ആതിഥേയരായ അരുണാചലിനെ കീഴടക്കി; സന്തോഷ് ട്രോഫിയിൽ ക്വാർട്ടറിനരികെ കേരളം; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
- Share
- Tweet
- Telegram
- LinkedIniiiii
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആതിഥേയരായ അരുണാചലിനെ കീഴടക്കി കേരളം ക്വാർട്ടർ ബർത്തിനരികെ. യൂപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. ജയത്തോടെ ഗ്രൂപ്പ് എയിൽ നാല് കളികളിൽ നിന്ന് ഏഴ് പോയന്റോടെ അസമിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കുയർന്ന കേരളം ക്വാർട്ടർ ബർത്ത് ഏതാണ്ട് ഉറപ്പാക്കി. തോൽവിയോടെ അരുണാചൽ പുറത്തായി.
കളിയാരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ അരുണാചൽ ബോക്സിൽ കേരളത്തിന്റെ ആക്രമണമെത്തി. തൊട്ടുപിന്നാലെയെത്തിയ അരുണാചലിന്റെ പ്രത്യാക്രമണത്തിൽ വിവേക് ഗുരുങ്ങിന്റെ ഷോട്ട് തടഞ്ഞ് ഷിനു അപകടമൊഴിവാക്കി. 35-ാം മിനിറ്റിൽ ഹെഡറിലൂടെ ആഷിഖും 52-ാം മിനിറ്റിൽ വി. അർജുനുമാണ് കേരളത്തിനായി സ്കോർ ചെയ്തത്.
മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ സഫ്നീദ് നൽകിയ ക്രോസ് ആഷിഖ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ബോക്സിലേക്ക് സഫ്നീദിന്റെ ക്രോസ് വരുമ്പോൾ ആഷിഖിനെ മാർക്ക് ചെയ്യാൻ ഒരേയൊരു അരുണാചൽ താരം മാത്രമായിരുന്നു ബോക്സിൽ ഉണ്ടായിരുന്നത്. ഈ താരത്തിന്റെ ഉയരക്കുറവ് മുതലെടുത്ത ആഷിഖ് ജമ്പിങ് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കേരളം ലീഡ് വർധിപ്പിച്ചു.
നാല് മാറ്റങ്ങളുമായാണ് കേരളം ഇന്നിറങ്ങിയത്. പ്രതിരോധത്തിൽ പരിക്കിന്റെ പിടിയിലുള്ള ബെൽജിന് പകരം ആർ. ഷിനുവും മധ്യനിരയിൽ വി. അർജുന് പകരം ഗിഫ്റ്റി ഗ്രേഷ്യസും റിസ്വാനലിക്ക് പകരം മുഹമ്മദ് സഫ്നീദും മുന്നേറ്റത്തിൽ ഇ. സജീഷിന് പകരം മുഹമ്മദ് ആഷിഖും ആദ്യ ഇലവനിലെത്തി.
സ്പോർട്സ് ഡെസ്ക്