കൊളംബോ: പ്രമുഖ തെന്നിന്ത്യൻ ഗായകൻ ഹരിഹരന്റെ സംഗീത പരിപാടിക്കിടെ നിരവധി പേർക്ക് പരിക്കേറ്റു. നടി രംഭയുടെ ഭർത്താവ് ഇന്ദ്രനാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ശ്രീലങ്കയിലെ ജഫ്ന കോർട്ട്യാർഡിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി ആളുകൾ വേദിയിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ തിക്കും തിരക്കും ഉണ്ടായതാണ് അപകട കാരണം.

തമന്ന, രംഭ, യോഗി ബാബു, ശ്വേതാ മേനോൻ, ബാല, സാൻഡി മാസ്റ്റർ തുടങ്ങി നിരവധി താരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പൊലീസ് നിയന്ത്രണത്തിലായിരുന്നു ആരംഭം മുതൽ ആളുകളെ വേദിയിലേക്ക് കടത്തിവിട്ടത്. എന്നാൽ തിരക്കേറിയതോടെ ജനങ്ങൾ ബാരിക്കേടുകൾ തകർത്ത് വേദിക്ക് അകത്തേക്ക് കടക്കുകയായിരുന്നു. ഇതോടെ വേദിയിൽ സങ്കർഷാവസ്ഥയായി. ഷോയുടെ സംഘത്തിലുള്ളവർക്കും പരിക്കേറ്റു. താരങ്ങൾ വേദിയിലെത്തി അപേക്ഷിച്ചിട്ടും പ്രശ്നം ശാന്തമായില്ല. ഒടുവിൽ കൂടുതൽ പൊലീസ് എത്തി ജനങ്ങളെ തടയുകയായിരുന്നു.

ഡിസംബറിൽ നടത്താനിരുന്ന പരിപാടി ശ്രീലങ്കയിലെ മോശം കാലാവസ്ഥയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ വീണ്ടും പ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്ന് പരിപാടി നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷം എആർ റഹ്‌മാൻ നടത്തിയ പരിപാടിയിലും സമാനമായ സംഭവം നടന്നിരുന്നു.