തൃശ്ശൂർ: ശനി, ഞായർ ദിവസങ്ങളിലായി നടന്നുവന്നിരുന്ന പൂത്തോൾ പോട്ടയിൽ ലെയിനിലെ കുറുവത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം സമാപിച്ചു. ഉത്സവത്തിനോടനുബന്ധിച്ചു ക്ഷേത്രത്തിൽ ഭഗവതി, വിഷ്ണുമായ, കരിങ്കുട്ടി, മലവാഴി എന്നീ ദേവതകൾക്കും രാമര് മുത്തപ്പൻ, രാമൻ മുത്തപ്പൻ എന്നിവർക്കുമുള്ള കളമെഴുത്തുപാട്ടുകൾ നടത്തി.

കുറുവത്ത് ഭഗവതി വടക്കുംനാഥനെ ചെന്നുകണ്ടു വണങ്ങുന്ന ആചാരത്തിന്റെ ഭാഗമായുള്ള 'കുറുവത്ത് തമ്പുരാട്ടി അമ്മയുടെ രഥം എഴുന്നള്ളിപ്പ്', മേളവാദ്യങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽനിന്നും രാത്രി ഒമ്പത് മണിയോടെ പുറപ്പെട്ട് എം.ജി റോഡ്- പോട്ടയിൽ ലെയിൻ സംഗമസ്ഥാനത്തെത്തി പഞ്ച ഉപചാര പൂജ നടത്തി മടങ്ങി. ചെറായി വിമലാക്ഷൻ തന്ത്രി, ക്ഷേത്രം മേൽശാന്തി വിനോദ് ശാന്തി എന്നിവർ പൂജകൾക്കു നേതൃത്വം നല്കി.