വാഷിങ്ടൻ: വിമാന യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ വിമാനത്തിന്റെ ശുചിമുറിയിൽനിന്നു പകർത്തിയ സംഭവത്തിൽ ഫ്‌ളൈറ്റ് അറ്റൻഡന്റ് അറസ്റ്റിൽ. ഈസ്റ്റ് കാർട്ടർ തോംസൺ (36) ആണ് പിടിയിലായത്. ഇയാൾ ജോലി ചെയ്യുന്ന വിമാന കമ്പനിക്കെതിരെയും കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്.

വിമാനത്തിൽ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ചതായാണ് പരാതി. ഇരയാക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫ്‌ളൈറ്റ് അറ്റൻഡന്റിനെതിരെയും ഇയാൾ ജോലിചെയ്യുന്ന അമേരിക്കൻ വിമാന കമ്പനിക്കെതിരെയും നിയമനടപടി സ്വീകരിച്ചത്.

14 വയസ്സുള്ള പെൺകുട്ടി നോർത്ത് കാരലൈനയിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിന്റെ ശുചിമുറിയിൽ കാമറ ഓൺചെയ്ത നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം എയർലൈൻസിനെതിരെ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നത്. ഇത്തരത്തിലുള്ള ദുരനുഭവം ഈ കമ്പനിയുടെ പല വിമാനങ്ങളിൽ യാത്ര ചെയ്ത 4 പെൺകുട്ടികൾക്കുണ്ടായതായി കണ്ടെത്തി.

ജനുവരിയിൽ 9 വയസ്സുള്ള പെൺകുട്ടിയുടെ കുടുംബം ഈസ്റ്റ് കാർട്ടർ തോംസണിനെതിരെ പരാതി നൽകി. എഫ്ബിഐ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഐക്ലൗഡ് അക്കൗണ്ടിൽനിന്ന് 7,9,11,14 വയസ്സുകളിലുള്ള നാലു പെൺകുട്ടികളുടെ സ്വാകാര്യഭാഗങ്ങളുടെ ദൃശ്യങ്ങൾ കണ്ടെടുത്തു. കൂടാതെ എഐ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച നിരവധി രതിചിത്രങ്ങളും കണ്ടെത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന് തോംസണെതിരെ കേസെടുത്തു.