കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ മാർത്തോമ്മൻ പൈതൃക സംഗമം ഞായറാഴ്ച കോട്ടയത്ത് നടക്കും. വൈകിട്ട് നാലിന് നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എം.ഡി. സെമിനാരി മൈതാനിയിൽനിന്ന് പൈതൃക ഘോഷയാത്ര ആരംഭിക്കും. മെത്രാപ്പൊലീത്താമാരും സഭാസ്ഥാനികളും, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മുൻനിരയിൽ അണിനിരക്കും. വാദ്യമേളങ്ങളും നസ്രാണി കലാരൂപങ്ങളും വർണക്കൊഴുപ്പേകും. ബസേലിയോസ് കോളേജ് മൈതാനിയിലും, മാർ ഏലിയാ കത്തീഡ്രൽ മുറ്റത്തുമായി ഭദ്രാസന അടിസ്ഥാനത്തിൽ അണിനിരക്കുന്ന സഭാവിശ്വാസികൾ കെ.കെ. റോഡ്, സെൻട്രൽ ജങ്ഷൻ, ശാസ്ത്രീ റോഡ്, കുര്യൻ ഉതുപ്പ് റോഡ് വഴി നെഹ്റു സ്റ്റേഡിയത്തിലെത്തും.

സഭയിലെ എല്ലാ ബിഷപ്പുമാർക്കും പുറമേ റഷ്യൻ ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ബാഹ്യസഭാ ബന്ധങ്ങളുടെ തലവൻ വൊളകൊലംസ്‌ക് ബിഷപ് ആന്റണി, മോസ്‌കോ സെയ്‌കോനോസ്പാസ്‌കി ആശ്രമത്തിലെ സെക്രട്ടറി ഹെയ്‌റോ മോങ്ക് സ്റ്റെഫാൻ, ഇത്യോപ്യൻ സഭയുടെ പ്രതിനിധി അബ്ബാ മെൽക്കിദേക്ക് നൂർബെഗൻ ഗെദ എന്നിവരും പൈതൃക സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കൽനിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയുടെ പതാക പരിശുദ്ധ കാതോലിക്കാ ബാവ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് തിരുമേനിക്ക് കൈമാറി. എൻ.കെ. പ്രേമചന്ദ്രൻ എം. പി. വിളംബരജാഥ ഉദ്ഘാടനം ചെയ്തു. കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുതുപ്പള്ളി പള്ളിയിൽ എത്തിയ ഘോഷയാത്ര, അവിടെനിന്നു ഒരുക്കിയ കൊടിമരവുമായി ചേർന്ന് കോട്ടയം സെൻട്രൽ ജങ്ഷനിലൂടെ നെഹ്റു സ്റ്റേഡിയത്തിലെത്തി. തുടർന്ന് സഭാ അധ്യക്ഷൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പതാക ഉയർത്തി.

ഓർത്തഡോക്‌സ് സഭയുടെ ഭദ്രാസനങ്ങളിൽ നിന്നെല്ലാം സംഗമത്തിനായി വിശ്വാസികളെത്തും. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ഇവർക്കു വിശ്രമത്തിനും മറ്റുമുള്ള സൗകര്യം എംഡി സെമിനാരി മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. റാലിയിൽ പങ്കെടുക്കാൻ ശാരീരിക ബുദ്ധിമുട്ടുള്ളവർ മാത്രം നേരെ പ്രധാനവേദിയിൽ എത്തും. കോട്ടയം എം.ഡി. സെമിനാരിയിൽ എത്തിച്ചേരുന്ന വിശ്വാസികളെ ബസേലിയോസ് കോളജ് മൈതാനിയിലും മാർ ഏലിയാ കത്തീഡ്രൽ മുറ്റത്തും ഭദ്രാസന അടിസ്ഥാനത്തിൽ അണിനിരത്തും. ഭദ്രാസന അടിസ്ഥാനത്തിലായിരിക്കും റാലിയിൽ വിശ്വാസികൾ അണിനിരക്കുക.

പാർക്കിങ് ക്രമീകരണം
സമ്മേളനത്തിനെത്തുന്ന വാഹനങ്ങൾക്ക് വിപുലമായ പാർക്കിങ് സൗകര്യങ്ങളുണ്ട്. സുൽത്താൻ ബത്തേരി മുതൽ വടക്കുനിന്നു വരുന്ന വലിയ വാഹനങ്ങൾ (ആദ്യം വരുന്നവ) ബേക്കർ ജങ്ഷനിൽ ആളെ ഇറക്കി പഴയ സെമിനാരിയിൽ പാർക്ക് ചെയ്യണം. തുടർന്നുള്ള വാഹനങ്ങൾ, നാഗമ്പടത്ത് ആളെ ഇറക്കി നാഗമ്പടം ക്ഷേത്ര മൈതാനം, എസ്.എച്ച്. മൗണ്ട് സ്‌കൂൾ മൈതാനം എന്നിവിടങ്ങളിൽ പാർക്കുചെയ്യണം. തെക്കുനിന്നുവരുന്ന വാഹനങ്ങൾ (ആദ്യം വരുന്നവ) മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസ് റോഡിലൂടെ ഈരയിൽ കടവിൽ ആളെ ഇറക്കി റോഡിൽ പാർക്ക് ചെയ്യണം. തുടർന്നുവരുന്ന വാഹനങ്ങൾ കോടിമത മാർക്കറ്റ് റോഡിൽ ആളെ ഇറക്കി പാർക്ക് ചെയ്യണം. കിഴക്കുനിന്ന് വരുന്ന വാഹനങ്ങൾ (ആദ്യം വരുന്നവ) ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എതിർവശം ആളെ ഇറക്കി പാർക്ക് ചെയ്യണം. തുടർന്നുള്ള വാഹനങ്ങൾ കളക്ടറേറ്റിന് സമീപം ആളെ ഇറക്കി പൊലീസ് പരേഡ് ഗ്രൗണ്ടിൽ സമീപത്തുകൂടി കഞ്ഞിക്കുഴിയിൽ എത്തി ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം. തുടർന്നുവരുന്ന വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ ആളെ ഇറക്കണം. ചെറുവാഹനങ്ങൾക്ക് കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ ഇൻഡോർ സ്റ്റേഡിയം, സ്വർഗീയവിരുന്ന് മൈതാനം, കോട്ടയം എം ടി. സെമിനാരി, എം.ഡി. സെമിനാരി മൈതാനം, എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.