ഗുവാഹത്തി: കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. അസം കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവെച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. അപ്പർ അസമിലെ കോൺഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ഗോസ്വാമി.

ഗോസ്വാമി ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. റാണാ ഗോസ്വാമിയെ അനുനയിപ്പിക്കാൻ കെ സി വേണുഗോപാൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ റാണ ഗോസ്വാമിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. റാണ ഗോസ്വാമി അസമിലെ കരുത്തനായ രാഷ്ട്രീയ നേതാവാണ്. അദ്ദേഹം ബിജെപിയിൽ ചേരാൻ ആഗ്രഹിച്ചാൽ, ഊഷ്മളമായി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഹിമന്ദ ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടിരുന്നു. റാണ മുഖ്യമന്ത്രി ഹിമന്ദയുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് കൗസ്തവ് ബാഗ്ചിയും പാർട്ടിയിൽ നിന്നും രാജിവെച്ചു. പാർട്ടിയുടെ പ്രാഥമികാംഗത്വം ഉൾപ്പെടെ ഉപേക്ഷിക്കുന്നതായി ബാഗ്ചി അറിയിച്ചു. തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിന് കോൺഗ്രസ് നേതൃത്വം ശ്രമം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അതിന്റെ രാഷ്ട്രീയ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് ബാഗ്ചി കുറ്റപ്പെടുത്തി.