും എന്നത് വെറും ഊഹാപോഹം മാത്രമാണ്. അങ്ങനെയൊരു നിർദ്ദേശം ഇപ്പോഴില്ല, ശക്തികാന്ത് ദാസ് പറഞ്ഞു. 500 ന്റെയും, 100 ന്റെയും ആവശ്യത്തിന് കറൻസി നോട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. അതുകൊണ്ട് കൂടുതൽ ഉയർന്ന മൂല്യമുള്ള നോട്ടിന്റെ ആവശ്യമില്ല

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ തിരക്കുകൂട്ടേണ്ടതില്ല. സെപ്റ്റംബർ 30ന് ശേഷവും 2000 രൂപ നോട്ടുകൾ രാജ്യത്ത് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 'രണ്ടായിരത്തിന്റെ നോട്ട് മാറ്റാനായി ആരും ബാങ്കുകളിലേക്ക് ഓടേണ്ട കാര്യമില്ല. സെപ്റ്റംബർ 30 വരെ നാലു മാസം സമയമുണ്ട്. കാര്യം ഗൗരവമായി എടുക്കാൻ വേണ്ടി മാത്രമാണ് സമയപരിധി നിശ്ചയിച്ചത്. ചൊവ്വാഴ്ച മുതൽ നോട്ടുകൾ സ്വീകരിക്കാനും മാറ്റി നൽകാനും വേണ്ട സൗകര്യം ചെയ്യണമെന്നു ബാങ്കുകളോടു നിർദ്ദേശിച്ചിട്ടുണ്ട്. മാറ്റിയെടുക്കാൻ ആവശ്യമായതിനേക്കാൾ അധികം നോട്ടുകൾ പ്രിന്റ് ചെയ്ത് ലഭ്യമാക്കിയിട്ടുണ്ട്.'' ശക്തികാന്ത ദാസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഒറ്റത്തവണ മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയും പ്രത്യേക അപേക്ഷാ ഫോമും ആവശ്യമില്ല. ഒരു ദിവസം എത്രതവണ േവണമെങ്കിലും ആർക്കും ഈ രീതിയിൽ ശാഖകളിൽനിന്നു നോട്ട് മാറ്റിയെടുക്കാം. ഇതിന് ബാങ്കിൽ അക്കൗണ്ട് വേണ്ട.

ഓരോ തവണയും മാറ്റിയെടുക്കുന്നതിന്റെ പരിധി 20,000 രൂപയായിരിക്കും. അതായത്, ഒരു തവണ ക്യൂവിൽനിന്ന് രണ്ടായിരത്തിന്റെ 10 നോട്ടുകൾ മാറ്റിയെടുക്കാം. പിന്നാലെ ആ ക്യൂവിൽ വീണ്ടും ചേർന്ന് അത്രയും തന്നെ തുക മാറാം. ബാങ്കിൽ അക്കൗണ്ടുള്ളവർക്കു രണ്ടായിരത്തിന്റെ എത്ര നോട്ടുകൾ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാം. മറ്റു ബാങ്കുകളും വരുംദിവസങ്ങളിൽ സമാന നിർദ്ദേശമിറക്കിയേക്കും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമൊരുക്കും.

നോട്ടുനിരോധന സമയത്ത് കുറവ് വന്ന കറൻസി നോട്ടുകൾ നികത്താൻ വേണ്ടിയാണ് 2000 നോട്ടുകൾ കൊണ്ടുവന്നതെന്ന് ആർബിഐ ഗവർണർ പറഞ്ഞു. 2000 ത്തിന്റെ നോട്ടുകളിൽ 89 ശതമാനവും 2017 മാർ്ച്ചിന് മുമ്പ് പുറത്തിറക്കിയതാണ്. അതുകൊണ്ട് തന്നെ അവയുടെ നാല്-അഞ്ച വർഷത്തെ ആയുസ് അവസാനിച്ചിരുന്നു.